Published: June 06, 2026 08:16 PM IST Updated: June 06, 2026 08:30 PM IST
1 minute Read
മുംബൈ ∙ ട്വന്റി20 ലോകകപ്പ് നേടി മൂന്നു മാസം തികയും മുൻപാണ് സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയത്. ലോകകപ്പിനു ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ ട്വന്റി20 പരമ്പരയിൽ ശ്രേയസ്സ് അയ്യരാകും ടീമിനെ നയിക്കുക. ഒരു ഐസിസി കിരീടം നേടിയതിനു തൊട്ടുപിന്നാലെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് സൂര്യകുമാർ യാദവ്.
What you should work next
നേരത്തെ, 2025 ജനുവരിൽ ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയതിനു പിന്നാലെ അടുത്ത പരമ്പരയ്ക്കു മുൻപ് ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റിയിരുന്നു. ഓരോ ഐസിസി കിരീടത്തിലേക്കും നയിക്കാൻ ഓരോ ക്യാപ്റ്റൻ എന്ന ‘അപ്രഖ്യാപിത’ നയത്തിലേക്ക് ബിസിസിഐ മാറുന്നു. 2028 ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് പുതിയ ക്യാപ്റ്റനെ ബിസിസിഐ നിയോഗിച്ചിരിക്കുന്നത്. 2027 ഏകദിന ലോകകപ്പാണ് രോഹിത്തിന്റെ പിൻഗാമിയായ ശുഭ്മൻ ഗില്ലിന്റെ ദൗത്യം.
ക്യാപ്റ്റൻ സ്ഥാനത്തിനു നീക്കിയതിനു ശേഷം സൂര്യകുമാർ യാദവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി ശ്രദ്ധനേടി. പുതിയ ഇന്ത്യൻ ടീമിന് ആശംസ അറിയിച്ചകൊണ്ടായിരുന്നു സൂര്യകുമാറിന്റെ കുറിപ്പ്. ‘‘അനേകം പ്രതിഭകളുള്ള ഈ സംഘത്തിന് വരാനിരിക്കുന്ന വെല്ലുവിളികൾ നേരിടാൻ എല്ലാ ആശംസകളും നേരുന്നു.’’– സൂര്യകുമാർ കുറിച്ചു. മറ്റൊരു പോസ്റ്റിൽ, ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈഭവ് സൂര്യവംശിയെ താരം അഭിനന്ദിച്ചു. ‘‘നീ ഇത് അർഹിച്ചിരുന്നു, അതു നേടിയെടുക്കുകയും ചെയ്തു. നിന്റെ യാത്രയെ നോക്കിക്കാണാൻ ഞാൻ ഏറെ ആവേശഭരിതനാണ്.’’– സൂര്യകുമാർ വ്യക്തമാക്കി.
സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കാനുള്ള കാരണം ചീഫ് സെലക്ടർ അജിത് അഗാർക്കർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നായകസ്ഥാനത്തുനിന്നു നീക്കുന്ന കാര്യം സൂര്യകുമാറുമായി ചർച്ച ചെയ്തിരുന്നതായും അഗാർക്കർ അറിയിച്ചു. ‘‘സൂര്യയുടെ കാര്യത്തിൽ പറയുകയാണെങ്കിൽ, ഒരു ലോകകപ്പ് ജയിച്ചതേയുള്ളൂ എന്നതിനാൽ തീർച്ചയായും ഇതൊരു കടുപ്പമേറിയ കാര്യമാണ്. എന്നാൽ മിക്ക ലോകകപ്പുകൾക്കും ശേഷം സംഭവിക്കുന്നത് പോലെ, മുന്നോട്ടുള്ള ഏറ്റവും നല്ല വഴി എന്താണെന്ന് ഞങ്ങൾ പരിശോധിക്കാൻ ശ്രമിക്കുകയാണ്.’’– അഗാർക്കർ പറഞ്ഞു.
‘‘ഒരു കാരണം ഭാഗികമായി അദ്ദേഹത്തിന്റെ സ്വന്തം ഫോം തന്നെ ആണ്. എന്നാൽ അതോടൊപ്പം അടുത്ത രണ്ടു വർഷത്തെ സൈക്കിൾ നോക്കുമ്പോൾ, അല്ലെങ്കിൽ അടുത്ത ലോകകപ്പ് വരെ ഇപ്പോൾ രണ്ട് വർഷത്തിൽ കൂടുതൽ സമയമുള്ളതിനാൽ, ഇത് തന്നെയാണ് മുന്നോട്ടുള്ള ഏറ്റവും നല്ല വഴിയെന്ന് ഞങ്ങൾ കരുതി. ഞാൻ പറഞ്ഞതുപോലെ ശ്രേയസ് വളരെ അർഹനായ ഒരു ക്യാപ്റ്റനാണ്. ഞങ്ങൾ ഇതിനെക്കുറിച്ച് ഒരുപാട് ആലോചിച്ചു, പ്രത്യേകിച്ചും ഒരാൾ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച സാഹചര്യത്തിൽ. ഇത് അത്ര എളുപ്പമുള്ള ഒരു ചർച്ചയായിരുന്നില്ല. എന്നാൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ നമ്മൾ ഇത് പരിശോധിക്കേണ്ടതുണ്ടായിരുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഐപിഎലിലെ മോശം ഫോം ആണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് പറയാനാവില്ല. ഇതിനെക്കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ എല്ലാം ചെയ്യുന്നത് ടീമിന്റെ താൽപര്യം മുൻനിർത്തിയാണ്.’’– അഗാർക്കർ പറഞ്ഞു.
English Summary:





English (US) ·