Authored by: നിഷാദ് അമീന്‍|Samayam Malayalam•21 May 2025, 12:04 pm
IPL 2025: ഐപിഎല്‍ സീസണ്‍ മധ്യത്തില്‍ വരുത്തിയ നിയമ മാറ്റത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കെകെആറിന് (Kolkata Knight Riders) അതൃപ്തി. സീസണിന്റെ തുടക്കം മുതല്‍ ഇത് നടപ്പാക്കിയിരുന്നെങ്കില്‍ പ്ലേഓഫ് യോഗ്യത നേടാനുള്ള അവസരം തങ്ങള്‍ക്ക് നഷ്ടമാവില്ലായിരുന്നുവെന്ന് കെകെആര്‍ സിഇഒ വെങ്കി മൈസൂര്‍ (KKR CEO Venky Mysore).
പുതിയ മഴ നിയമത്തില്‍ നിരാശ പ്രകടമാക്കി കെകെആര്‍ (ഫോട്ടോസ്- Samayam Malayalam) ഐപിഎല്‍ 2025 സീസണിലെ അവസാന ഒമ്പത് ലീഗ് മത്സരങ്ങള്‍ക്ക് 120 മിനിറ്റ് അധിക സമയം അനുവദിച്ച് ഐപിഎല്‍ ഭരണസമിതി ഫ്രാഞ്ചൈസികള്‍ക്ക് കഴിഞ്ഞ ദിവസം ഇ-മെയില്‍ അയച്ചിരുന്നു. മെയ് 20 മുതല്‍ നടക്കുന്ന സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ മഴകാരണം മല്‍സരം റദ്ദാക്കുന്നതിന് മുമ്പ് രണ്ട് മണിക്കൂര്‍ വരെ കാത്തിരിക്കണമെന്നാണ് നിര്‍ദേശം. ലീഗ് മല്‍സരങ്ങളില്‍ ഇതുവരെ ഇത് ഒരു മണിക്കൂര്‍ ആയിരുന്നു.
വെങ്കി മൈസൂരിന് അതൃപ്തി.. 'ഇടയ്ക്ക് നിയമം മാറ്റരുത്'; ബിസിസിഐക്ക് കത്തയച്ച് കെകെആര്‍ സിഇഒ
പുതിയ മഴ നിയമം നടപ്പാക്കുമ്പോള്‍ സ്ഥിരത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ബിസിസിഐയുടെ ഇ-മെയിലിന് വെങ്കി മൈസൂരിന്റെ മറുപടി. ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ അവ പ്രയോഗിക്കുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടി. സീസണിന്റെ തുടക്കം മുതല്‍ ഈ നിയമം നിലവിലുണ്ടായിരുന്നെങ്കില്‍ പ്ലേഓഫ് യോഗ്യത നേടാനുള്ള അവസരം തങ്ങള്‍ക്ക് നഷ്ടമാവില്ലായിരുന്നുവെന്ന ആശങ്കയും പങ്കുവച്ചു.
ഐപിഎല്‍ 2025 മല്‍സരങ്ങള്‍ ഓപറേഷന്‍ സിന്ദൂര്‍ കാരണം ഒരാഴ്ച തടസ്സപ്പെട്ടിരുന്നു. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ടൂര്‍ണമെന്റ് പുനരാരംഭിച്ചെങ്കിലും രാജ്യത്ത് മഴക്കാലം ആസന്നമായതിനാല്‍ പല മല്‍സരങ്ങളുടെയും നടത്തിപ്പില്‍ ആശങ്കയുണ്ട്. മഴ കാരണം മല്‍സരം റദ്ദാക്കേണ്ടി വന്ന സാഹചര്യം പരിഗണിച്ച് വേദികളുടെ എണ്ണം ആറായി ചുരുക്കുകയും ഫൈനല്‍ ഉള്‍പ്പെടെ ഏതാനും മല്‍സരങ്ങളുടെ വേദി മാറ്റുകയും ചെയ്തിരുന്നു.
മഴ കാരണം മല്‍സരം തടസ്സപ്പെട്ടത് പരിഗണിച്ചാണ് റദ്ദാക്കുന്നതിന് മുമ്പ് കൂടുതല്‍ സമയം കാത്തിരിക്കാമെന്ന തീരുമാനത്തില്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ ഈ നിയമം നേരത്തേ നടപ്പാക്കിയിരുന്നെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവില്ലായിരുന്നുവെന്നാണ് നിലവിലെ ചാമ്പ്യന്‍മാരുടെ പരിഭവം. മെയ് 17ന് ആര്‍സിബിക്കെതിരായ മല്‍സരം റദ്ദാക്കിയതോടെയാണ് കെകെആറിന്റെ പ്ലേഓഫ് മോഹങ്ങള്‍ അവസാനിച്ചത്.
ഐപിഎല്‍ ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ ഹേമാങ് അമിന്‍ ആണ് നിയമ പരിഷ്‌കരണത്തെക്കുറിച്ച് അറിയിച്ച് പത്ത് ക്ലബ്ബുകള്‍ക്കും ഇ-മെയില്‍ അയച്ചത്. മണ്‍സൂണ്‍ നേരത്തെ ആരംഭിക്കുന്നതിനാല്‍ നിരവധി മത്സരങ്ങളെ മഴ ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണ് നിയമമാറ്റമെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഐപിഎല്‍ ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റി; ആര്‍സിബി-എസ്ആര്‍എച്ച് മല്‍സരം ലഖ്നൗവില്‍
സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിയമമാറ്റം ആവശ്യമായി വന്നേക്കാമെങ്കിലും ഇത് നടപ്പാക്കിയ സമയത്തിലെ അതൃപ്തിയാണ് വെങ്കി മൈസൂറിന്റെ മറുപടിയിലുള്ളതെന്ന് ക്രിക്ബസ് റിപോര്‍ട്ട് ചെയ്തു. 'സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ അത്തരം മാറ്റങ്ങള്‍ പ്രയോഗിക്കുന്ന രീതിയില്‍ കൂടുതല്‍ സ്ഥിരത ആഗ്രഹിക്കുന്നു' എന്നായിരുന്നു ബിസിസിഐക്കുള്ള കത്തിലുള്ളതെന്നും റിപോര്‍ട്ട് വെളിപ്പെടുത്തി.
'മഴകാരണം മല്‍സരം റദ്ദാക്കിയത് കെകെആറിന്റെ പ്ലേഓഫിലെത്താനുള്ള സാധ്യത ഇല്ലാതാക്കി. അത്തരം അഡ്ഹോക്ക് തീരുമാനങ്ങളും അവ പ്രയോഗിക്കുന്നതിലെ പൊരുത്തക്കേടുകളും ഇത്തരം ഒരു ടൂര്‍ണമെന്റിന് ഉചിതമല്ല'- വെങ്കി മൈസൂര്‍ വ്യക്തമാക്കി. മറ്റ് ചില ക്ലബ്ബുകള്‍ക്കും മിഡ്-സീസണ്‍ നിയമ മാറ്റം തെറ്റായ മാതൃക സൃഷ്ടിക്കും എന്ന അഭിപ്രായമാണുള്ളതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·