Published: April 08, 2026 09:09 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സഞ്ജു സാംസണെക്കുറിച്ചു പ്രതികരിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ മൂന്നു മത്സരങ്ങൾ കളിച്ച സഞ്ജു ഇതുവരെ 22 റൺസാണ് ആകെ നേടിയത്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയം സഞ്ജുവിന്റെ ഭാഗ്യ ഗ്രൗണ്ടല്ലെന്നാണ് സേവാഗിന്റെ നിലപാട്. ‘‘ഈ മൈതാനത്ത് സഞ്ജുവിന്റെ പ്രകടനങ്ങൾ അത്ര മികച്ചതല്ല. ഒരു പക്ഷേ ഇത് അദ്ദേഹത്തിന്റെ മനസ്സിലുണ്ടാകും. സഞ്‍ജു ചെന്നൈയുടെ താരമായതുകൊണ്ട് ഇവിടെ ഏഴു മത്സരങ്ങൾ കളിക്കേണ്ടിവരും. അതുകൊണ്ടു തന്നെ ഈ സ്റ്റാറ്റസ് മെച്ചപ്പെടുത്താൻ സഞ്ജുവിന് ഇനിയും അവസരമുണ്ട്.’’– സേവാഗ് ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയ്ക്കിടെ പ്രതികരിച്ചു.
‘‘സഞ്ജു യുവരാജ് സിങ്ങിനെപ്പോലെയാണ്. നിന്ന നിൽപിൽ അനായാസം സിക്സുകൾ പായിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ട്. മികച്ച ഷോട്ടുകളിൽ അവരുടെ ബാറ്റ് മുകളിലേക്ക് ഉയരും. ബ്രയാൻ ലാറയും ഇങ്ങനെയായിരുന്നു. എന്നാല്‍ സ്പിന്നർമാരെ കിട്ടിയാലാണ് സഞ്ജു മികച്ച ഷോട്ടുകൾ പായിക്കുന്നത്. ചെന്നൈയിൽ സ്പിന്നർമാർ വരുന്നതു വരെ ക്രീസിൽ തുടരാൻ സഞ്ജുവിനു സാധിക്കുന്നില്ല.’’–സേവാഗ് വ്യക്തമാക്കി. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം.
ഐപിഎലിൽ ചെന്നൈയിൽ നടന്ന പഞ്ചാബിനെതിരായ മത്സരത്തിൽ ഏഴു റൺസാണ് സഞ്ജു നേടിയത്. ട്വന്റി20 ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരായ സൂപ്പർ എട്ട് പോരാട്ടത്തിൽ ചെന്നൈയിൽ താരം 24 റണ്‍സടിച്ചിരുന്നു. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിനു വിട്ടുകൊടുത്താണ് ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിനെ വാങ്ങിയത്.
English Summary:








English (US) ·