Published: July 28, 2026 09:24 AM IST Updated: July 28, 2026 05:45 PM IST
1 minute Read
ഗ്ലാസ്ഗോ ∙ യോഗ്യത റൗണ്ടിലെ ആദ്യ ചാട്ടത്തിൽ തന്നെ 8 മീറ്ററെന്ന കടമ്പ മറികടന്ന് മലയാളി അത്‌ലീറ്റ് എം.ശ്രീശങ്കർ ലോങ്ജംപ് ഫൈനലിന് യോഗ്യത നേടി. ബുധനാഴ്ച രാത്രി 11.54 നാണു ഫൈനൽ. കഴിഞ്ഞ ഗെയിംസിലെ വെള്ളി മെഡൽ ജേതാവാണു ശ്രീശങ്കർ. യോഗ്യത റൗണ്ടിലെ മികച്ച 12 പേരിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യൻ താരം ലോകേഷ് സത്യനാഥനും (7.77 മീറ്റർ) ഫൈനലിൽ കടന്നു.ഗ്ലാസ്ഗോയിലെ സ്കോട്സ്ടൗൺ സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ ലോങ്ജംപ് യോഗ്യത മത്സരം തുടങ്ങുമ്പോൾ താപനില 15 ഡിഗ്രി സെൽഷ്യസ്. എ ഗ്രൂപ്പിൽ ആദ്യം ചാടേണ്ടത് ശ്രീശങ്കർ. ഫൗളാകാനുള്ള സാധ്യത ഒഴിവാക്കാനായി, ജംപിങ് ലൈനിൽ നിന്ന് 16 സെന്റിമീറ്റർ പിന്നിൽ നിന്നാണു ശ്രീശങ്കർ ചാടിയത്. എന്നിട്ടും 8.01 മീറ്റർ ദൂരം കണ്ടെത്തി ആദ്യ ചാട്ടത്തിൽ തന്നെ ഫൈനൽ യോഗ്യത നേടി.
യോഗ്യത റൗണ്ടിൽ ശ്രീശങ്കർ ഉൾപ്പെടെ 3 അത്‌ലീറ്റുകളാണു 8 മീറ്റർ യോഗ്യത മാർക്ക് പിന്നിട്ടത്. ജമൈക്കയുടെ തജയ് ഗെയ്‌ൽ (8.10 മീറ്റർ), കരീബിയൻ രാജ്യമായ സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡിയൻസിന്റെ ഉറോയ് റയാൻ (8.04 മീറ്റർ) എന്നിവരാണു മറ്റ് 2 അത്‌ലീറ്റുകൾ. യോഗ്യത റൗണ്ടിൽ മെച്ചപ്പെട്ട ദൂരം കണ്ടെത്തിയ മറ്റ് 9 അത്‌ലീറ്റുകൾ ഉൾപ്പെടെ 12 പേരാണു ഫൈനലിൽ മത്സരിക്കുക.100 മീറ്റർ യോഗ്യത റൗണ്ടിൽ ഇന്ത്യൻ താരം ഗുരീന്ദർവീർ സിങ് 10.39 സെക്കൻഡിൽ ഹീറ്റ്സിൽ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും സെമി ഫൈനലിൽ കടക്കാനായില്ല.
പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ ഇന്ത്യൻ താരം തേജസ് അശോക് ഷിർസെ (13.76 സെക്കൻഡ്) ഫൈനലിൽ കടന്നു. ഹീറ്റ്സിലെ സമയ പ്രകാരം ഏഴാമതാണു ഷിർസെ. ഇംഗ്ലണ്ടിന്റെ സാമുവൽ ബെന്നറ്റാണു മുന്നിൽ (13.20 സെക്കൻഡ്).
സജൻ ഫൈനലിൽപുരുഷ വിഭാഗം നീന്തലിൽ 200 മീറ്റർ ബട്ടർഫ്ലൈസിൽ മലയാളി താരം സജൻ പ്രകാശ് (1:58.59 മിനിറ്റ്) ഫൈനലിലെത്തി. പുലർച്ചെനടന്ന ഫൈനലിൽ എട്ടാമതായാണു ഫിനിഷ് ചെയ്തത്. ഹീറ്റ്സിലെ ആറാമത്തെ മികച്ച സമയമാണു സജന്റേത്.
English Summary:






English (US) ·