Published: July 29, 2026 12:45 PM IST Updated: July 29, 2026 01:48 PM IST
1 minute Read
മുംബൈ ∙ സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിൽ ചില മുതിർന്ന താരങ്ങൾക്ക് അവസരം ലഭിച്ചിരുന്നില്ല. അതിലൊരാളായിരുന്നു മലയാളി താരം സഞ്ജു സാംസൺ. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു. സിംബാബ്‌വെ പരമ്പരയ്ക്ക് തൊട്ടുമുൻപ് നടന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം, പ്ലേയിങ് ഇലവനിൽ വൈഭവ് സൂര്യവംശിക്ക് അവസരമൊരുക്കാൻ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. എന്നാൽ വൈഭവ് തുടർച്ചയായ മൂന്ന് ഇന്നിങ്സുകളിൽ പരാജയപ്പെട്ടതോടെ, അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20യിൽ സഞ്ജു തിരിച്ചെത്തി. എങ്കിലും സിംബാബ്‌വെ പര്യടനത്തിൽനിന്നുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല.
What you should work next
റൊട്ടേഷൻ പോളിസിയുടെ (കളിക്കാർക്ക് മാറിമാറി വിശ്രമം നൽകുന്ന രീതി) ഭാഗമായാണ് സഞ്ജു സാംസൺ സിംബാബ്‌വെ പരമ്പരയിൽ ഇല്ലാതിരുന്നതെന്ന് മുൻ ഇന്ത്യൻ താരം ദീപ് ദാസ്ഗുപ്ത പറഞ്ഞു. അക്ഷർ പട്ടേലിന്റെ അഭാവം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായം. ‘‘സിംബാബ്‌വെ പരമ്പരയിൽ അക്ഷർ പട്ടേലും ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരുപക്ഷേ ഇന്ത്യയുടെ ഒന്നാം നമ്പർ ട്വന്റി20 സ്പിന്നറാണ്, എന്നിട്ടും അദ്ദേഹത്തിന്റെ അഭാവത്തെക്കുറിച്ച് എന്തുകൊണ്ടാണ് ചോദ്യങ്ങൾ ഉയരാത്തത്?’’– ദീപ് ദാസ്ഗുപ്ത തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു. ഇംഗ്ലണ്ടിൽ നടന്ന അഞ്ച് ട്വന്റി20 മത്സരങ്ങളിലും അക്ഷർ കളിച്ചിരുന്നു. മൊത്തം അഞ്ച് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. മൂന്നാം മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങിൽ അർധസെഞ്ചറി നേടി തിളങ്ങുകയും ചെയ്തു.
‘‘നിർഭാഗ്യവശാൽ രണ്ട് ഓപ്പണർമാർക്ക് മാത്രമേ കളിക്കാൻ കഴിയൂ. അതുകൊണ്ട് ഇത് സഞ്ജുവിന് വിശ്രമം നൽകിയതോ ടീമിൽ നിന്ന് ഒഴിവാക്കിയതോ അല്ല. ലഭ്യമായ മൂന്ന് ഓപ്പണിങ് കോംബിനേഷനുകളിൽ ഏതാണ് ഏറ്റവും മികച്ചതെന്ന് കണ്ടെത്താനുള്ള ഒരു പരീക്ഷണമായിരുന്നു ഇത്. ശുഭ്മൻ ഗിൽ, സായ് സുദർശൻ, യശസ്വി ജയ്‌സ്വാൾ, പ്രഭ്സിമ്രാൻ സിങ്, പ്രിയാൻഷ് ആര്യ തുടങ്ങി അവർ പരീക്ഷിക്കാത്ത മറ്റ് ഓപ്ഷനുകൾ കൂടിയുണ്ട്.’’– ദീപ് ദാസ്ഗുപ്ത പറഞ്ഞു. എങ്കിലും ഇംഗ്ലണ്ടിൽ സഞ്ജുവിന് കൂടുതൽ മത്സരങ്ങൾ നൽകണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ അഭിപ്രായപ്പെട്ടു. ആദ്യത്തെയും അവസാനത്തെയും മത്സരങ്ങളിൽ മാത്രം കളിച്ച സഞ്ജു യഥാക്രമം 5, 27 റൺസ് വീതമാണ് നേടിയത്.
‘‘ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സഞ്ജു കൂടുതൽ മത്സരങ്ങൾ കളിക്കണമായിരുന്നു. അടുത്ത വലിയ ടൂർണമെന്റിലേക്ക് പരിഗണനയിലുള്ള 25 മുതൽ 30 വരെ കളിക്കാർക്ക് പരമാവധി അവസരം നൽകേണ്ടത് പ്രധാനമാണ്. ഒരു ടൂർണമെന്റിന് തൊട്ടുമുൻപ് ഏറ്റവും അനുയോജ്യമായ 15 അംഗ ടീമിനെ രൂപീകരിക്കാനുള്ള ഏറ്റവും നല്ല മാർഗം അതാണ്.’’– ദാസ്ഗുപ്ത പറഞ്ഞു നിർത്തി.
അതേസമയം, സിംബാബ്‌വെയ്‌ക്കെതിരെ ലഭിച്ച അവസരം മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് അർധസെഞ്ചറികൾ നേടി വൈഭവ് സൂര്യവംശി മുതലാക്കി. ടൂർണമെന്റിലാകെ 151 റൺസ് നേടിയ വൈഭവ്, അവസാന മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് പുറമെ പ്ലെയർ ഓഫ് ദ് സീരീസ് അവാർഡും സ്വന്തമാക്കി. സെപ്റ്റബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവും വൈഭവുമുണ്ട്.
English Summary:






English (US) ·