∙ ടീം ഇന്ത്യ രണ്ടു ട്വന്റി20 ലോകകപ്പുകളിൽ മുത്തമിടുന്നത് കണ്ട്, കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്ന ഒരു താരമുണ്ട്. ഫോമില്ലായ്മ കൊണ്ടോ, വിവാദങ്ങൾ കൊണ്ടോ ആയിരുന്നില്ല അദ്ദേഹം പുറത്തിരുന്നത്, മറിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ ആഭ്യന്തര സമവാക്യങ്ങളിൽ എവിടെ പ്രതിഷ്ഠിക്കണം എന്നറിയാത്ത ഒരു ആശയക്കുഴപ്പം കൊണ്ടായിരുന്നു. എന്നാൽ എല്ലാ കാത്തിരിപ്പുകൾക്കും ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പുതിയ ചരിത്രം പിറന്നിരിക്കുന്നു. ലോകകപ്പ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ ഇന്ത്യയുടെ പുതിയ ട്വന്റി20 ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് വെറുമൊരു തിരിച്ചുവരവ് മാത്രമല്ല, പ്രതിഭയും കഠിനാധ്വാനവും കൊണ്ട് ബിസിസിഐയുടെ വാർഷിക കരാർ വരെ നഷ്ടപ്പെട്ട (2024ൽ) ഒരു താരം നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ കഥയാണ്.
What you should work next
∙ ഐപിഎലിലെ ‘അപൂർവ’ ക്യാപ്റ്റൻസി റെക്കോർഡ്കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ലീഡർഷിപ് ട്രാക്ക് റെക്കോർഡ് കെട്ടിപ്പടുക്കാൻ ശ്രേയസിന് കഴിഞ്ഞു. മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികളെ ഫൈനലിൽ എത്തിച്ച ഏക ക്യാപ്റ്റൻ എന്ന അപൂർവ റെക്കോർഡ് ശ്രേയസ് അയ്യരുടെ പേരിൽ മാത്രമായിരിക്കും. 2020ൽ ഡൽഹി ക്യാപിറ്റൽസിനെ ആദ്യമായി ഐപിഎൽ ഫൈനലിൽ എത്തിച്ചു. പിന്നാലെ 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അസാമാന്യ നായകമികവിലൂടെ മൂന്നാം തവണയും ഐപിഎൽ കിരീടത്തിലേക്ക് നയിച്ചു. 2025ൽ 11 വർഷത്തെ കാത്തിരിപ്പിന് ശേഷം പഞ്ചാബ് കിങ്സിനെ ഫൈനലിൽ എത്തിക്കാനും ശ്രേയസിന് കഴിഞ്ഞു.
ക്യാപ്റ്റനെന്ന നിലയിൽ 101 മത്സരങ്ങളിൽ നിന്ന് 54.45% വിജയശരാശരി ശ്രേയസിനുണ്ട്. കുറഞ്ഞത് 50 മത്സരങ്ങളിലെങ്കിലും ടീമിനെ നയിച്ച ക്യാപ്റ്റന്മാരുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശരാശരികളിൽ ഒന്നാണിത്. ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റനായ പാറ്റ് കമ്മിൻസ് പോലും 2022ൽ കെകെആറിൽ ശ്രേയസിന് കീഴിൽ കളിച്ചപ്പോൾ പറഞ്ഞത്, ‘ശ്രേയസ് എവിടെ പന്തെറിയാൻ ആവശ്യപ്പെട്ടാലും ഞാൻ അവിടെ എറിയാൻ തയാറാണ്’ എന്നാണ്. അത്രത്തോളം ബഹുമാനം സഹതാരങ്ങളിൽ നിന്ന് നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
∙ അവഗണനകളും തിരിച്ചടികളും2024ൽ കൊൽക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്തിട്ടും അർഹിച്ച അംഗീകാരം ശ്രേയസ്സിനു ലഭിച്ചില്ല. തുടർന്ന് കെകെആർ അദ്ദേഹത്തെ റിലീസ് ചെയ്യുകയും ചെയ്തു. ‘ആ ചർച്ചകളിൽ ഞാൻ ഉണ്ടായിരുന്നു, എന്നാൽ ചർച്ചകളുടെ നിർണായക ഭാഗത്ത് ഞാൻ ഉണ്ടായിരുന്നില്ല,’ എന്നാണ് പിന്നീട് ശ്രേയസ് പറഞ്ഞത്. എന്നാൽ പ്രതിസന്ധികളിൽ തളരാൻ അദ്ദേഹം തയാറല്ലായിരുന്നു.
2025ലെ ഐപിഎൽ ലേലത്തിൽ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് ശ്രേയസിനെ സ്വന്തമാക്കിയത്. അന്ന് ഡൽഹി ക്യാപിറ്റൽസ്, കെകെആർ, പഞ്ചാബ് എന്നിവടങ്ങളിൽ ശ്രേയസിനൊപ്പം പ്രവർത്തിച്ച റിക്കി പോണ്ടിങ് പറഞ്ഞത് ഇങ്ങനെയാണ്, ‘ഞങ്ങൾക്ക് കൂളായ ഏറ്റവും മികച്ച ഒരു ക്യാപ്റ്റനെ വേണമായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ ആളെ കിട്ടി.’
∙ പോരായ്മകളെ കരുത്താക്കിയ താരംശ്രേയസ് അയ്യരെ വർഷങ്ങളായി വേട്ടയാടിയിരുന്ന ഒന്നായിരുന്നു‘ഷോർട്ട് ബോൾ’ കളിക്കുന്നതിലെ പോരായ്‌മ. ലോകത്തെ ഒട്ടുമിക്ക ബോളർമാരും അദ്ദേഹത്തിനെതിരെ ഈ തന്ത്രം പ്രയോഗിച്ചു. എന്നാൽ വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകാൻ ശ്രേയസ് കഠിനമായി ശ്രമിച്ചു. ബിസിസിഐ വാർഷിക കരാർ പിൻവലിച്ചപ്പോൾ കെകെആർ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിനോട് ശ്രേയസ് പറഞ്ഞു, ‘സർ, ഞാൻ ഇത് തെളിയിക്കും.’
പിന്നീട് നെറ്റ്സിൽ ഒരു സെഷനിൽ മാത്രം 50 ഓവറിലധികം പന്തുകളെ നേരിട്ട അദ്ദേഹം തന്റെ ബാറ്റിങ് ശൈലി മാറ്റിമറിച്ചു. 2026 ഐപിഎല്ലിൽ അദ്ദേഹം പറഞ്ഞു, ‘മുൻപൊക്കെ ഞാൻ ഷോർട്ട് ബോളുകളിൽ സിംഗിൾസ് എടുക്കാനോ പന്ത് താഴേക്ക് അടിച്ചിടാണോ ആണ് നോക്കിയിരുന്നത്. എന്നാൽ ഇപ്പോൾ എന്റെ മൈൻഡ്‌സെറ്റ് മാറി. എന്റെ സോണിൽ ഒരു ഷോർട്ട് ബോൾ വന്നാൽ ഞാനതിനെ സിക്സറിന് പറത്തും.’ ഈ മാറ്റത്തിന്റെ ഫലമായിരുന്നു 2026 ഐപിഎല്ലിൽ ലക്നൗവിനെതിരെ സിക്സർ അടിച്ച് അദ്ദേഹം തികച്ച തന്റെ കന്നി ഐപിഎൽ സെഞ്ചറി (പുറത്താകാതെ 101).
∙ ക്യാപ്റ്റൻസിയിലെ ‘ധോണി’ ശൈലി
എം.എസ് ധോണിയുടെ ശാന്തതയും കളി കൃത്യമായി വിശകലനം ചെയ്യാനുള്ള കഴിവുമാണ് ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസി ശൈലി. സമ്മർദ ഘട്ടങ്ങളിൽ അദ്ദേഹം തികച്ചും ശാന്തനാണ്. യുവതാരങ്ങളെ കൈപിടിച്ചുയർത്തുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. 2026 ഐപിഎല്ലിൽ മത്സരത്തിന് തൊട്ടുമുൻപ് യുവതാരം നേഹൽ വധേരയോട് ശ്രേയസ് പറഞ്ഞ വാക്കുകൾ ഇതിന് ഉദാഹരണമാണ്, ‘തു ഖേൽ ബിന്ദാസ്, പ്രെഷർ ലേനാ മേരാ കാം ഹേ’ (നീ പേടിക്കാതെ ഫ്രീ ആയി കളിക്ക്, പ്രഷർ താങ്ങുന്നത് എന്റെ ജോലിയാണ്).
അതേസമയം, ടീമിന്റെ അച്ചടക്ക കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ഒരു ലീഡർ കൂടിയാണ് അദ്ദേഹം. 2025 ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള നിർണായക മത്സരത്തിൽ അലക്ഷ്യമായി റണ്ണൗട്ടായ ശശാങ്ക് സിങ്ങിനെ ശ്രേയസ് മൈതാനത്ത് വച്ച് പരസ്യമായി ശാസിച്ചു. എന്നാൽ മത്സരം ജയിച്ച ശേഷം (ശ്രേയസ് പുറത്താകാതെ 87 റൺസ് നേടിയിരുന്നു) ശശാങ്കിനെ അദ്ദേഹം ഡിന്നറിന് കൂട്ടിക്കൊണ്ടുപോയി. ‘അന്ന് ശ്രേയസ് എന്നെ അടിക്കേണ്ടതായിരുന്നു, ഞാൻ അത് അർഹിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം എന്നെ ഡിന്നറിന് കൊണ്ടുപോയി ആശ്വസിപ്പിച്ചു,’ എന്നാണ് ശശാങ്ക് അന്ന് ദേശീയ മാധ്യമത്തോട് പറഞ്ഞത്. കൃത്യമായ നിലവാരം പുലർത്തുകയും എന്നാൽ ബന്ധങ്ങൾക്ക് വില നൽകുകയും ചെയ്യുന്ന ഒരു മികച്ച ലീഡറാണ് താനെന്ന് ശ്രേയസ് അവിടെ തെളിയിച്ചു.
∙ ഭാവി മുന്നിൽ കണ്ടുള്ള നീക്കം
ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്ത് ഗൗതം ഗംഭീർ പരിശീലകനായി എത്തിയതോടെ ശ്രേയസ് അയ്യരുടെ നായകസ്ഥാനത്തേക്കുള്ള വഴി കൂടുതൽ വ്യക്തമായി. 2024ൽ കെകെആറിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചപ്പോൾ ടീമിന് ഐപിഎൽ കിരീടം നേടാൻ സാധിച്ചിരുന്നു. ആ കെമിസ്ട്രി ഇന്ത്യൻ ടീമിലും ആവർത്തിക്കാമെന്ന് സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കറും ഗംഭീറും കരുതുന്നു.
31 വയസ്സുള്ള ശ്രേയസ് അയ്യരെ മുന്നിൽ നിർത്തി 2028ലെ ട്വന്റി20 ലോകകപ്പും, 2028 ലൊസാഞ്ചലസ് ഒളിപിംക്സും ലക്ഷ്യമിട്ടുള്ള ദീർഘകാല പ്ലാനുകളാണ് ബിസിസിഐ തയാറാക്കുന്നത്. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഫിറ്റ്‌നസ് ആശങ്കകൾക്ക് ഒരു ശാശ്വത പരിഹാരമായി ശ്രേയസിനെ കാണാൻ സാധിക്കും. തിലക് വർമയാണ് പുതിയ വൈസ് ക്യാപ്റ്റൻ.
∙ പുതിയ വെല്ലുവിളികൾ
ഒരു ഫ്രാഞ്ചൈസി ടീമിനെ നയിക്കുന്നതും ഇന്ത്യൻ ദേശീയ ടീമിനെ നയിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഫ്രാഞ്ചൈസിയിൽ മാസങ്ങൾ നീണ്ട ക്യാംപുകളിലൂടെയും ഒരുമിച്ചുള്ള യാത്രകളിലൂടെയുമാണ് വിശ്വാസം കെട്ടിപ്പടുക്കുന്നത്. എന്നാൽ രാജ്യാന്തര തലത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലൂടെയാണ് ശ്രേയസിന്റെ പുതിയ യാത്ര ആരംഭിക്കുന്നത്. ജൂലൈയിൽ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമുണ്ട്. ഇന്ത്യൻ മധ്യനിരയിലെ അസ്ഥിരതയ്ക്ക് പരിഹാരം കാണാൻ ശ്രേയസിന് ലഭിക്കുന്ന വലിയ അവസരമാണിത്.
ഒരു ക്രിക്കറ്റ് കളിക്കാരന്റെ കരിയറിൽ ഇതിലും വലിയൊരു തിരിച്ചുവരവ് ഉണ്ടാകാനില്ല. സെൻട്രൽ കോൺട്രാക്ട് നഷ്ടപ്പെട്ടപ്പോൾ നിശ്ശബ്ദനായിരുന്ന് തന്റെ പോരായ്മകൾ പരിഹരിച്ച നായകൻ. രണ്ട് ലോകകപ്പ് വിജയങ്ങൾ പുറത്തിരുന്ന് കാണേണ്ടി വന്നിട്ടും തളരാത്ത മനസ്സ്. ഇത്രയധികം ഐപിഎൽ അനുഭവസമ്പത്തും, കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമായി ഇന്ത്യൻ നായകസ്ഥാനത്തേക്ക് മറ്റൊരു കളിക്കാരനും ഇതുവരെ കടന്നുവന്നിട്ടില്ല. ശ്രേയസ് അയ്യർ യുഗത്തിന് ഇന്ത്യൻ ക്രിക്കറ്റിൽ തുടക്കമാവുകയാണ്.
English Summary:





English (US) ·