Published: August 28, 2026 03:28 PM IST
2 minute Read
ലണ്ടൻ ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ബഹിഷ്കരണം ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം, ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ ഇമ്രാന്‍ ഖാന്‍റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ഇംഗ്ലണ്ടിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്കൈ സ്പോർട്സിനോട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മത്സരം ബഹിഷ്കരിക്കുമെന്നും പിസിബി ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. എന്നാൽ ഈ ഭീഷണികൾ അവഗണിച്ച് സ്കൈ സ്പോർട്സ്, മുൻ നിശ്ചയ പ്രകാരം തന്നെ അഭിമുഖം സംപ്രേഷണം ചെയ്തു.
What you should work next
ഇതിൽ കടുത്ത അമർഷം പൂണ്ട പിസിബി, പാക്ക് താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങരുതെന്ന് ആവശ്യപ്പെടുകയും, ഇതേത്തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) വിഷയത്തിൽ ഇടപെടുകയുമാണുണ്ടായത്. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ ആതർട്ടനാണ്, ഇമ്രാൻ ഖാന്റെ ആൺമക്കളുമായി 18 മിനിറ്റ് നീണ്ട അഭിമുഖം നടത്തിയത്. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക അറിയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് കത്തയച്ച 21 മുൻ ക്യാപ്റ്റന്മാരിൽ ഒരാളാണ് ആതർട്ടൻ.
ടെസ്റ്റ് മത്സരത്തിനിടെ ഇമ്രാൻ ഖാന്റെ മക്കൾക്ക് മാധ്യമശ്രദ്ധ ലഭിക്കുന്നതിന് തടയുന്നതിനായിരുന്നു പിസിബിയുടെ നടപടിയെന്ന് ക്രിക്ഇൻഫോ, ദ് ഗാർഡിയൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇമ്രാൻ ഖാന് ചികിത്സ നിഷേധിക്കുന്നെന്ന റിപ്പോർട്ടുകളെ തുടർന്ന് വിവിധ ടീമുകളുടെ മുൻ ക്യാപ്റ്റന്മാർ പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് ഇതുവരെ ആകെ രണ്ടു കത്തുകളാണ് അയച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ കത്ത് ഫെബ്രുവരിയിലാണ് അയച്ചത്. എന്നാൽ അത് പ്രതീക്ഷിച്ച മാറ്റമൊന്നും ഉണ്ടാക്കിയില്ല. ഈ ആഴ്ച ആദ്യമാണ് രണ്ടാമത്തെ കത്ത് അയച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇമ്രാനെ വീണ്ടും അഡിയാല ജയിലിലേക്ക് മാറ്റിയ സമയത്തായിരുന്നു ഇത്.
ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിട്ടിട്ടും വേണ്ട ചികിത്സ നല്‍കാതെ പിതാവിനെ ഭരണകൂടം തടവിലാക്കിയിരിക്കുകയാണെന്ന് ഇമ്രാന്‍റെ മക്കളായ കാസിം ഖാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ദിവസവും 23 മണിക്കൂര്‍ നേരമാണ് ഇമ്രാന്‍ സെല്ലില്‍ തന്നെ കഴിയുന്നതെന്നും ഒറ്റപ്പെടുത്തിയും സമ്മര്‍ദത്തിലാക്കിയും അധികൃതര്‍ ഇമ്രാന്‍റെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണെന്നും കാസിം ആരോപിച്ചു. ‘‘അവരെന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കുമറിയില്ല. സെല്ലിനുള്ളിലിട്ട് തന്നെ ഇമ്രാനെ കൊല്ലാനുള്ള പദ്ധതിയാകാം. കഴിയുന്നത്ര കാലം നിശബ്ദനാക്കുകയെന്ന ലക്ഷ്യവും ഉണ്ടാകാം.’’– കാസിം പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഇമ്രാനെ കഴിഞ്ഞയാഴ്ച ഇസ്‌ലാമാബാദിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. അര്‍ധരാത്രിയിലെ ആശുപത്രി സന്ദര്‍ശനത്തിന് പിന്നാലെ ഇമ്രാനെ തിരികെ സെല്ലിലുമെത്തിച്ചു.
ലോര്‍ഡ്സ് ടെസ്റ്റിനിടെ ഇമ്രാന്‍റെ മക്കളുടെ അഭിമുഖം പുറത്തുവന്നതില്‍ സമൂഹമാധ്യമങ്ങളില്‍ അനുകൂല പ്രതികരണങ്ങളാണ്. പിസിബിയുടെ വൃത്തികെട്ട മുഖം ഒരിക്കല്‍ കൂടി വെളിപ്പെട്ടുവെന്ന് പാക്ക് ക്രിക്കറ്റ് കമന്‍റേറ്ററായിരുന്ന നജീബുള്ള കുറിച്ചു. ഇമ്രാനോട് ഇത്തരത്തില്‍ മാനുഷിക പരിഗണന കാട്ടിയതില്‍ ആതർട്ടനോട് പാക്കിസ്ഥന്‍ കടപ്പെട്ടിരിക്കുമെന്ന് മറ്റൊരാളും എക്സില്‍ കുറിച്ചു. ‘‘പാക്കിസ്ഥാനിലെ സൈനിക ഭരണകൂടത്തിന്‍റെ ക്രൂരമുഖം ലോകം മുഴുവന്‍ ഇങ്ങനെ കണ്ടതില്‍ സന്തോഷം, അതും ലോര്‍ഡ്സ് ടെസ്റ്റിന്‍റെ ആദ്യ ദിനം തന്നെ ആയത് നന്നായി’’ എന്നായിരുന്നു ആക്ടിവിസ്റ്റായ മെഹ്ലാക്വ സമദാനിയുടെ പ്രതികരണം.
പാക്കിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസമായ ഇമ്രാൻ ഖാൻ, 2018 മുതൽ 2022 വരെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നു. പദവിയിൽ നിന്ന് നീക്കപ്പെട്ടതിന് ശേഷം ഒട്ടെറെ കേസുകളിലായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. 10, 14, 17 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന അഴിമതിക്കേസുകൾ ഇതിൽ ഉൾപ്പെടുന്നു.
English Summary:






English (US) ·