Published: February 16, 2026 09:18 AM IST
1 minute Read
മുംബൈ ∙ 4 വിക്കറ്റുമായി ജയ്സൻ ഹോൾഡറും അപരാജിത അർധ സെഞ്ചറിയുമായി ക്യാപ്റ്റൻ ഷായ് ഹോപ്പും (44 പന്തിൽ 61 നോട്ടൗട്ട്) മുന്നിൽനിന്നു നയിച്ചപ്പോൾ കുഞ്ഞൻ ടീമായ നേപ്പാളിനെതിരെ വെസ്റ്റിൻഡീസിനു വൻ ജയം. ഗ്രൂപ്പ് സി മത്സരത്തിൽ നേപ്പാളിനെ 9 വിക്കറ്റിനു തോൽപിച്ച വിൻഡീസ് തുടർച്ചയായ മൂന്നാം ജയത്തോടെ സൂപ്പർ 8 റൗണ്ടിലേക്ക് മുന്നേറി. ആദ്യം ബാറ്റു ചെയ്ത നേപ്പാളിനെ 133 റൺസിൽ തളച്ചിട്ട മുൻ ചാംപ്യൻമാരായ വെസ്റ്റിൻഡീസ് 28 പന്തുകളും 9 വിക്കറ്റുകളും ബാക്കിനിൽക്കെ അനായാസം ജയമുറപ്പിച്ചു. സ്കോർ: നേപ്പാൾ– 20 ഓവറിൽ 8ന് 133. വെസ്റ്റിൻഡീസ്– 15.2 ഓവറിൽ ഒന്നിന് 134.
കരുത്തുറ്റ പേസ് നിരയുമായെത്തിയ വിൻഡീസിനെതിരെ ഓൾഔട്ടായില്ലെന്നതു മാത്രമായിരുന്നു ഇന്നലെ നേപ്പാളിന്റെ ആശ്വാസം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ നേപ്പാളിനെ 5ന് 46 എന്ന നിലയിൽ തകർത്താണ് വിൻഡീസ് ബോളർമാർ മത്സരം തുടങ്ങിയത്. എന്നാൽ അർധ സെഞ്ചറിയുമായി പൊരുതിയ ദിപേന്ദ്ര സിങ് (47 പന്തിൽ 58) വലിയ നാണക്കേടിൽനിന്ന് നേപ്പാളിനെ കരകയറ്റി. ദിപേന്ദ്രയും സോംപാൽ കാംബിയും (15 പന്തിൽ 26) ചേർന്ന് ഏഴാം വിക്കറ്റിൽ 26 പന്തിൽ നേടിയ 54 റൺസാണ് ടീം സ്കോർ 100 കടത്തിയത്. അനായാസ ജയം അതിവേഗം ഉറപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ വെസ്റ്റിൻഡീസ് ബാറ്റർമാർ മറുപടി ബാറ്റിങ്ങിൽ നേപ്പാൾ ബോളർമാരെ നിസ്സഹായരാക്കി സ്കോറുയർത്തി. ബ്രണ്ടൻ കിങ് (22) ആറാം ഓവറിൽ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ 91 റൺസ് നേടിയ ഷിമ്രോൺ ഹെറ്റ്മെയർ (32 പന്തിൽ 46)– ഷായ് ഹോപ് (61) കൂട്ടുകെട്ട് വെല്ലുവിളികളില്ലാതെ വിജയമുറപ്പിച്ചു.
അവസാന ഗ്രൂപ്പ് മത്സരത്തിൽ നമീബിയയ്ക്കെതിരെ 31 റൺസ് വിജയം നേടിയ യുഎസ്എ ട്വന്റി20 ലോകകപ്പിലെ സൂപ്പർ 8 പ്രതീക്ഷ നിലനിർത്തി. ആദ്യം ബാറ്റു ചെയ്ത യുഎസ് 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയപ്പോൾ നമീബിയയുടെ മറുപടി 168 റൺസിൽ അവസാനിച്ചു. ട്വന്റി20 ലോകകപ്പിൽ തങ്ങളുടെ മികച്ച ടോട്ടലും ഒരു അസോഷ്യേറ്റ് ടീമിന്റെ മികച്ച രണ്ടാമത്തെ സ്കോറുമാണ് യുഎസ് ഇന്നലെ നേടിയത്. ഗ്രൂപ്പ് എയിൽ രണ്ടാം ജയത്തോടെ യുഎസ് ജീവൻ നിലനിർത്തിയപ്പോൾ തുടർച്ചയായ മൂന്നാം തോൽവിയോടെ നമീബിയ പുറത്തായി. പാക്കിസ്ഥാന്റെ അടുത്ത മത്സരഫലത്തെക്കൂടി ആശ്രയിച്ചാണ് യുഎസിന്റെ സൂപ്പർ 8 സാധ്യതകൾ.
സ്കോർ: യുഎസ്എ– 20 ഓവറിൽ 4ന് 199. നമീബിയ– 20 ഓവറിൽ 6ന് 168. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ യുഎസിന് ക്യാപ്റ്റൻ മോനക് പട്ടേലിന്റെ (30 പന്തിൽ 52) അർധ സെഞ്ചറിയിലൂടെ മികച്ച തുടക്കം ലഭിച്ചു. ആദ്യ 10 ഓവറിൽ 88 റൺസ് നേടിയ യുഎസിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത് നാലാമനായി ക്രീസിലെത്തിയ സഞ്ജയ് കൃഷ്ണമൂർത്തിയുടെ (33 പന്തിൽ 68 നോട്ടൗട്ട്) വെടിക്കെട്ട് അർധ സെഞ്ചറിയാണ്.
English Summary:







English (US) ·