Curated byഗോകുൽ എസ് | Samayam Malayalam | Updated: 5 May 2025, 5:47 am
സഞ്ജു സാംസണിന്റെ ( Sanju Samson ) തിരിച്ചുവരവ് ഇനി അധിക നാൾ നീളില്ല. ഡെൽഹി ക്യാപിറ്റൽസിന് എതിരെ കളിക്കുമ്പോളായിരുന്നു രാജസ്ഥാൻ റോയൽസ് നായകന് പരിക്കേറ്റത്.
സഞ്ജു സാംസൺ (ഫോട്ടോസ്- Samayam Malayalam) ഈ മാസം 12 ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ഈ കളി നടക്കുക. പരിക്കിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മത്സരങ്ങളായി പുറത്തിരിക്കുന്ന മലയാളി സൂപ്പർ താരം സഞ്ജു സാംസൺ, ഈ മത്സരത്തിൽ ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്തുമെന്നാണ് സൂചനകൾ. ദയനീയ ഫോമിലൂടെ കടന്നുപോകുന്ന റോയൽസിന് വളരെയധികം ആശ്വാസം നൽകുന്ന കാര്യമായിരിക്കും ഇത്. റെവ്സ്പോർട്സാണ് ഇക്കാര്യത്തിൽ സൂചനകൾ പുറത്തുവിട്ടത്.
സഞ്ജു സാംസണിന്റെ തിരിച്ചുവരവ്, സുപ്രധാന സൂചന പുറത്ത്; രാജസ്ഥാൻ റോയൽസ് ആരാധകർ കാത്തിരിക്കുന്ന വാർത്ത
നേരത്തെ ഡെൽഹി ക്യാപിറ്റൽസിന് എതിരായ കളിയിൽ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സഞ്ജു സാംസണ് പരിക്കേറ്റത്. ഇതേ തുടർന്ന് അന്ന് ബാറ്റിങ്ങിനിടെ റിട്ടയേഡ് ഹർട്ടായ താരം പിന്നീട് ഇതു വരെ കളിക്കാൻ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ അഞ്ച് കളികളും താരം പുറത്തിരുന്നു. ഈ കളികളിൽ ആകെ ഒരെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാനായത്.
സഞ്ജുവിന്റെ അഭാവം ഈ കളികളിൽ ടീമിന്റെ കരുത്തിനെ ബാധിച്ചു. സഞ്ജുവിന് പകരം ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത റിയാൻ പരാഗിനാകട്ടെ പ്രതീക്ഷിച്ച മികവിലേക്ക് ടീമിനെ നയിക്കാനായില്ല. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി പലപ്പോളും അബദ്ധ തീരുമാനങ്ങളാൽ നിറഞ്ഞുനിന്നു. സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന കാര്യത്തിലും പരാഗിന് മികവുകാട്ടാനായില്ല.
അതേ സമയം സഞ്ജു സാംസണെ സംബന്ധിച്ച് നിരാശാജനകമായ ഒരു സീസൺ തന്നെയാണ് 2025 ലേത്. ഫിറ്റ്നസ് പ്രശ്നങ്ങളെത്തുടർന്ന് സീസണിലെ ആദ്യ മൂന്ന് കളികളിലും സ്പെഷ്യലിസ്റ്റ് ബാറ്റർ മാത്രമായിട്ടാണ് താരം കളിച്ചത്. സീസണിൽ ആകെ ഏഴ് മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസ് ജേഴ്സിയണിഞ്ഞ സഞ്ജു 37.33 ബാറ്റിങ് ശരാശരിയിൽ 224 റൺസാണ് നേടിയത്.
രാജസ്ഥാൻ റോയൽസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ഇങ്ങനെ: സീസണിലെ 12 മത് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഒരു റൺസിന്റെ തോൽവിയാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കെകെആർ 206/4 എന്ന കൂറ്റൻ സ്കോറാണ് നേടിയത്. 25 പന്തിൽ 57 റൺസ് നേടി പുറത്താകാതെ നിന്ന ആന്ദ്രെ റസലാണ് കളിയിലെ കേമൻ. രഘുവംശി 44 റൺസും, അജിങ്ക്യ രഹാനെ 30 റൺസും നേടി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് റിയാൻ പരാഗിന്റെ നേതൃത്വത്തിൽ ജയത്തിന് അരികെ വരെ എത്തിയെങ്കിലും ഒരു റൺസിന്റെ അകലത്തിൽ വീണു. പരാഗ് തന്നെയാണ് റോയൽസിന്റെ ടോപ് സ്കോറർ. 45 പന്തുകളിൽ ആറ് ഫോറുകളും എട്ട് സിക്സറുകളും അടക്കം 95 റൺസായിരുന്നു പരാഗ് നേടിയത്. യശസ്വി ജയ്സ്വാൾ 21 പന്തിൽ 34 റൺസ് നേടി. അവസാന ഓവറുകളിൽ 14 പന്തിൽ 25 റൺസെടുത്ത് ശുഭം ദുബെ പൊരുതിയെങ്കിലും വിജയം പക്ഷേ അകന്നുനിന്നു.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·