Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 25 Apr 2025, 5:09 pm
Rajasthan Royals IPL 2025: സഞ്ജു സാംസണ്‍ (Sanju Samson) സൈഡ് സ്‌ട്രെയിനില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല. കഴിഞ്ഞ രണ്ട് മാച്ചിലും പുറത്തിരുന്ന സഞ്ജുവിന്റെ തിരിച്ചുവരവ് തീയതി അവ്യക്തം. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ഇനി നേരിടാനുള്ളത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി മാത്രമാണ് സഞ്ജു ഇറങ്ങിയത്.
ഹൈലൈറ്റ്:
- ഐപിഎല്‍ 2025ല്‍ സഞ്ജുവിന് വലിയ നഷ്ടം
- തുടര്‍ച്ചയായ പരിക്കുകള്‍ സഞ്ജുവിനെ അലട്ടുന്നു
- മടങ്ങിവരവ് തീയതി നിശ്ചയിക്കാതെ ആര്‍ആര്‍
സഞ്ജു സാംസണ്‍ (ഫോട്ടോസ്- Samayam Malayalam) സഞ്ജു സാംസണ്‍ മികച്ച ക്യാപ്റ്റനും ബാറ്റ്‌സ്മാനും; അദ്ദേഹത്തിന്റെ അഭാവം ആര്‍ആറിനെ തളര്‍ത്തിയെന്ന് ടീമംഗം സന്ദീപ് ശര്‍മ
കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് അവസാന ഓവറില്‍ 11 റണ്‍സിന് കീഴടങ്ങി. സീസണില്‍ ഇത് മൂന്നാം തവണയാണ് അവസാന ഓവറില്‍ ആര്‍ആര്‍ തോല്‍വി സമ്മതിക്കുന്നത്. നേരത്തേ ഹോം മാച്ചില്‍ ആര്‍സിബിയോട് ഒമ്പത് വിക്കറ്റിനും തോറ്റിരുന്നു. ബാറ്റര്‍മാരുടെ പരാജയവും നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതുമാണ് ഇത്തവണ തോല്‍വിക്ക് കാരണം.
ഇംഗ്ലണ്ടിനെതിരായ ടി20 മല്‍സരത്തില്‍ ബാറ്റിങിനിടെ പന്ത് തട്ടി വിരലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് സഞ്ജു ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇത് കാരണം ഐപിഎല്ലിലെ ആദ്യ മൂന്ന് മാച്ചുകളില്‍ ഫീല്‍ഡ് ചെയ്യാന്‍ അനുമതി ലഭിക്കാത്തിനാല്‍ സഞ്ജുവിന് വിക്കറ്റ് കീപ്പര്‍ ഗ്ലൗസ് അണിയാനായില്ല. ഈ മാച്ചുകളില്‍ ബാറ്റ്‌സ്മാന്‍ ആയി മാത്രം കളിച്ച സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനം റിയാന്‍ പരാഗിനെ ഏല്‍പ്പിക്കേണ്ടി വന്നു.
സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തിയ ആദ്യ മല്‍സരത്തില്‍ ആര്‍ആര്‍ വിജയം നേടിയിരുന്നു. സീസണില്‍ ഒമ്പത് മാച്ചുകളില്‍ രണ്ട് ജയം മാത്രമാണുള്ളത്. റിയാന്‍ നയിച്ച മൂന്നാം മാച്ചിലായിരുന്നു മറ്റൊരു ജയം. ഏഴാം മാച്ചില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മികച്ച ബാറ്റിങ് നടത്തുന്നതിനിടെ സഞ്ജുവിന് പരിക്കേറ്റ് കളംവിടേണ്ടിവന്നു. സമനിലയില്‍ അവസാനിച്ച ഈ മാച്ചില്‍ സൂപ്പര്‍ ഓവറില്‍ ഡിസി ജയിച്ചുകയറി. എട്ടാമത്തേയും ഒമ്പതാമത്തേയും മാച്ചുകളില്‍ സഞ്ജു കളിച്ചിരുന്നില്ല. ഇനി അഞ്ച് മല്‍സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
അഞ്ച് മാച്ചുകളില്‍ സഞ്ജുവിന് പകരം റിയാന്‍ ആയിരുന്നു നായകന്‍. സൈഡ് സ്‌ട്രെയില്‍ കാരണം ബുദ്ധിമുട്ടുന്ന സഞ്ജു ഇനി എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യം ആര്‍ആര്‍ സ്ഥിരീകരിച്ചിട്ടില്ല. ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ മാത്രമാണ് സഞ്ജു കളിച്ചത്.
സഞ്ജുവിന്റെ സേവനം വേണ്ടവിധത്തില്‍ ലഭിക്കാത്തത് ടീമിനെ തളര്‍ത്തിയെന്ന് പേസര്‍ സന്ദീപ് ശര്‍മ ചൂണ്ടിക്കാട്ടി. സഞ്ജു വളരെ പരിചയസമ്പന്നനായ ക്യാപ്റ്റനും കളിക്കാരനുമാണ്. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അദ്ദേഹം വളരെ മിടുക്കനാണ്. അതിനാല്‍ അദ്ദേഹത്തിന്റെ അഭാവം തീര്‍ച്ചയായും അനുഭവപ്പെട്ടു- മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ സന്ദീപ് പറഞ്ഞു.
'ആദ്യ മൂന്ന് മത്സരങ്ങളില്‍ അദ്ദേഹം ക്യാപ്റ്റനായിരുന്നില്ല. അതിനുശേഷം അദ്ദേഹത്തിന് സൈഡ് ഇന്‍ജുറി കാരണം വീണ്ടും കളിക്കാന്‍ സാധിക്കാതെ വന്നു. വ്യക്തമായും, ഇതെല്ലാം ഞങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നു. ഇതെല്ലാം ഒത്തുചേര്‍ന്ന് ടീമിനെ തളര്‍ത്തുകയാണ്- സന്ദീപ് കൂട്ടിച്ചേര്‍ത്തു.
പ്ലെയിങ് ഇലവനിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവിന് വ്യക്തമായ സമയപരിധി ഇപ്പോള്‍ പറയാനാവില്ലെന്നാണ് കഴിഞ്ഞ മാച്ചിന് മുമ്പ് റിയാന്‍ പരാഗ് പറഞ്ഞത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനെയാണ് അടുത്ത മാച്ചില്‍ ആര്‍ആറിന് നേരിടാനുള്ളത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·