Published: March 13, 2026 10:01 AM IST
1 minute Read
വിക്കറ്റ് കീപ്പർ ബാറ്ററോ സ്പെഷലിസ്റ്റ് ബാറ്ററോ? അതോ ബാറ്റിങ്ങിലെ നിർണായക ഘട്ടത്തിൽ വെടിക്കെട്ട് പൂരം ഒരുക്കാനെത്തുന്ന ഇംപാക്ട് പ്ലെയറോ ? മത്സരക്രമം പ്രഖ്യാപിച്ച്, ഐപിഎൽ ക്രിക്കറ്റിന്റെ ആവേശ ‘വിസിൽ’ മുഴങ്ങിയതോടെ ചെന്നൈ ടീമിൽ എം.എസ്.ധോണിയെന്ന ‘തല’യുടെ റോളിനെക്കുറിച്ച് ആരാധകർ തലപുകച്ചു തുടങ്ങി. 2008ൽ ആരംഭിച്ച ഐപിഎൽ ക്രിക്കറ്റ് 19–ാം സീസണിലേക്കു കടക്കുമ്പോഴും, ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ വിക്കറ്റ് കീപ്പറായ നാൽപത്തിനാലുകാരൻ ധോണിയാണ്.
സഞ്ജു സാംസൺ 18 കോടി രൂപയ്ക്ക് ചെന്നൈയിൽ എത്തിയതോടെ ധോണി ഈ സീസണിൽ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങാനാണു കൂടുതൽ സാധ്യത. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച് 6 വർഷം പിന്നിടുന്ന ധോണി ഐപിഎലിൽനിന്ന് വിടപറയാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ മുൻപത്തെക്കാളേറെ ശക്തമായി ഇത്തവണ പ്രചരിക്കുന്നുമുണ്ട്. ചെപ്പോക്കിലെ ഹോം മത്സരങ്ങളിൽ ആരവങ്ങൾ നിറയ്ക്കാൻ ഇത്തവണ ഭൂരിഭാഗം മത്സരങ്ങളിലും ധോണി കളത്തിലിറങ്ങുമെന്ന ഉറപ്പ് സീസണിന് മുൻപ് ടീം മാനേജ്മെന്റ് ആരാധകർക്ക് നൽകിക്കഴിഞ്ഞു. ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ, പ്രതിഫലവും താരത്തിളക്കവും കുറച്ചെത്തുന്ന ധോണി പുതിയ സീസണിൽ കരുതിവയ്ക്കുന്ന സർപ്രൈസുകൾക്കായി കാത്തിരിക്കുകയാണ് ചെന്നൈ ആരാധകർ.
തുടർച്ചയായി 2 സീസണുകളിൽ പ്ലേഓഫ് കാണാതെ പുറത്തായ സൂപ്പർ കിങ്സിനെ കിരീടവഴിയിൽ തിരിച്ചെത്തിക്കുകയെന്ന വലിയ ദൗത്യമാണ് ഈ സീസണിൽ ധോണി ഉൾപ്പെട്ട ചെന്നൈ ടീമിനുള്ളത്. കഴിഞ്ഞ സീസണിൽ 14 ഗ്രൂപ്പ് മത്സരങ്ങളിൽ കളിച്ചെങ്കിലും ബാറ്റിങ്ങിൽ ലോവർ ഓർഡറിലായിരുന്നു ധോണിയുടെ സ്ഥാനം. 13 ഇന്നിങ്സുകളിൽനിന്ന് 196 റൺസ് നേടിയ വെറ്ററൻ താരത്തിന്റെ ഉയർന്ന സ്കോർ 30 റൺസായിരുന്നു. സീസണിന്റെ തുടക്കത്തിൽ ധോണിയുടെ സ്ട്രൈക്ക് റേറ്റിനെതിരെ വിമർശനമുയർന്നിരുന്നു.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന് പരുക്കേറ്റതോടെ കഴിഞ്ഞ സീസണിന്റെ പാതിവഴിയിൽ ചെന്നൈയുടെ ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്ത ധോണി അവസാന ലീഗ് മത്സരംവരെ ആ സ്ഥാനത്ത് തുടർന്നു. എന്നാൽ ഇത്തവണ ഋതുരാജ് ഗെയ്ക്‌വാദ് നായകസ്ഥാനത്തു തിരിച്ചെത്തിയിട്ടുണ്ട്. വാലറ്റത്തു പരീക്ഷിക്കാതെ പവർപ്ലേ ഓവറുകളിൽ ധോണിയെ കളത്തിലിറക്കണമെന്നാണ് ചെന്നൈയുടെ മുൻതാരങ്ങളായ ചേതേശ്വർ പൂജാരയും ആർ.അശ്വിനും മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
English Summary:







English (US) ·