സന്തോഷ് ട്രോഫി: കേരളത്തിന്റെ 2–ാം മത്സരം ഇന്ന്; എതിരാളികൾ റെയിൽവേസ്

1 month ago 6

അസമിലെ ദിബ്രുഗഡിൽനിന്ന് ∙ തോമസ് ജേക്കബ്

Published: January 24, 2026 07:04 AM IST Updated: January 24, 2026 08:04 AM IST

1 minute Read

 ധനേഷ് അശോകൻ /മനോരമ
റെയിൽവേസിനെതിരായ മത്സരത്തലേന്നു പരിശീലനത്തിന് മൈതാനത്തേക്ക് പന്തുകളുമായെത്തുന്ന കേരള മധ്യനിരതാരം ഒ.എം.ആസിഫ് (നടുവിൽ). സഹതാരങ്ങളായ (ഇടത്തുനിന്ന്) ടി.ഷിജിൻ, വി.അർജുൻ, മുഹമ്മദ് സിനാൻ, എസ്.സന്ദീപ് എന്നിവരെയും കാണാം. ചിത്രം: ധനേഷ് അശോകൻ /മനോരമ

അസമിലെ ഫുട്ബോൾ മൈതാനങ്ങൾ വാശിക്കാരനായൊരു വികൃതിക്കുട്ടിയെപ്പോലെയാണ്. കളിക്കാരന്റെ കണക്കുകൂട്ടലുകൾക്കപ്പുറം മൈതാനങ്ങൾക്കു സ്വന്തമായി തീരുമാനങ്ങളുണ്ടാകും. ഉരുളുന്ന പന്തിന്റെ ഗതിവിഗതികൾ അവ സ്വയം നിർണയിക്കും. ഇന്നലെ ദിബ്രുഗഡ് സർവകലാശാല സ്റ്റേഡിയത്തിലെ പരിശീലനത്തിൽ മൈതാനത്തിന്റെ സ്വഭാവത്തോട് ഇണങ്ങി കളിക്കേണ്ടതിനെക്കുറിച്ചാണ് കേരള ടീമിനോടു പരിശീലകൻ സംസാരിച്ചത്. സന്തോഷ് ട്രോഫി ഫുട്ബോളിൽ, കരുത്തരായ റെയിൽവേസിനെതിരെ ഇന്നു രാവിലെ 9നു സിലാപത്തർ‌ സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ രണ്ടാം മത്സരം. ഫിഫ പ്ലസ് ആപ്പിൽ മത്സരം തത്സമയം.

വിജയം, സന്തോഷംനിറഞ്ഞ ചിരിയോടെയാണ് താരങ്ങളും പരിശീലക സംഘവും ഇന്നലെ പരിശീലനത്തിനെത്തിയത്. പഞ്ചാബിനെതിരായ ആദ്യമത്സരത്തിലെ വിജയത്തിന്റെ സന്തോഷം എല്ലാ മുഖങ്ങളിലും പ്രകടം. ആദ്യം പരിശീലകന്റെ നിർദേശങ്ങൾ, പിന്നീടു കഴിഞ്ഞ കളിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും എതിരാളിയുടെ തന്ത്രങ്ങൾ തകർക്കാനുമുള്ള കഠിനപരിശീലനം.

 ധനേഷ് അശോകൻ|മനോരമ

ഒരടിഉയരെ... ദിബ്രുഗഡ് സർവകലാശാല മൈതാനത്ത് കേരള ടീമിന്റെ പരിശീലനത്തിനിടെ താരങ്ങൾക്ക് ഹെഡ് ചെയ്യുന്നതെങ്ങനെയെന്ന് കാണിച്ചു കൊടുക്കുന്ന പരിശീലകൻ ഷെഫീഖ് ഹസൻ. കഴിഞ്ഞ മത്സരത്തിൽ പ്രതിരോധ, മധ്യനിര താരങ്ങൾ തലകുനിച്ചു ഹെഡ് ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ബോൾ കൃത്യമായി കാണുന്നതിനോ എതിരാളികളെ മനസിലാക്കാനോ കഴിയില്ല. ചെസ്റ്റ് ഓപ്പൻ ചെയ്തു ഹെഡ് ചെയ്താൽ എതിർ ടീമിന്റെ വിശ്വാസം തകർക്കാമെന്നും പരിശീലകൻ കളിച്ചു കാണിക്കുന്നു. സഹ പരിശീലകൻ എബിൻ റോസ് സമീപം. ചിത്രം: ധനേഷ് അശോകൻ|മനോരമ

സഹപരിശീലകൻ എബിൻ റോസ് പതിവുപോലെ കളിക്കാനിറങ്ങി. മുൻ ഇന്ത്യൻ താരം കെ.ടി.ചാക്കോയുടെ നേതൃത്വത്തിൽ ഗോൾകീപ്പർമാർക്കു പ്രത്യേക പരിശീലനം. ഹൈബോളുകൾ പ്രതിരോധിക്കാനുള്ള പരിശീലനമായിരുന്നു ഇന്നലത്തെ ഹൈലൈറ്റ്.

വെല്ലുവിളികളേറെപഞ്ചാബിനെതിരെ ആദ്യപകുതിയിൽ ടീമിന്റെ പ്രകടനം മോശമായെന്നാണു കേരള ക്യാംപിലെ വിലയിരുത്തൽ. ഒത്തിണക്കമില്ലായ്മയും മൈതാനത്ത് പരസ്പരം സംസാരിച്ചുകളിക്കാൻ താരങ്ങൾക്കു സാധിക്കാത്തതും കഴിഞ്ഞ കളിയിൽ കണ്ടു. ആ പിഴവ് മുതലെടുത്തായിരുന്നു പഞ്ചാബിന്റെ ഗോൾ. അത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമ്പോഴും ടീമിന്റെ തന്ത്രങ്ങളിൽ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. ആക്രമണം തന്നെയാണ് ലക്ഷ്യം. ഗോൾ വഴങ്ങുന്നതിൽ പിശുക്ക് കാട്ടുന്ന റെയിൽവേസിനു ഗോളടിക്കാൻ അവസരം കൊടുത്താൽ കേരളത്തിനു വിജയം എളുപ്പമാകില്ല.

ധനേഷ് അശോകൻ|മനോരമ

നിറയ്ക്കണം...ദിബ്രുഗഡ് സർവകലാശാല മൈതാനത്ത് കേരള ടീമിന്റെ പരിശീലനത്തിനിടെ കേരള താരം എം.മനോജ് ജഗ്ലിങ് ചെയ്യ്ത പന്തു വേയ്സ്റ്റു ബിന്നിലേക്കിടുന്ന പ്രകടനം ശ്രദ്ധിച്ചിരിക്കുന്ന സഹ താരങ്ങൾ. ചിത്രം:ധനേഷ് അശോകൻ|മനോരമ

റെയിൽവേസ് കരുത്തർമൂന്ന് തവണ സന്തോഷ് ട്രോഫി ചാംപ്യന്മാരായിട്ടുള്ള റെയിൽവേസ് പന്ത് ഹോൾഡ് ചെയ്തു കളിക്കുന്ന ശൈലിക്കാരാണ്. യോഗ്യതാ റൗണ്ടിൽ തോൽവിയറിയാതെയാണ് റെയിൽവേസ് ഫൈനൽ റൗണ്ടിനെത്തിയത്. 13 ഗോളുകൾ നേടിയ ടീം ഒരെണ്ണം പോലും വഴങ്ങിയില്ല! എന്നാൽ, ആദ്യ മത്സരത്തിൽ സർവീസസിനോട് 1–1 സമനില വഴങ്ങിയതു റെയിൽവേസിന്റെ സമ്മർദം വർധിപ്പിച്ചിട്ടുണ്ട്. ഇന്നു ജയത്തിൽ കുറഞ്ഞൊന്നും അവർ ലക്ഷ്യം വയ്ക്കുന്നില്ല. കളിമെനയാനും പന്ത് വലയിലെത്തിക്കാനും ഒരുപോലെ മികവുള്ള മധ്യനിര താരം ഷെയ്ഖ് സൂഫിയാൻ കേരളം ഭയക്കേണ്ട താരമാണ്.

 ധനേഷ് അശോകൻ /മനോരമ

സന്തോഷ് ട്രോഫിയിൽ റെയിൽവേസിനെതിരായ മത്സരത്തലേന്നു കേരള ഫുട്ബോൾ ടീമിന്റെ പരിശീലനം. ചിത്രം: ധനേഷ് അശോകൻ /മനോരമ

മുന്നേറ്റത്തിൽ മാറ്റത്തിന് സാധ്യത

ദിബ്രുഗഡ് ∙ കേരളത്തിന്റെ മുന്നേറ്റ നിരയിൽ മാറ്റത്തിനു സാധ്യത. പഞ്ചാബിനെതിരെ പകരക്കാരായി ഇറങ്ങി മികച്ച പ്രകടനം നടത്തിയ ടി.ഷിജിനെയും മുഹമ്മദ് സിനാനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കും. പഞ്ചാബിനെതിരെ കേരളത്തിനു 18 ഗോളവസരങ്ങൾ ലഭിച്ചിരുന്നു. അതിൽ 3 എണ്ണം മാത്രമാണ് ഗോളാക്കാൻ കഴിഞ്ഞത്. ഗോൾ വഴങ്ങാതെ കളിക്കുന്ന റെയിൽവേസിനെതിരെ ഈ പ്രശ്നം പരിഹരിക്കേണ്ടത് പ്രധാനമാണ്.

English Summary:

Santosh Trophy: Kerala's 2nd lucifer ; Today astatine 9 am

Read Entire Article