Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 1 May 2025, 1:34 am
IPL 2025 Rajasthan Royals: ട്വിറ്ററില്‍ സഞ്ജുവിനെതിരെ (Sanju Samson) നിരവധി ട്രോളുകള്‍. വൈഭവ് സൂര്യവംശിക്ക് (Vaibhav Suryavanshi) സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കാന്‍ മടിച്ചെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആരാധകര്‍ രംഗത്തെത്തിയത്. സഞ്ജു ഒപ്പിട്ട് സമ്മാനമായി നല്‍കിയ ബാറ്റ് ഉപയോഗിച്ചാണ് വൈഭവ് കളിച്ചതെന്നും എന്നിട്ടും എന്തിനാണ് 14കാരനോട് കലിപ്പെന്നും ചിലര്‍ ചോദിക്കുന്നു.
വൈഭവ് സൂര്യവംശിക്ക് സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കാന്‍ സഞ്ജു മടിച്ചെന്ന് ആരോപണം (ഫോട്ടോസ്- Samayam Malayalam) ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 14കാരനായ വൈഭവ് സൂര്യവംശി. ഏപ്രില്‍ 19 നായിരുന്നു അരങ്ങേറ്റം. തന്റെ മൂന്നാം ഇന്നിങ്‌സില്‍ തന്നെ വൈഭവ് സെഞ്ചുറി കുറിച്ച് റെക്കോഡിട്ടിരുന്നു. 17 പന്തില്‍ അര്‍ധ സെഞ്ചുറിയും 35 പന്തില്‍ സെഞ്ചുറിയും കുറിച്ച ഇന്നിങ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആയിരുന്നു.
സഞ്ജുവിന് അസൂയയോ? സൂര്യവംശിയെ അഭിനന്ദിക്കാന്‍ എഴുന്നേല്‍ക്കാത്തതിന് ആരാധകരുടെ രോഷം
ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ ഐപിഎല്‍ സെഞ്ചുറി, ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, 17 പന്തില്‍ അര്‍ധ സെഞ്ചുറി തുടങ്ങി നിരവധി റെക്കോഡുകളാണ് ഈയൊരു ഇന്നിങ്‌സിലൂടെ വൈഭവ് കടപുഴക്കിയത്. 38 പന്തില്‍ 101 റണ്‍സ് നേടിയ വൈഭവ് ആര്‍ആറിന് എട്ട് വിക്കറ്റിന്റെ കിടിലന്‍ ജയം സമ്മാനിക്കുകയും ചെയ്തു.
പരിക്കേറ്റ സഞ്ജുവിന് പകരമാണ് വൈഭവ് ഓപണറായി ഇറങ്ങിയത്. കൗമാര താരത്തിന്റെ കിടിലന്‍ പ്രകടനങ്ങള്‍ സഞ്ജുവിന്റെ ടീമിലെ സ്ഥിരം സ്ഥാനത്തിന് പോലും ഭീഷണി ഉയര്‍ത്തുന്നുണ്ട്. 14 വയസ്സും 32 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ചരിത്രമെഴുതിയ ഇന്നിങ്‌സ് പിറക്കുന്നത്. ഏഴ് ബൗണ്ടറികളും 11 സിക്‌സറുകളും ഉള്‍പ്പെട്ട സ്‌ഫോടനാത്മകമായ ഇന്നിങ്‌സ് ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി.
വൈഭവിന്റെ വീരോചിത പ്രകടനത്തിന് റോയല്‍സിന്റെ ഡഗൗട്ടില്‍ നിന്ന് ആവേശകരമായ സ്റ്റാന്‍ഡിങ് ഒവേഷന്‍ ലഭിച്ചിരുന്നു. പരിക്ക് കാരണം വീല്‍ചെയറില്‍ ഇരിക്കുന്ന റോയല്‍സിന്റെ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്, വൈഭവ് സിക്‌സറടിച്ച് സെഞ്ചുറി തികച്ചതോടെ ചാടിയെഴുന്നേല്‍ക്കുന്ന രംഗം വൈറലായിരുന്നു.
ക്രിക്കറ്റ് ലോകം കൗമാരക്കാരന്റെ ചരിത്ര നേട്ടം ആഘോഷിച്ചപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു ബെഞ്ചില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ചിലര്‍ നിരാശ പ്രകടിപ്പിച്ചു. എന്നാല്‍ സഞ്ജു എഴുന്നേറ്റ് നില്‍ക്കുന്നതും കൈയടിക്കുന്നതും വൈഭവ് തിരിച്ചെത്തിയപ്പോള്‍ നേരിട്ട് അഭിനന്ദിക്കുന്നതുമായ ചിത്രങ്ങള്‍ കാണാതെയോ കണ്ടില്ലെന്ന് നടിച്ചോ ആണ് വിമര്‍ശനങ്ങളെന്ന് പിന്നീട് വ്യക്തമായി. ക്യാപ്റ്റന്റെ നിസ്സംഗതയെക്കുറിച്ചുള്ള ആരോപണങ്ങളുടെ മുനയൊടിയുകയും ചെയ്തു.
അതിനിടെ, വൈഭവ് ചരിത്രമെഴുതിയ ഇന്നിങ്‌സ് കാഴ്ചവച്ചത് സഞ്ജുവിന്റെ ബാറ്റ് ഉപയോഗിച്ച് ആയിരുന്നുവെന്ന് ചില ആരാധകര്‍ അഭിപ്രായപ്പെട്ടു. വൈഭവിന്റെ പക്വതയുള്ള ബാറ്റിങ് സമീപനത്തെ ക്രിക്കറ്റ് ലോകം ഒന്നടങ്കം വാഴ്ത്തുകയുണ്ടായി. ലോകത്തിലെ മികച്ച ബൗളര്‍മാരെ നേരിടുമ്പോള്‍ തനിക്ക് ഭയമില്ലെന്ന് മല്‍സര ശേഷം വൈഭവ് പറഞ്ഞത് കൗമാര താരത്തിന്റെ നിര്‍ഭയമായ മനോഭാവത്തെയാണ് വ്യക്തമാക്കുന്നതെന്ന് ക്രിക്കറ്റ് നിരൂപകര്‍ ചൂണ്ടിക്കാട്ടി.
ഐപിഎല്‍ 2025 താര ലേലത്തില്‍ 1.1 കോടി രൂപയ്ക്കാണ് റോയല്‍സ് വൈഭവിനെ സ്വന്തമാക്കുന്നത്. ഈ സമയത്ത് വൈഭവിന്റെ പ്രായം 13 വയസ്സ് മാത്രമായിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ അരങ്ങേറ്റത്തില്‍ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി റെക്കോഡിട്ടാണ് തന്റെ വരവ് പ്രഖ്യാപിച്ചത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·