Published: April 25, 2026 10:57 PM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡി ആശുപത്രിയിൽ. ഗ്രൗണ്ടിൽവച്ചു പരുക്കേറ്റ താരത്തെ മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പരുക്കേറ്റു വീണതോടെ ഗ്രൗണ്ടിലേക്ക് ആംബുലൻസ് എത്തിച്ചാണു താരത്തെ കൊണ്ടുപോയത്. പഞ്ചാബ് ചേസിങ്ങിനിടെ മൂന്നാം ഓവറിലാണ് എൻഗിഡിയ്ക്ക് പരുക്കേൽക്കുന്നത്. പഞ്ചാബ് ഓപ്പണർ പ്രിയൻഷ് ആര്യയെ പുറത്താക്കാൻ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ടിൽ വീണ എൻഗിഡിയുടെ തലയ്ക്കാണു പരുക്കേറ്റത്.
ഫിസിയോമാരും ഡോക്ടർമാരും ഗ്രൗണ്ടിലെത്തി പരിശോധിച്ചതോടെ കളി 15 മിനിറ്റോളം നിർത്തിവച്ചു. വേദനയിൽ പുളഞ്ഞ താരത്തെ കണ്ട് ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ് ഉൾപ്പടെയുള്ള താരങ്ങളും കോച്ചിങ് സ്റ്റാഫും അസ്വസ്ഥരാകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം താരത്തിന്റെ പരുക്കിനെക്കുറിച്ച് ഐപിഎൽ സംഘാടകർ തന്നെ ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ ആശുപത്രി വിടുമെന്നും ഐപിഎൽ പ്രസ്താവനയിൽ അറിയിച്ചു. കഴുത്തിനും തലയ്ക്കും കടുത്ത വേദനയാണു താരത്തിനുണ്ടായത്.
എൻഗിഡിയ്ക്ക് പകരം ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി’ വിപ്രജ് നിഗമാണു കളിക്കാനിറങ്ങിയത്. പരുക്കേറ്റ് 11 മിനിറ്റുകൾക്കുള്ളിൽ താരത്തെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. താരത്തിന്റെ സിടി സ്കാൻ പരിശോധനകൾ പൂർത്തിയാക്കിയതിൽ പ്രശ്നങ്ങളില്ല. നിലവിൽ ന്യൂറോസർജൻമാരുടെ നിരീക്ഷണത്തിലാണു താരം. എന്‍ഗിഡിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിന്റെ ഭാഗമായി, ഡൽഹി നഗരത്തിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏര്‍പെടുത്തിയിരുന്നു.
English Summary:







English (US) ·