വിൻഡീസിന്റെ സ്പിൻ ആയുധം, ‘ഫൈനൽ’ ജയിക്കാനുറച്ച് ഇന്ത്യ; സഞ്ജു എവിടെ? പരിശീലനത്തിന് ഇറങ്ങിയില്ല

3 weeks ago 4

അർജുൻ രാധാകൃഷ്ണൻ

അർജുൻ രാധാകൃഷ്ണൻ

Published: March 01, 2026 12:10 PM IST

2 minute Read

 സലിൽ ബേറ / മനോരമ
കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ തിലക് വർമയുമായി സംസാരിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ചിത്രം: സലിൽ ബേറ / മനോരമ

ഗുഡകേഷ് മോട്ടി; ലെഫ്റ്റ് ആം ഓവർ. അകീൽ ഹുസൈൻ; ലെഫ്റ്റ് ആം എറൗണ്ട്– ഇന്ത്യയ്ക്കെതിരായ നിർണായക മത്സരത്തിനു മുൻപ് ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന പരിശീലന സെഷനിൽ, ഏറ്റവുമധികം സമയം നെറ്റ്സിൽ പന്തെറിഞ്ഞത് ഈ രണ്ടു വിൻഡീസ് സ്പിന്നർമാരാണ്. ഇതോടെ ഇന്നത്തെ സൂപ്പർ 8 മത്സരത്തിൽ വിൻഡീസിന്റെ നയം വ്യക്തം; ഇന്ത്യൻ ബാറ്റർമാരു‌ടെ സ്പിൻ ദൗർബല്യം പരമാവധി മുതലെടുക്കുക! ഇതു മുന്നിൽക്കണ്ടാകാം പരിശീലന സെഷനിൽ ഇന്ത്യൻ ബാറ്റർമാരായ അഭിഷേക് ശർമയും ഇഷാൻ കിഷനും ഇടംകൈ സ്പിന്നർമാരെയാണ് കൂടുതൽ സമയം നേരിട്ടത്.

പ്രാദേശിക ക്ലബ്ബുകളിൽ കളിക്കുന്ന ചില ഇടംകൈ സ്പിന്നർമാരെയും ഇന്നലെ ഇന്ത്യയുടെ പരിശീലന സെഷനിൽ പന്തെറിയാൻ എത്തിച്ചിരുന്നു. വിൻഡീസിന്റെ സ്പിൻ ജോടി ഉയർത്തുന്ന വെല്ലുവിളി ഇന്ത്യൻ ബാറ്റർ എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചാകും ഇന്നത്തെ മത്സരഫലം. ജയിക്കുന്ന ടീം ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിലേക്കും തോൽക്കുന്ന ടീം ടൂർണമെന്റിനു പുറത്തേക്കും പോകുമെന്നതിനാൽ ഒരു ‘ഫൈനൽ’ പോരാട്ടത്തിന്റെ വീറും വാശിയും ഇന്ന് ഈഡനിൽ പ്രതീക്ഷിക്കാം. മത്സരം വൈകിട്ട് 7 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

വിൻഡീസിന് സ്പിൻ ഓൺ

അകീൽ ഹുസൈൻ ഒരു ഓർത്തഡോക്സ് ഇടംകൈ സ്പിന്നറാണെങ്കിൽ ഗുഡകേഷ് മോട്ടിയുടെ കയ്യിൽ ഇടംകൈ ലെഗ് സ്പിന്നും കാരംബോളും ഉൾപ്പെടെയുള്ള ആയുധങ്ങളുണ്ട്. വലംകൈ സ്പിന്നർ റോസ്ടൻ ചേസാണ് വിൻഡീസ് ബോളിങ് നിരയിലെ അടുത്ത പ്രധാനി. കഴിഞ്ഞ മത്സരത്തിൽ അകീൽ ഹുസൈനു പകരം ചേസിനെ ആദ്യ ഇലവനിൽ പരീക്ഷിച്ചിരുന്നു. എന്നാൽ ഇന്ത്യൻ നിരയിലെ ഇടംകൈ ബാറ്റർമാരുടെ ആധിക്യം കണക്കിലെടുത്ത് 3 സ്പിന്നർമാരും ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും.

ഹെറ്റ് മെയർ സ്റ്റൈൽ

ബാറ്റിങ്ങിനായി നെറ്റ്സിൽ ആദ്യം എത്തിയത് വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയറാണ്. ഇടംകൈ പേസർമാർക്കെതിരെയായിരുന്നു ഹെറ്റ്മെയറിന്റെ ബാറ്റിങ് പരിശീലനം മുഴുവൻ. ഇന്ത്യൻ ടീമിലെ ഇടംകൈ പേസറായ അർഷ്ദീപ് സിങ്ങിനെ നേരിടാനുള്ള ഒരുക്കമായിരുന്നു ഇത്. പവർ ഹിറ്റിങ് പരിശീലനത്തിലായിരുന്നു ബ്രണ്ടൻ കിങ്ങിന്റെ ശ്രദ്ധ. ത്രോഡൗൺ സ്പെഷലിസ്റ്റിനൊപ്പം ഒരു മണിക്കൂറോളം ബ്രണ്ടൻ കിങ് പവർ ഹിറ്റിങ് പരിശീലിച്ചു.

ഇഷാന് ബോളിങ്

നെറ്റ്സിൽ ഇന്ത്യൻ ടീമിൽ ആദ്യം ‘പന്തെടുത്തത്’ ഇഷാൻ കിഷനായിരുന്നു. ആദ്യം ഓഫ് സ്പിന്നും പിന്നാലെ ലെഗ് സ്പിന്നുമെറിഞ്ഞ ശേഷമാണ് ഇഷാൻ ബാറ്റിങ്ങിലേക്കു തിരിഞ്ഞത്. ഇതിനിടെ ജസ്പ്രീത് ബുമ്രയുടെ ബോളിങ് ആക്ഷനും ഇഷാൻ അനുകരിച്ചു. നെറ്റ്സിൽ ആദ്യം ബാറ്റ് ചെയ്തത് അക്ഷർ പട്ടേലായിരുന്നു. പിന്നാലെ അഭിഷേക് ശർമ, തിലക് വർമ എന്നിവരും ബാറ്റ് ചെയ്തു.

ദുബെ എറിഞ്ഞുപഠിക്കട്ടെ!

പരിശീലന സെഷനിൽ ജസ്പ്രീത് ബുമ്രയ്ക്കും അർഷ്ദീപ് സിങ്ങിനും മുൻപേ പന്തെടുത്തത് ശിവം ദുബെയാണ്. സിംബാബ്‌വെയ്ക്കെതിരെ ദുബെയുടെ ബോളിങ് സ്പെല്ലിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതുകൂടി പരിഗണിച്ചാകാം, ഇന്നലെ ദുബെ ബോളിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ബാക്ക് ഓഫ് ദ് ഹാൻഡ്, കട്ടർ പന്തുകൾക്കു മുതിരാതെ ക്ലാസിക്കൽ മീഡിയം പേസറെ പോലെയായിരുന്നു ദുബെയുടെ ബോളിങ് പരിശീലനം.

സഞ്ജു എവിടെ?

ഇന്നലെ ഇന്ത്യയുടെ പരിശീലന സെഷനിൽ സഞ്ജു സാംസണും ഹാർദിക് പാണ്ഡ്യയും ഗ്രൗണ്ടിലിറങ്ങിയില്ല. അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, അക്ഷർ പട്ടേൽ, സൂര്യകുമാർ യാദവ്, വാഷിങ്ടൻ സുന്ദർ എന്നിവരാണ് നെറ്റ്സിൽ ബാറ്റിങ്ങിനിറങ്ങിയത്. മുഹമ്മദ്‌ സിറാജ്, ശിവം ദുബെ എന്നിവർ ഏറെനേരം ബോൾ ചെയ്തു.

English Summary:

West Indies is acceptable to exploit India's rotation vulnerability successful their important T20 World Cup match, with spinners Gudakesh Motie and Akeal Hosein being the main absorption of their strategy. Indian batters Abhishek Sharma and Ishan Kishan were seen practicing against left-arm spinners, indicating a strategy to antagonistic the Windies' bowling attack.

Read Entire Article