Published: March 06, 2026 01:00 PM IST
2 minute Read
ചക്രവാളം നിറഞ്ഞ് പേശിക്കരുത്തുമായി സഞ്ജു സാംസൺ എന്ന രക്ഷകൻ വീണ്ടും അവതരിച്ചു. സൂപ്പർ 8 റൗണ്ടിലെ അവസാന മത്സരത്തിൽ ഒറ്റയ്ക്കു ടീമിനെ സെമിയിലേക്കു നയിച്ച സഞ്ജുവിന്റെ മറ്റൊരു പതിപ്പ്. 7 സിക്സുകൾ, 8 ഫോറുകൾ. 42 പന്തിൽ 89 റൺസെടുത്ത് ഇന്ത്യയെ സ്കോർമല കയറ്റിയ സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ. ഗാലറികളിൽ തൂവൽപോലെ ഉയർന്ന ത്രിവർണം, കൈകളിൽ മിന്നുന്ന ഫ്ലാഷ് ലൈറ്റുകൾ, ഇരമ്പിനിന്ന നീലക്കടൽ അലറിവിളിച്ചു - ‘ഇന്ത്യ, ഇന്ത്യ’. ആ ആവേശക്കടലിൽ ഇംഗ്ലിഷ് പടയുടെ ഫൈനൽ പ്രതീക്ഷകൾ മുങ്ങി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റണ്ണൊഴുകിയ പോരാട്ടത്തിൽ (499) ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപിച്ചാണ് ലോകകപ്പ് ഫൈനലിന് ഇന്ത്യ ടിക്കറ്റെടുത്തത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചറിയുമായി ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായ സഞ്ജു സാംസനാണ് (42 പന്തിൽ 89) പ്ലെയർ ഓഫ് ദ് മാച്ച്. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ്, നിലവിലെ ചാംപ്യൻമാരായ ഇന്ത്യയുടെ എതിരാളികൾ. സ്കോർ: ഇന്ത്യ– 20 ഓവറിൽ 7ന് 253. ഇംഗ്ലണ്ട്– 20 ഓവറിൽ 7ന് 246.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത് 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടിയതോടെ വിജയമുറപ്പിച്ചെന്നു കരുതിയ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് അതേ ശൈലിയിൽ തിരിച്ചടിച്ചതോടെ സെമി പോരാട്ടം അവസാന ഓവർ വരെ ഉദ്വേഗ ഭരിതമായി.
ജയിക്കാൻ 3 ഓവറിൽ 45 റൺസായി വിജയലക്ഷ്യം ചുരുക്കിയ ഇംഗ്ലണ്ട് ജയത്തിനായി പൊരുതിയെങ്കിലും തുടർന്നുള്ള 2 ഓവറുകളിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത ബുമ്രയും ഹാർദിക് പാണ്ഡ്യയും കളി തിരിച്ചുപിടിച്ചു. ജയിക്കാൻ 30 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 22 റൺസ് നേടാനേ ഇംഗ്ലണ്ടിനായൊള്ളൂ.
യുവതാരം ജേക്കബ് ബേതലിന്റെ (48 പന്തിൽ 105) സെഞ്ചറിക്കരുത്തിലാണ് ഇംഗ്ലണ്ട് പൊരുതി നിന്നത്. വിൽ ജാക്സും (20 പന്തിൽ 35) ഇംഗ്ലിഷ് ബാറ്റിങ്ങിൽ തിളങ്ങി. 4 ഓവറിൽ 33 റൺസ് വഴങ്ങിയ ജസ്പ്രീത് ബുമ്രയൊഴികെ മറ്റ് ഇന്ത്യൻ ബോളർമാരെല്ലാം റൺസ് വഴങ്ങി. നേരത്തേ, ജോഫ്ര ആർച്ചറുടെ ആദ്യ ഓവറിൽ ഒരു സിക്സും ഫോറും നേടിയ സഞ്ജു, വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനകൾ നൽകിയിരുന്നു. രണ്ടാം ഓവറിൽ സ്പിന്നർ വിൽ ജാക്സിനെ പന്തേൽപിച്ച നീക്കത്തിലൂടെ അഭിഷേക് ശർമയുടെ (7 പന്തിൽ 9) വിക്കറ്റ് കൊയ്ത് ഇംഗ്ലണ്ട് ആശ്വസിച്ചു. എന്നാൽ ജോഫ്ര ആർച്ചർ എറിഞ്ഞ മൂന്നാം ഓവറിൽ വ്യക്തിഗത സ്കോർ 15ൽ നിൽക്കെ സഞ്ജുവിന്റെ ക്യാച്ച് കൈവിട്ട ഹാരി ബ്രൂക്കിന്റെ പിഴവിന് തുടർന്ന് അവർ വലിയ വിലകൊടുക്കേണ്ടിവന്നു. ഇഷാൻ കിഷനും (18 പന്തിൽ 39) സഞ്ജുവും ചേർന്നുള്ള ഇടംവലം കൂട്ടുകെട്ട് ക്രീസിൽ തകർത്താടിയപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് റോക്കറ്റ് വേഗത്തിൽ ചലിപ്പിച്ചു.
45 പന്തിൽ 97 റൺസാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. ഇഷാൻ പുറത്തായശേഷവും ബൗണ്ടറി വേട്ട തുടർന്ന സഞ്ജു വ്യക്തിഗത സ്കോർ 89ൽ നിൽക്കെ സിക്സറിനു ശ്രമിച്ച് പുറത്തായി. ശിവം ദുബെയുടെ (25 പന്തിൽ 43) ഊഴമായിരുന്നു പിന്നീട്. ഒടുവിൽ ഹാർദിക് പാണ്ഡ്യയും (12 പന്തിൽ 27) തിലക് വർമയും (7 പന്തിൽ 21) ചേർന്ന് ഇന്നിങ്സ് ഗംഭീരമായി ഫിനിഷ് ചെയ്തു.
English Summary:







English (US) ·