Published: April 04, 2026 08:00 AM IST
1 minute Read
മുംബൈ∙ ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍താരമായി മാറിയ സഞ്ജു സാംസന്റെ ബാറ്റിങ്ങിൽ കണ്ടെത്തിയ പ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. 2024ൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിന് ശേഷമാണ് തങ്ങളുടെ ആശയവിനിമയം ആരംഭിച്ചതെന്നും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കുന്നില്ലെന്ന് സഞ്ജുവിന് തോന്നിയ ഒരു ഘട്ടമായിരുന്നു അതെന്നും സ്‌പോർട്‌സ് തക്കിന് നൽകിയ അഭിമുഖത്തിൽ യുവരാജ് പറഞ്ഞു.
“2024ൽ ബാർബഡോസിൽ ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോഴാണ് ഞാൻ അവനുമായി സംസാരിച്ചത്. കഴിഞ്ഞ 2-3 ഐപിഎൽ സീസണുകളിലായി ഞാൻ അവന്റെ ബാറ്റിങ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. സമയം ലഭിക്കുമ്പോൾ നമുക്ക് സംസാരിക്കാമെന്ന് ഞാൻ അവനോട് പറഞ്ഞു. സഞ്ജുവിനെ സംബന്ധിച്ച് എനിക്കുണ്ടായിരുന്ന പ്രശ്നം, അവന്‍ ഫുട്‌വർക്ക് മെച്ചപ്പെടുത്തണം എന്നതായിരുന്നു.
‘നീ നിന്റെ ഫുട്‌വർക്ക് മെച്ചപ്പെടുത്തിയില്ലെങ്കിൽ, നീ നിരന്തരം കുഴപ്പങ്ങളിൽ ചാടും. റൺസ് നേടുന്നതും അല്ലാത്തതും വേറെ കാര്യം, പക്ഷേ നീ നിന്റെ ഫുട്‌വർക്ക് മെച്ചപ്പെടുത്തിയേ തീരൂ.’ അത് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് ഞാൻ അവന് ചില നിർദേശങ്ങൾ നൽകി. അവൻ കൂടുതൽ സമയം വിക്കറ്റിൽ ചെലവഴിച്ചതോടെ അവന്റെ ഫുട്‌വർക്ക് മെച്ചപ്പെട്ടു. കഠിനമായി പരിശീലനം നടത്തിയതിന്റെ മികവാണ് അത്.’’ – യുവി പറഞ്ഞു.
ട്വന്‍റി20 ലോകകപ്പിന് മുന്‍പ് സഞ്ജു സാംസണും യുവരാജ് സിങും ഒന്നിച്ചുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവരാജ് സിങുമായുള്ള കൂടിക്കാഴ്ച ഏറെ പ്രയോജനപ്പെട്ടതായി സഞ്ജു പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. ഐപിഎലിൽ രാജസ്ഥാന്‍ റോയല്‍സിനൊപ്പം 12 സീസണുകളില്‍ കളിച്ച സഞ്ജു ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്സിനായാണ് ഇറങ്ങുന്നത്.
രാജസ്ഥാനെതിരായ ആദ്യ മത്സത്തിന് പിന്നാലെ ഇന്നലെ ഹോം ഗ്രൗണ്ടിൽ പഞ്ചാബിനെതിരായ മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായില്ല. വാനോളം പ്രതീക്ഷകളുമായി ആര്‍ത്തുവിളിച്ച ആരാധകര്‍ക്കിടയിലേക്ക് സഞ്ജു ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. 7 പന്തില്‍ 7 റണ്‍സ് മാത്രമെടുത്ത് താരം മടങ്ങി. പക്ഷേ പിന്നാലെയെത്തിയവര്‍ തിളങ്ങിയതോടെ ചെന്നൈ 210 റണ്‍സിന്‍റെ വിജയലക്ഷ്യം പഞ്ചാബിന് മുന്നിലുയര്‍ത്തി. എന്നാല്‍ ശ്രേയസും സംഘവും അടിച്ചു തകര്‍ത്തതോടെ 18.4 ഓവറില്‍ പഞ്ചാബ് വിജയം കണ്ടു. കളിച്ച രണ്ടു മത്സരങ്ങളിലും ജയിച്ച പഞ്ചാബ് പോയിന്റു പട്ടികയില്‍ ഒന്നാമതെത്തി.
English Summary:








English (US) ·