മുംബൈ ∙ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിന് ടോസ് വീണപ്പോൾ ഇന്ത്യൻ ആരാധകരുടെ നെഞ്ചടിച്ചു. രണ്ടാമത് ബോൾ ചെയ്യുന്നത് ദുഷ്കരമായ വാങ്കഡെയിലെ പിച്ചിൽ സ്കോർ ഡിഫൻസ് ചെയ്യുക എന്നത് കഠിനമാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയും ചെയ്തതോടെ അവരുടെ ലക്ഷ്യം വ്യക്തമായിരുന്നു. ആദ്യം ബാറ്റു ചെയ്യുമ്പോൾ ഒരു വമ്പൻ ടോട്ടൽ ഉയർത്തിയാൽ മാത്രമേ ജയപ്രതീക്ഷയുള്ളൂ എന്ന് ഇന്ത്യയ്ക്ക് അറിയാമായിരുന്നു. 200 റൺസു പോലും ഡിഫൻഡ് ചെയ്യാൻ വിഷമിക്കുന്ന പിച്ചിൽ 250നു മുകളിൽ അടിച്ച് ഇന്ത്യ ആരാധകരുടെ പ്രതീക്ഷ കാത്തു.
എന്നാൽ ചേസിങ്ങിനിറങ്ങിയ ഇംഗ്ലണ്ടും അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ വാങ്കഡെയിലെ പിച്ച് ‘ചതിക്കും’ എന്ന് ഭയന്നു. സെഞ്ചറിയുമായി ജേക്കബ് ബെതേൽ കളം നിറഞ്ഞപ്പോൾ ഇന്ത്യൻ ആരാധകരുടെ കണ്ണു നിറഞ്ഞു. എന്നാൽ ലക്ഷ്യബോധത്തോടെ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ വിജയലക്ഷ്യത്തിന് ഏഴു റൺസകലെ ഇംഗ്ലിഷ് പടയെ പിടിച്ചു കെട്ടി. ട്വന്റി20 ലോകകപ്പിൽ നാലാം തവണ ഇന്ത്യ ഫൈനലിൽ; തുടർച്ചയായ രണ്ടാം തവണയും. ഇതിന് മുൻപ് പാക്കിസ്ഥാനും (2007, 2009) ശ്രീലങ്കയും (2012, 2014) മാത്രമാണ് തുടർച്ചയായി രണ്ടു തവണ ഫൈനൽ കളിച്ചിട്ടുള്ളത്. ഞായറാഴ്ച അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
∙ മും‘ഭായ്’ സഞ്ജു!വമ്പൻ ടോട്ടൽ എന്ന ലക്ഷ്യം മനസ്സിൽ വച്ചുകൊണ്ടു തന്നെയാണ് ഇന്ത്യൻ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും ക്രീസിലെത്തിയത്. ആദ്യ ഓവറിൽ തന്നെ ജോഫ്ര അർച്ചർക്കെതിരെ ഒരു ഫോറു സിക്സും സഹിതം 11 റൺസടിച്ച് സഞ്ജു നയം വ്യക്തമാക്കി. എന്നാൽ തൊട്ടടുത്ത ഓവറിൽ അഭിഷേകിനെ വിൽ ജാക്സ് വീഴ്ത്തി. ഒരിക്കൽ കൂടി ഓഫ് സ്പിന്നിനു മുന്നിൽ അഭിഷേക് കറങ്ങിവീണു; പവർപ്ലേയിൽ ഒരിക്കൽ കൂടി ഇന്ത്യയ്ക്ക് ഓപ്പണറെ നഷ്ടമാകുകയും ചെയ്തു. എങ്കിലും മൂന്നാമനായി ഇറങ്ങിയ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സഞ്ജു കത്തിക്കയറിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. അഞ്ചാം ഓവറിൽ ഇന്ത്യൻ സ്കോർ 50 കടന്നു. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 67 എന്ന നിലയിലായിരുന്നു ഇന്ത്യ. ആർച്ചർ എറിഞ്ഞ രണ്ടാം ഓവറിൽ, സഞ്ജുവിന്റെ സ്കോർ 15 റൺസിൽ നിൽക്കെ താരം നൽകിയ ക്യാച്ച് കൈവിട്ടത് മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. സഞ്ജുവിന് ലഭിച്ച ആ ‘ലൈഫിന്’ ഇംഗ്ലണ്ട് നൽകേണ്ടി വന്ന ഫലം വലുതാണ്.
എട്ടാം ഓവറിൽ ലിയാം ഡോസണെ സിക്സറിന് തൂക്കി സഞ്ജു ട്വന്റി20 ലോകകപ്പിൽ തന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചറി തികച്ചു. 26 പന്തിലായിരുന്നു നേട്ടം. ഇതിനു പിന്നാലെ ഇന്ത്യൻ സ്കോർ നൂറും കടന്നു. പത്താം ഓവറിൽ ഇഷാൻ പുറത്താകുമ്പോൾ രണ്ടാം വിക്കറ്റിൽ സഞ്ജു– ഇഷാൻ സഖ്യം 97 റൺസ് അടിച്ചുകൂട്ടിയിരുന്നു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന പാർട്ണർഷിപ്. 2007 ലോകകപ്പ് സെമിയിൽ യുവരാജ്– ഉത്തപ്പ സഖ്യത്തിന്റെ 84 റൺസായിരുന്നു ഇതുവരെയുള്ള ടോപ്.
പിന്നീട് ക്രീസിലെത്തിയത് നാലാമനായി പ്രമോഷൻ കിട്ടിഷ ശിവം ദുബെ. കിട്ടിയ ചാൻസ് മിസ്സാക്കാതെയിരുന്ന ദുബെയും സഞ്ജുവിന് മികച്ച കൂട്ടായി. എല്ലാ ഓവറുകളിലും ബൗണ്ടറികൾ ഉറപ്പാക്കിയ ഇരുവരും റൺറേറ്റ് കുറയാതെ കാത്തു. സെഞ്ചറിയിലേക്ക് കുതിച്ച സഞ്ജുവിനെ 14–ാം ഓവറിൽ വീഴ്ത്തി വിൽ ജാക്സ് വീണ്ടും ഇന്ത്യയ്ക്ക് പ്രഹരമേൽപ്പിച്ചു. അപ്പോൾ ഇന്ത്യൻ സ്കോർ 160ൽ എത്തിയിരുന്നു. പിന്നാലെയെത്തിയത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്; ഒരു സിക്സടിച്ച് ക്യാപ്റ്റൻ വരവറിയിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ആദിൽ റഷീദിന്റെ പന്തിൽ ജോസ് ബട്‌ലർ സൂര്യയെ സ്റ്റംപ് ചെയ്തു. പിന്നീടെത്തിയ ഹാർദിക്കിനൊപ്പം കൂറ്റനടികളുമായി ദുബെ കളി തുടർന്നതോടെ 17–ാം ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു.
പതിനെട്ടാം ഓവറിൽ ദുബെ റണ്ണൗട്ടായതോടെ ഏഴാമനായി തിലക് വർമ ക്രീസിലെത്തി. 19–ാം ഓവറിൽ ജോഫ്ര ആർച്ചറിനെ മൂന്നു തവണ സിക്സർ പറത്തി തിലക്, തന്റെ ‘ഫിനിഷിങ് കാമിയോ’ റോൾ ഗംഭീരമാക്കി. ആർച്ചറിനു മുന്നിൽ തന്നെ തിലക് വീണെങ്കിലും അവസാന ഓവറിൽ രണ്ടു സിക്സർ പറത്തി ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടോട്ടൽ 250 കടത്തി. ഇന്ത്യ ഏഴു റൺസിന് വിജയിച്ച മത്സരത്തിൽ, അവസാന ഓവറിൽ നേടിയ 16 റൺസ് നിർണായകമായി. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ ടോട്ടലാണ് ഇന്ത്യ അടിച്ചകൂട്ടിയത്. ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തേതും. സൂപ്പർ 8ൽ സിംബാബ്‌വെയ്ക്കെതിരെ നേടിയ 256 ആണ് ഇന്ത്യയുടെ ഉയർന്ന ടോട്ടൽ. 19 സിക്സും 18 ഫോറുകളുമടക്കം 37 ബൗണ്ടറികളാണ് ഇന്ത്യൻ ഇന്നിങ്സിൽ പിറന്നത്.
∙ ബെതേലിന്റെ ‘ബദൽ’ട്വന്റി20 ലോകകപ്പിലെ റെക്കോർഡ് ചേസ് ഇംഗ്ലണ്ടിന്റെ പേരിലാണ്. 2016ൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 230 റൺസ് ലക്ഷ്യമാണ് ഇംഗ്ലണ്ട് വിജയകരമായി മറികടന്നത്. വാങ്കഡെ സ്റ്റേഡിയത്തിൽ തന്നെയായിരുന്നു ആ മത്സരവും. ഇന്ത്യയ്ക്കെതിരെ ജയിച്ചാൽ തങ്ങളുടെ തന്നെ റെക്കോർഡ് പുതുക്കാമെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് വാങ്കഡേയിൽ ഒരിക്കൽ കൂടി ചേസിങ്ങിനിറങ്ങിയത്. കച്ചകെട്ടിയാണ് വന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ തുടക്കവും. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ മൂന്ന് ഫോറടക്കം 13 റൺസാണ് അവർ നേടിയത്. എന്നാൽ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ഫിൽ സോൾട്ടിനെ വീഴ്ത്തി ഹാർദിക് പാണ്ഡ്യ, ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.
വിക്കറ്റ് വീണെങ്കിലും വിട്ടുകൊടുക്കാൻ ഇംഗ്ലിഷ് ബാറ്റർമാർ തയാറായിരുന്നില്ല. ബൗണ്ടറികളുമായി ജോസ് ബട്‌ലർ ‘അടി’ തുടർന്നു. അഞ്ചാം ഓവറിൽ, മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേലിന്റെ കൈകിൽ എത്തിച്ചു. 24 വാര പിന്നിലേക്കോടിയുള്ള കിടിലൻ ക്യാച്ച്! പിന്നാലെയാണ് സെഞ്ചറി വീരനായ ജേക്കബ് ബെതേൽ ക്രീസിലെത്തിയത്. പവർപ്ലേ അവസാനിക്കും മുൻപ് ബട്‌ലറെ വരുൺ ചക്രവർത്തിയും വീഴ്ത്തി. പവർപ്ലേയിൽ മൂന്നു വിക്കറ്റ് വീണെങ്കിലും 68 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. എട്ടാം ഓവറിൽ ടോം ബാൻഡനെ അക്ഷർ പട്ടേൽ വീഴ്ത്തി.
തൊട്ടടുത്ത ഓവറിൽ ഇംഗ്ലണ്ട് സ്കോർ 100 കടന്നു. ഇന്ത്യ 8.3 ഓവറിലാണ് മൂന്നക്കം കടന്നതെങ്കിൽ ഇംഗ്ലണ്ട് 8.1ൽ. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ബെതേൽ– വിൽ ജാക്സ് സഖ്യമാണ് ഇംഗ്ലണ്ടിനെ ‘ഒരുപടി’ മുന്നിൽ നയിച്ചത്. ഇരുവരും ചേർന്ന് 77 റൺസാണ് കൂട്ടിച്ചേർത്തത്. ബോളർമാരെ ഇരുവരും തലങ്ങും വിലങ്ങും പ്രഹരിച്ചതോടെ ഇന്ത്യ അപകടം മണത്തു. വിക്കറ്റ് വീണെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് രക്ഷയുണ്ടായിരുന്നുള്ളൂ. ട്വന്റി20 ലോകകപ്പിലെ ഏറ്റവും എക്സ്പെൻസീസ് സ്പെല്ലാണ് വരുൺ ചക്രവർത്തി എറിഞ്ഞു തീർത്തത്. 64 റൺസാണ് ലോക ഒന്നാം നമ്പർ ട്വന്റി20 ബോളറായ വരുൺ വിട്ടുകൊടുത്തത്.
14–ാം ഓവറിൽ അർഷ്ദീപ് സിങ്ങാണ് ഇന്ത്യയുടെ ആ ആവശ്യം നിറവേറ്റിയത്. ബൗണ്ടറി ലൈനിൽ അക്ഷറും ശിവം ദുബെയും ഒരുമിച്ചു ചേർന്നുള്ള റിലേ ക്യാച്ചിൽ വിൽ ജാക്‌സ് വീണു. എങ്കിലും ഒരറ്റത്ത് ബെതേൽ ഉറച്ചുനിന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തി. സാം കറനെ കൂട്ടുപിടിച്ച് ബെതേൽ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി. എന്നാൽ ജസ്പ്രീത് ബുമ്ര എറിഞ്ഞ 18–ാം ഓവർ ഇന്ത്യൻ ജയത്തിൽ നിർണായകമായി. ഓവറിൽ ഒരു ബൗണ്ടറി പോലും വഴങ്ങാതിരുന്ന ബുമ്ര, വെറു ആറു റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതോടെ അവസാന രണ്ട് ഓവറിൽ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 39 റൺസായി. 19–ാം ഓവറിൽ ഹാർദിക്കിനെ സിക്സറടിച്ച് ബെതേൽ സെഞ്ചറി തികച്ചെങ്കിലും മൂന്നാം പന്തിൽ കറനെ വീഴ്ത്തി ഹാർദിക് ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി. 45 പന്തിലാണ് ബെതേൽ സെഞ്ചറി തികച്ചത്. ട്വന്റി20 ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറി. ആകെ 9 റൺസ് മാത്രമാണ് ആ ഓവറിൽ ഹാർദിക് വഴങ്ങിയത്. ഇതും മത്സരത്തിലെ ടേണിങ് പോയിന്റുകളിലൊന്നായി. ഇതോടെ 6 പന്തിൽ ഇംഗ്ലണ്ടിന് ലക്ഷ്യം 30 റൺസായി.
അക്ഷർ പട്ടേലിന് ഒരോവർ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും അവസാന ഓവറിൽ ശിവം ദുബെയെ പന്തേൽപ്പിക്കാനുള്ള ‘ധൈര്യം’ സൂര്യകുമാർ യാദവ് സ്വീകരിച്ചു. ആദ്യ പന്തിൽ തന്ന ഹാർദിക്കിന്റെ ത്രോയിൽ സഞ്ജു ബെതേലിനെ റണ്ണൗട്ടാക്കിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. വാങ്കഡേയുടെ ഗാലറിയിൽ ആരവം ഉയർന്നു. പിന്നീടുള്ള രണ്ടു പന്തുകളിലും സിംഗിൾ. അവസാന മൂന്നു പന്തുകൾ ആർച്ചർ സിക്സറിന് തൂക്കിയെങ്കിലും അത് ഇംഗ്ലണ്ടിന്റെ തോൽവിഭാരം കുറയ്ക്കാൻ മാത്രമേ സഹായിച്ചുള്ളൂ. ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ ഫൈനൽ കളിക്കുന്ന ടീമായി ഇന്ത്യ മാറി. വാങ്കഡേയിൽനിന്ന് കലാശപ്പോരിന് ഇന്ത്യ ഇനി മോദി സ്റ്റേഡിയത്തിലേക്ക്.
English Summary:







English (US) ·