Published: March 15, 2026 10:52 AM IST Updated: March 15, 2026 12:52 PM IST
1 minute Read
അർജന്റീനയെ തോൽപ്പിച്ചു തുടർച്ചയായി രണ്ടുവട്ടം കോപ്പ അമേരിക്ക കിരീടം നേടുക, ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തുക, ഫിഫ കോൺഫെഡറേഷൻസ് കപ്പിൽ റണ്ണറപ്പാകുക... 10 വർഷം മുൻപ് ഇതൊക്കെയായിരുന്നു ചിലെ. ലോകമെമ്പാടും ശക്തമായ ആരാധകവൃന്ദമുണ്ടായിരുന്ന ചിലെ ടീം ഇപ്പോൾ ഊർധ്വശ്വാസം വലിച്ചു കിടപ്പാണ്. ഇത്തവണത്തെ ലോകകപ്പിനും അവർക്കു യോഗ്യത നേടാൻ കഴിഞ്ഞില്ല. അലക്സിസ് സാഞ്ചസും അർതുറോ വിദാലുമടക്കം ലോകോത്തര താരങ്ങൾ നിറഞ്ഞ ലൈനപ്പുമായി ആരെയും വെല്ലുവിളിച്ചിരുന്ന ചിലെയ്ക്ക് ഇപ്പോൾ എന്തുപറ്റി എന്നു ചോദിച്ചാൽ എളുപ്പത്തിൽ പറയാവുന്ന ഒറ്റ ഉത്തരമേയുള്ളൂ, അവരുടെ സുവർണ കാലം കഴിഞ്ഞിരിക്കുന്നു.
ചിലെ ടീം വിശ്വമേധത്തിനിറങ്ങിയ കാലമായിരുന്നു 2012 മുതൽ 2017 വരെ. ഹോർഹെ സാംപോളി എന്ന മാസ്റ്റർമൈൻഡ് പരിശീലകനു കീഴിൽ ചിലെ ചുവന്നു തുടുത്തകാലം. ഓൾ ടൈം ഗോൾവേട്ടക്കാരൻ അലക്സിസ് സാഞ്ചസ് ആയിരുന്നു ടീമിന്റെ വിലാസം. അർതുറോ വിദാലും ക്ലോഡിയോ ബ്രാവോയും ഗാരി മെഡലും കൂടി ചേർന്നപ്പോൾ ചിലെ സുവർണ കാലത്തേക്കുയർന്നു. 2015, 2016 വർഷങ്ങളിലെ കോപ്പ അമേരിക്ക ഫൈനലുകളിൽ ലയണൽ മെസ്സി നയിച്ച അർജന്റീനയെ ഷൂട്ടൗട്ടിൽ തോൽപിച്ച് ചിലെ കിരീടം നേടി. രണ്ടു ഫൈനലുകളിലും മെസ്സിയെ ഗോളടിക്കാൻ വിടാതെ പൂട്ടിയിട്ടു ഷൂട്ടൗട്ടിലേക്കു കളി നീട്ടിയെടുത്തതിലെ ഗെയിം പ്ലാൻ ഏറെ ചർച്ചയായി. മെസ്സി വിരമിക്കൽ പ്രഖ്യാപനം നടത്തുന്നതിലേക്കു വരെ ആ തോൽവി ആഘാതമുണ്ടാക്കി.
പക്ഷേ, തൊട്ടടുത്ത വർഷം ഫിഫ കോൺഫെഡറേഷൻസ് കപ്പ് ഫൈനലിൽ എത്തുന്നതു വരെയേ ചിലെയുടെ അത്ഭുതങ്ങൾ നീണ്ടുനിന്നുള്ളൂ. സാഞ്ചസ് നയിച്ച പോരാളികൾക്കു പ്രായമേശിത്തുടങ്ങി. പുതിയ യുവതാരങ്ങളെ പകരം കണ്ടെത്താനവർക്കു കഴിഞ്ഞില്ല. 2018ലും 2022ലും ചിലെയ്ക്കു ലാറ്റിനമേരിക്കൻ മേഖലയിൽനിന്നു ലോകകപ്പ് യോഗ്യത നേടാനായില്ല. ടീമിനെ പണിതുയർത്താൻ പല കോച്ചുമാർ വന്നെങ്കിലും എല്ലാവരും പരാജയപ്പെട്ടു. മൂന്നാം റാങ്കിൽ നിന്നു ഘട്ടംഘട്ടമായി 55ലേക്കു ടീം വീണു. കഴിഞ്ഞ കോപ്പയിൽ ഒരു ഗോൾ പോലും നേടാനാകാതെ ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. സാഞ്ചസും വിദാലുമടക്കം മുൻനിര താരങ്ങൾ ഇപ്പോഴും വിരമിച്ചിട്ടില്ല. ടീമിനൊപ്പം വളർന്നവർ ടീമിനൊപ്പം തളർന്നവശരായി മാറിയിരിക്കുന്നു!
English Summary:







English (US) ·