Published: February 20, 2026 09:54 PM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിലും അഭിഷേക് ശർമ തന്നെ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നതാണു നല്ലതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിൽവന്നതു കൊണ്ടു പ്രത്യേകിച്ചു മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലിൽ പ്രതികരിച്ചു. ലോകകപ്പിലെ മൂന്നു ഗ്രൂപ്പ് മത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങിയെങ്കിലും അഭിഷേകിന് ഇതുവരെ ഒരു റൺ പോലും എടുക്കാൻ സാധിച്ചിട്ടില്ല. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അഭിഷേകിന് വിശ്രമം അനുവദിച്ച് സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നുകഴിഞ്ഞു.
‘‘അഭിഷേകിനെ പുറത്താക്കരുത്. താരങ്ങൾക്കു മോശം സമയവും ഉണ്ടാകും. താരങ്ങൾ പെട്ടെന്നു പുറത്താകാം. ന്യൂസീലൻഡിനെതിരായ പരമ്പരയിലും അഭിഷേക് പൂജ്യത്തിനു രണ്ടു തവണ പുറത്തായിട്ടുണ്ട്. എന്നാൽ അതിനു ശേഷം അദ്ദേഹം മികച്ച ഇന്നിങ്സുകൾ കളിച്ചു. അഭിഷേക് ശർമ എക്സ് ഫാക്ടർ താരമാണ്. ഇന്ത്യന്‍ ടീമിലെ വളരെ പ്രധാനപ്പെട്ട താരം. കളിച്ചു തുടങ്ങിയാൽ അദ്ദേഹം തകർത്തടിക്കുമെന്ന കാര്യത്തില്‍ ആർക്കും സംശയമുണ്ടാകില്ല. സഞ്ജു സാംസൺ അത്ര മികച്ച ഫോമിലൊന്നുമല്ല കളിക്കുന്നത്. സഞ്ജു ഒരുപാടു റൺസും സ്കോർ ചെയ്തിട്ടില്ല. സഞ്ജു കളിച്ചാലും മാർകോ യാൻസനെ അടിച്ചു പറത്തുമെന്ന വിശ്വാസമൊന്നും നിങ്ങൾക്കുണ്ടാകില്ല.
‘‘അഭിഷേകിനെ മാറ്റുന്ന കാര്യം എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല. ഞാൻ അതിനെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല. അഭിഷേക് ഓഫ് സ്പിന്നർമാർക്കെതിരെ ബുദ്ധിമുട്ടുന്നുണ്ട്. അതു ശരിയായ കാര്യമാണ്. നമുക്ക് സ്പിന്നർമാർക്കു മുന്നിൽ വിക്കറ്റുകൾ നഷ്ടമാകുന്നുണ്ട്. എന്നുവച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുമ്പോൾ എയ്ഡൻ മാർക്രമിനെ ഭയപ്പെടേണ്ട കാര്യമില്ല. ഇന്ത്യന്‍ ബാറ്റർമാർ ചടുലമായ കളി തന്നെ തുടർന്നും കളിക്കണം. നേരിട്ട് ബൗണ്ടറിക്കു ശ്രമിക്കുന്നതിനു പകരം അഭിഷേക് സിംഗിളുകൾ എടുത്തു കളിച്ചു തുടങ്ങണം.’’– ആകാശ് ചോപ്ര വ്യക്തമാക്കി.
English Summary:







English (US) ·