Published: March 08, 2026 08:38 AM IST
1 minute Read
സഞ്ജു കാ ജഴ്സി മിലേഗാ ക്യാ? ട്വന്റി20 ലോകകപ്പ് ഫൈനൽ വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിനു സമീപത്ത് തമ്പടിച്ച വഴിയോര ജഴ്സിക്കച്ചവടക്കാരെയെല്ലാം ഇന്നലെ ഏറ്റവും കൂടുതൽ വലച്ചത് ഈ ചോദ്യമാണ്. ജഴ്സി തീർന്നുപോയെന്ന മറുപടിയിൽ തൃപ്തരാകാതെ ആരാധകർ അന്വേഷണവുമായി അടുത്ത കച്ചവടക്കാരന്റെ അടുത്തേക്ക് ഓടി. സാംസൺ എന്ന പേരു പതിച്ച ജഴ്സിക്ക് മാത്രം വിലകൂട്ടി വിറ്റ് ചിലർ ഇതിനിടെ ലാഭവും കൊയ്തു.
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഡിമാൻഡുള്ള താരങ്ങളിൽ ഒരാളായി മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു മാറിയെന്നതിന് അഹമ്മദാബാദിൽ ഇന്നലെ ചൂടപ്പംപോലെ വിറ്റുപോയ ആ ജഴ്സികളാണ് തെളിവ്. ഗ്രൂപ്പ് റൗണ്ടിലും സൂപ്പർ 8ലുമായി മുൻപ് 2 മത്സരം കളിച്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് ഫൈനലിനായി വീണ്ടും തിരിച്ചെത്തുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സംഭവിച്ച വലിയൊരു മാറ്റത്തിന്റെ പേരാണ് സഞ്ജു സാംസൺ. അഹമ്മദാബാദിലെ കഴിഞ്ഞ 2 മത്സരങ്ങളിലും റിസർവ് ബെഞ്ചിൽ ഒതുങ്ങിക്കൂടേണ്ടിവന്ന സഞ്ജു, വൻ തിരിച്ചുവരവിലൂടെ ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കിയത് അതിനുശേഷമാണ്.
‘പ്ലേയിങ് ഇലവനിൽ ഉൾപ്പെടാത്ത മത്സരങ്ങളിൽപോലും പരിശീലന സെഷനിൽ സഞ്ജു കഠിനമായി പരിശ്രമിക്കുന്നുണ്ടായിരുന്നു. അതിന്റെയെല്ലാം ഫലമാണ് അദ്ദേഹത്തിനും ടീമിനും ഇപ്പോൾ ലഭിക്കുന്നത്’– ഫൈനലിന് മുൻപുള്ള മാധ്യമ സമ്മേളനത്തിലും സഞ്ജുവിനെ പ്രശംസകൊണ്ട് മൂടുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഫൈനൽ മത്സരത്തിന്റെ തലേന്ന് ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനിൽ പിരിമുറുക്കങ്ങളൊന്നുമില്ലാതെ സൂപ്പർ കൂളായ സഞ്ജുവിനെയാണ് കണ്ടത്.
മറ്റു താരങ്ങളെല്ലാം പ്രധാന ഗ്രൗണ്ടിൽ പരിശീലനം നടത്തിയപ്പോൾ തിരക്കുകളിൽനിന്ന് മാറി മറ്റൊരു പരിശീലന മൈതാനത്തായിരുന്നു സഞ്ജുവിന്റെ നെറ്റ്സ് സെഷൻ. അതിനുശേഷം സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തി സഹതാരങ്ങൾക്കൊപ്പം സമയം ചെലവിട്ടു. നെറ്റ്സിൽ ബാറ്റു ചെയ്ത മുഹമ്മദ് സിറാജ് അടക്കമുള്ളവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഒടുവിൽ മടങ്ങുമ്പോൾ ഗാലറിയിൽനിന്ന് ചേട്ടാ വിളികൾ... ഓട്ടോഗ്രാഫിനും സെൽഫിക്കുമായി ഓടിക്കൂടിയവരെയൊന്നും സഞ്ജു നിരാശപ്പെടുത്തിയതുമില്ല.
English Summary:







English (US) ·