Published: April 27, 2026 10:26 PM IST
1 minute Read
ലഹോർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ വൈഭവ് സൂര്യവംശി തകർപ്പൻ ബാറ്റിങ് തുടരുന്നതിനിടെ വിചിത്രമായ ആവശ്യമുയർത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ്. വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ചിപ്പുണ്ടെന്നും ഇതു പരിശോധിക്കാൻ അദ്ദേഹത്തെ ലാബിലേക്ക് അയക്കണമെന്നും നൗമൻ ഒരു ചര്‍ച്ചയ്ക്കിടെ പ്രതികരിച്ചു. തമാശരൂപത്തിലാണ് പാക്ക് ക്രിക്കറ്റ് നിരീക്ഷകൻ പ്രതികരിച്ചതെങ്കിലും ഇതു സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾക്കാണു വഴിയൊരുക്കിയത്. ഐപിഎൽ 2026 സീസണിൽ ഇതുവരെ 357 റൺസടിച്ച വൈഭവ് റൺവേട്ടക്കാരിൽ രണ്ടാമതുണ്ട്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വൈഭവ് സെഞ്ചറി നേടിയതിനു പിന്നാലെയായിരുന്നു നൗമാൻ നിയാസിന്റെ പ്രതികരണമെത്തിയത്. ‘‘ആലോചിച്ചു നോക്കൂ, എന്താണ് ആ കുട്ടി ചെയ്യുന്നത്? വൈഭവിന്റെ ബാറ്റ് പരിശോധിക്കണം. ഉത്തേജക മരുന്നു പരിശോധനകൾ താരങ്ങൾക്കു നടത്താറുണ്ട്. വൈഭവിന്റെ കാര്യത്തിലും അത്തരമൊരു പരിശോധന ആവശ്യമാണ്. വൈഭവിന്റെ ബാറ്റിൽ എഐ ചിപ്പ് ഉണ്ടായിരിക്കണം. അസാധാരണമായ കളിയാണിത്. എന്തൊരു താരമാണ്? 18 വയസ്സാകുമ്പോൾ ശരീരത്തിൽ മസിലുകളെല്ലാം കരുത്താർജിക്കും. പക്ഷേ ഈ പയ്യന് 16 വയസ്സാണു പ്രായം. വിരാട് കോലി ലോകചാംപ്യനായ സമയത്താണ് അവൻ ജനിച്ചത്. സാങ്കേതികതയ്ക്ക് ഒത്ത കരുത്തല്ല വൈഭവിനുള്ളത്. വൈഭവ് 360 ഡിഗ്രി ബാറ്റു ചെയ്യുന്ന താരമാണ്.’’– നിയാസ് പ്രതികരിച്ചു.
വൈഭവ് സെഞ്ചറിയുമായി തിളങ്ങിയിട്ടും രാജസ്ഥാൻ റോയൽസിനു ഹൈദരാബാദിനെതിരായ മത്സരത്തിൽ വിജയിക്കാൻ സാധിച്ചിരുന്നില്ല.രാജസ്ഥാൻ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ്, 18.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. അഞ്ചു വിക്കറ്റ് വിജയമാണ് ഒന്‍പതു പന്തുകൾ ബാക്കി നിൽക്കെ ഹൈദരാബാദ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറികൾ നേടിയ ഇഷാൻ കിഷന്റെയും അഭിഷേക് ശർമയുടേയും ഇന്നിങ്സുകളാണ് ഹൈദരാബാദിനു കരുത്തായത്.
31 പന്തുകൾ നേരിട്ട ഇഷാൻ കിഷൻ 74 റൺസും, 29 പന്തുകൾ നേരിട്ട അഭിഷേക് ശർമ 57 റൺസും സ്വന്തമാക്കി. നിതീഷ് കുമാർ റെഡ്ഡി (18 പന്തിൽ 36), ഹെൻറിച് ക്ലാസൻ (24 പന്തിൽ 29) എന്നിവരും ഹൈദരാബാദിനായി തിളങ്ങി. വിജയത്തോടെ പോയിന്റു പട്ടികയിൽ പത്തു പോയിന്റുമായി സൺറൈസേഴ്സ് മൂന്നാം സ്ഥാനത്തുണ്ട്. 10 പോയിന്റുള്ള രാജസ്ഥാൻ നാലാം സ്ഥാനത്തും തുടരുന്നു.
കഴിഞ്ഞ ഐപിഎലിന്റെ കണ്ടെത്തലായ വൈഭവ്, സഞ്ജു സാംസണു പരുക്കേറ്റതോടെയാണ് ആദ്യമായി രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവനിൽ വരുന്നത്. കഴിഞ്ഞ സീസണിൽ സെഞ്ചറിയുൾപ്പടെ നേടി തിളങ്ങിയതോടെ രാജസ്ഥാന്റെ വിശ്വസ്തനായി. സഞ്ജു ടീം വിട്ടതോടെ 2026 സീസണിൽ വൈഭവും യശസ്വി ജയ്സ്വാളുമാണ് രാജസ്ഥാന്റെ ഓപ്പണർമാർ. ഇരുവരും നൽകുന്ന തുടക്കമാണ് രാജസ്ഥാന്റെ ഏറ്റവും വലിയ കരുത്ത്. 2026 സീസണിൽ ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും ഇതിനകം സ്വന്തമാക്കിയ വൈഭവ്, ഐപിഎലിൽ ടോപ് സ്കോററാകാനുള്ള പോരാട്ടത്തിലും മുന്നിലുണ്ട്. നിലവിൽ രണ്ടാമതുള്ള താരം കെ.എൽ. രാഹുൽ, വിരാട് കോലി, അഭിഷേക് ശർമ തുടങ്ങിയ സൂപ്പർ താരങ്ങളോടാണു മത്സരിക്കുന്നത്.
English Summary:







English (US) ·