Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 2 May 2025, 5:46 pm
ഐപിഎൽ 2025ൽ പ്ലേ ഓഫ് കാണാതെ മടങ്ങാൻ ഒരുങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇനി 3 മത്സരങ്ങൾ കൂടിയാണ് രാജസ്ഥാൻ റോയൽസിന് ഉള്ളത്. എന്നാൽ രാജസ്ഥാൻ റോയൽസിന് എവിടെയാണ് പിഴച്ചത് എന്നാണ് ഇനി ആരാധകർക്ക് അറിയേണ്ടത്. സഞ്ജുവിന്റെ പരിക്ക് പ്രധാനകാരണമായി പലരും അഭിപ്രായപ്പെടുന്നുണ്ട് എങ്കിലും റോയൽസിന് പിഴച്ചത് അവിടെ മാത്രം അല്ല.
ഹൈലൈറ്റ്:
- ആദ്യം പിഴച്ചത് താരലേലത്തിൽ
- വൈഭവ് എന്ന വജ്രായുധത്തെ നേരത്തെ ഇറക്കിയില്ല
- ബൗളിങ് നിരയുടെ മോശം ഫോം
രാജസ്ഥാൻ റോയൽസ്(ഫോട്ടോസ്- Samayam Malayalam)
സഞ്ജുവിന്റെ പരിക്ക് മാത്രമല്ല കാരണം; താരലേലം മുതൽ വൈഭവ് വരെ; രാജസ്ഥാൻ റോയൽസിന് പിഴച്ചത് എവിടെ?
ആദ്യം പിഴച്ചത് താരലേലത്തിൽ
ഐപിഎൽ 2025 തുടങ്ങുന്നതിന് മുന്നേ രാജസ്ഥാൻ റോയൽസിന് പിഴവ് സംഭവിച്ചിട്ടുണ്ട്. ഐപിഎൽ മെഗാ താരലേലം നടക്കുമ്പോൾ ടീമിലെ ഏറ്റവും മികച്ച താരങ്ങളെ നിലനിർത്തിയില്ല. 120 കോടി പേഴ്‌സ് മണി ഉണ്ടായിരുന്ന രാജസ്ഥാൻ റോയൽ 79 കോടി മുടക്കി നിലനിർത്തിയത് സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, ഷിംറോൺ ഹെറ്റ്മെയർ, സന്ദീപ് ശർമ്മ എന്നിവരെയാണ്. ഇതിൽ ഈ സീസണിൽ വമ്പൻ ഫ്ലോപ്പ് ആയത് ഷിംറോൺ ഹെറ്റ്മെയർ ആണ്. താരത്തെ എന്തിനു റോയൽസ് നിലനിർത്തി എന്ന ചോദ്യം ആദ്യം മുതലേ ഉയർന്നു. റോയൽസ് എടുത്ത തെറ്റായ തീരുമാനം ആണ് ഷിംറോൺ ഹെറ്റ്മെയറിനെ നിലനിർത്തിയത് എന്ന് ആരാധകരും പറഞ്ഞു. ആരാധകർ പറഞ്ഞത് 100% ശരി എന്ന് തെളിയിക്കുന്ന പ്രകടനമാണ് ഹെറ്റ്മെയർ പുറത്തെടുത്തതും. ജോസ് ബട്ട്‌ലർ, ട്രെൻ്റ് ബോൾട്ട്, ആർ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, ആവേശ് ഖാൻ എന്നിങ്ങനെ റോയൽസിന്റെ വിജയശില്പികളിൽ ഒരു വലിയ നിരയെ തന്നെ രാജസ്ഥാൻ റോയൽസ് പുറത്തേക്ക് പറഞ്ഞയച്ചു. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് മത്സരത്തിൽ റോയൽസിന്റെ 3 വിക്കറ്റുകളാണ് ട്രെൻ്റ് ബോൾട്ട് പിഴുതത്. ചാഹലും വിക്കറ്റ് വേട്ടയിൽ പിന്നിലല്ല. ജോസ് ബട്ട്‌ലർ ഗുജറാത്തിന്റെ റൺ വേട്ടക്കാരിൽ മുൻപന്തിയിലാണ് ഉള്ളത്. ഇവരെ നിലനിർത്താതെ രാജസ്ഥാൻ ചെയ്ത മണ്ടത്തരം ഇന്നിപ്പോൾ പുറത്താകലിന് പോലും കാരണമായി മാറിയിരിക്കുകയാണ് .
മധ്യനിരയിലെ വീഴ്ച
തുടരെ തുടരെ മധ്യനിര മോശം പ്രകടനം കാഴ്ചവെച്ചിട്ടും ബെഞ്ച് ശക്തി പരീക്ഷിക്കാൻ ടീം തയ്യാറാകാത്തതും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഡെൽഹിയോടും ലക്‌നൗവിനോടും സമാനമായി തോറ്റ രാജസ്ഥാൻ പാഠം പഠിക്കാതെ വീണ്ടും ഹെറ്റ്മെയറിലും നിതീഷ് റാണയിലും ശുഭം ദുബെയിലും വിശ്വാസം അർപ്പിച്ചു. ഇത് ടീമിനെ വീണ്ടും തകർച്ചയിലേക്ക് കൊണ്ടിട്ടു. തമ്മിൽ ബേധം എന്ന പ്രകടനം പുറത്തെടുത്തെങ്കിലും റിയാൻ പരാഗും ഈ സീയോനിൽ നല്ലൊരു ഇന്നിങ്‌സ് കാഴ്ചവെച്ചിട്ടില്ല. വൈഭവ് എന്ന വജ്രായുധത്തെ നേരത്തെ ഇറക്കിയില്ല
രാജസ്ഥാൻ റോയൽസിന്റെ വജ്രായുധം എന്ന് ആരാധകർ വാഴ്ത്തിപ്പാടുന്ന താരമാണ് വൈഭവ് സൂര്യവംശി. പരിക്കേറ്റ സഞ്ജു പ്ലേയിങ് ഇലവനിൽ നിന്ന് മാറി നിന്നപ്പോഴാണ് വൈഭവിന് പ്ലേയിങ് ഇലവനിലേക്ക് ടിക്കറ്റ് ലഭിക്കുന്നത്. തന്റെ ഐപിഎൽ കരിയറിൽ ആദ്യമായി ബാറ്റ് ചെയ്യാൻ വന്ന ആ പതിനാലുകാരൻ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തി. ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ 35 പന്തിൽ സെഞ്ചുറി നേടി റെക്കോഡുകൾ തിരുത്തി കുറിച്ചു. ഇതുപോലെ ഒരു താരം കൈയിലുണ്ടായിരുന്നിട്ടും ഇറക്കിയത് ആദ്യ 7 മത്സരങ്ങൾക്ക് ശേഷം. ഇതിൽ പരിശീലകന് പറ്റിയ പിഴവ് പറയാതെ വയ്യ. തന്റെ സ്‌ക്വഡിലെ ഓരോ താരത്തെ കുറിച്ചും അറിയേണ്ടത് ഒരു പരിശീലകനെ സംബന്ധിച്ചിടത്തോളം അത്യന്തം പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ വൈഭവിനെ പോലെ ഒരു താരം ഉണ്ടായിരുന്നിട്ടും ആദ്യ മത്സരങ്ങളിൽ താരത്തെ ഉൾക്കൊളിച്ചില്ല. ഇന്ത്യയുടെ അണ്ടർ 19 ടീമിൽ തിളങ്ങിയ താരമായിരുന്നിട്ട് പോലും വൈഭവിന് ആദ്യ മത്സരങ്ങളിൽ അവസരം നൽകാത്തത് വലിയ പിഴവ് തന്നെയാണ്.
ബൗളിങ് നിരയുടെ മോശം ഫോം
കഴിഞ്ഞ സീസണുകളിൽ എല്ലാം രാജസ്ഥാൻ റോയൽസിന്റെ ബൗളിങ് നിര എതിർ ടീമുകൾക് പേടി സ്വപ്നമായിരുന്നു എന്നാൽ ഇത്തവണ അത് അങ്ങനെയല്ല. വിക്കറ്റ് വേട്ടക്കാരിൽ പ്രധാനികളായ ട്രെൻ്റ് ബോൾട്ടിനേയും യുസ്വേന്ദ്ര ചാഹലിനേയും താരലേലത്തിനു മുൻപേ തന്നെ വിട്ടുകളഞ്ഞത് തെറ്റായി പോയി എന്ന് രാജസ്ഥാനെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന പ്രകടനമാണ് ഈ സീസണിൽ അവർ പുറത്തെടുത്തത്. എന്നാൽ റോയൽസിന്റെ ബൗളിങ് നിര സ്ഥിരതയാർന്ന പ്രകടനം ആയിരുന്നില്ല പുറത്തെടുത്തത്. സുപ്രധാന ഘട്ടത്തിൽ വിക്കറ്റ് നേടാൻ സാധിക്കാതെ റോയൽസ് ബൗളിങ് നിര വെള്ളം കുടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. തീരുമാനങ്ങൾ എടുക്കുന്നതിൽ പിഴവ്
ഐപിഎൽ 2025 സീസണിലെ രണ്ട് മത്സരങ്ങൾ നോക്കിയാൽ അവിടെ രാജസ്ഥാൻ റോയൽസിന്റെ തീരുമാനങ്ങൾ എടുക്കുന്നതിന്റെ പിഴവ് കാണാൻ സാധിക്കും. ഈ സീസണിൽ ഇതുവരെ സൂപ്പർ ഓവേറിലേക്ക് കടന്ന ഒരേ ഒരു മത്സരമാണ് ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസ് മത്സരം. ഈ മത്സരത്തിൽ അനായാസം ജയിക്കാൻ സാധിക്കുമായിരുന്നു രാജസ്ഥാൻ റോയൽസിനെ സൂപ്പർ ഓവറിലേക്ക് കൊണ്ടുചെന്നെത്തിച്ചത് ഷിംറോൺ ഹെറ്റ്മെയർ ആണ്. എന്നാൽ ഇതേ താരത്തെ തന്നെ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയും യശസ്വിയെ കാഴ്ചക്കാരനാക്കിയതും ആരാധകരെ ചൊടിപ്പിച്ചു. ബൗളിങ്ങിൽ പവർ പ്ലേയിൽ വിക്കറ്റ് എടുത്ത ആർച്ചറിനെ കാഴ്ചക്കാരനാക്കി ആ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺ വഴങ്ങിയ സന്ദീപ് ശർമയെ പന്തെറിയാൻ വിട്ടതും ആരാധകരെ ചൊടിപ്പിച്ചു. ഇതെല്ലം തീരുമാനങ്ങളിൽ വന്ന വീഴ്ചകളാണ്.
ഇത്തരത്തിൽ താരലേലം മുതൽ താരങ്ങളുടെ സ്ഥിരതയില്ലാത്ത പ്രകടനം വരെ രാജസ്ഥാൻ റോയൽസിന്റെ പുറത്താകലിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·