മയാമിയിൽ മഞ്ഞയ്ക്കും നീലയ്ക്കും മാന്ത്രിക രാവ് സമ്മാനിച്ച് 2026 ലോകകപ്പിൽ ബ്രസീൽ 3-0ന് സ്‌കോട്‌ലൻഡിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ പകുതിയിൽ വിനീസ്യൂസ് ജൂനിയർ നേടിയ ഇരട്ട ഗോളുകളും, പിന്നീട് മത്തേയുസ് കുഞ്ഞ ചാർത്തിയ മൂന്നാം ഗോളും ചേർന്നപ്പോൾ, ബ്രസീൽ സ്‌കോട്‍ലൻഡിനെ എളുപ്പത്തിൽ മറികടന്നു. സ്‌കോട്‍ലൻഡ് ആകട്ടെ 90 മിനിറ്റിൽ ഒരിക്കൽ പോലും കളിയൽ നിയന്ത്രണം നേടുന്നതായി തോന്നിച്ചില്ല. ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്നതുവരെ പ്രതീക്ഷയോടെ കാത്തിരുന്നാലേ, ടാർട്ടൻ ആർമിക്ക് മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി മുന്നോട്ട് പോകുമോ എന്ന് അറിയാൻ കഴിയൂ.
മയാമി സ്‌റ്റേഡിയത്തിൽ ആദ്യ വിസിൽ മുഴങ്ങിയതു മുതൽ കളിയുടെ നിയന്ത്രണം ബ്രസീലിന്റെ പാദങ്ങളിലായിരുന്നു. കളിയുടെ ഗതിവേഗം വരുതിയിലാക്കിയ മഞ്ഞപ്പട സ്‌കോട്‍ലൻഡിനെ ഒരിക്കൽ പോലും പൂർണമായി കളി പുറത്തെടുക്കാൻ അനുവദിച്ചില്ല. മൊറോക്കോയ്ക്ക് എതിരെയുള്ള മത്സരത്തിനു ശേഷം ആൻസലോട്ടിയുടെ പടയ്ക്ക് തങ്ങളുടെ കളിയെക്കുറിച്ച് പല സംശയങ്ങളും ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ കളികളിൽ നിന്ന് എന്തെങ്കിലും മനസിലാക്കാൻ ആകുമെങ്കിൽ അത് അവർ വേണ്ട സമയത്ത് തന്നെ ഫോമിലാകുകയാണ് എന്നാണ്. കഴിഞ്ഞ കളിയിൽ റാഫീഞ്ഞയുടെ പിൻതുട ഞരമ്പിന് പരുക്കേറ്റതിനാൽ പകരം എത്തിയത് ബോൺമത്തിന്റെ റയാൻ ആയിരുന്നു. അങ്ങനെ 1970ന് ശേഷം ബ്രസീലിനു വേണ്ടി ജഴ്‌സി അണിയുന്ന ടീനേജറായി മാറുകയായിരുന്നു റയാൻ. കുഞ്ഞ ഒരിക്കൽ കൂടെ പരമ്പരാഗത സ്‌ട്രൈക്കറുടെ റോളിൽ എത്തി ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചു. അൻസലോട്ടിയുടെ ഈ തന്ത്രം ഫലം കണ്ടു കഴിഞ്ഞു.
What you should work next
ബ്രസീൽ ശക്തമായി തന്നെയാണ് കളി ആരംഭിച്ചത്. ആത്മവിശ്വാസം കുറഞ്ഞ സ്‌കോട്‍ലൻഡ് പ്രതിരോധ നിരയെ സമ്മർദത്തിലാക്കിയായിരുന്നു അവർ മുന്നേറിയത്. ഈ കളിയുടെ ഫലത്തിന് ഒരുപാട് പ്രാധാന്യമുണ്ടെന്ന് തോന്നിയതിനാലാണോ, അതോ ബ്രസീലിനെതിരെ കളിക്കുമ്പോൾ ഉണ്ടായ ഒരു സ്വാഭാവിക പ്രതികരണമായിരുന്നോ എന്ന് തിട്ടപ്പെടുത്താനാവില്ലെങ്കിലും സ്റ്റീവ് ക്ലാർക്കിന്റെ സ്‌കോട്‍ലൻഡ് ആദ്യ പകുതിയിൽ കാര്യമായ ഉണർവു കാട്ടിയില്ല. കർമനിരതമാകാതിരുന്നതിന്റെ പിഴ അവർ കളിയുടെ തുടക്കത്തിൽ തന്നെ ഒടുക്കേണ്ടിവന്നു. ഡിഫൻഡർ സ്‌കോട്ട് മകെന്ന വരുത്തിയ പിഴവ് വിനീസ്യൂസ് ജൂനിയറിന് എളുപ്പത്തിൽ ഗോൾ സ്‌കോർ ചെയ്യാൻ അനുവദിച്ചു. കളിയുടെ ആറാം മിനിറ്റിൽ തന്റെ ഗോൾ കീപ്പറിൽ നിന്ന് മക്കെന്നയ്ക്ക് പന്ത് ലഭിച്ചു. അവിടെ നിന്ന് സ്‌കോട്‍ലൻഡിന്റെ ലെഫ്റ്റ്-ബാക്ക് ആൻഡി റോബട്ട്‌സണ് പന്ത് പാസ് ചെയ്യാനായി വേണ്ടതിലേറെ ഇടം തുറന്നു കിടന്നിരുന്നു. പ്രത്യേകിച്ചും റയാൻ തനിക്കെതിരെ ഉണ്ടെന്നു കണ്ടതെ വേഗം അതായിരുന്നു ചെയ്യേണ്ടിയിരുന്നത്. പകരം, മക്കെന്ന തന്നെ ഏതാനും ടച്ച് എടുത്ത ശേഷം ബോൾ മധ്യത്തിലേക്ക് അടിച്ചു നൽകി. ആ നീക്കം റയാൻ തടഞ്ഞു. അങ്ങനെ പന്ത് വിനീസ്യൂസ് ജൂനിയറിന്റെ മുന്നിലേക്ക് ഉരുണ്ടെത്തി. വിനീസ്യൂസ് ആകട്ടെ തന്റെ സ്‌ട്രൈക്ക് തന്ത്രപൂർവ്വമാണ് എടുത്തത്. ഗോൾകീപ്പർ ആങ്ഗസ് ഗണ്ണിനെ അകറ്റിയ ശേഷം ആളില്ലാ വലയിലേക്കു പന്ത് തട്ടിവിടുകയായിരുന്നു അദ്ദേഹം. സ്‌കോട്‍ലൻഡിന് അതു വളരെ ദൗർഭാഗ്യകരമായ നിമിഷമായിരുന്നു. പ്രത്യേകിച്ചും തങ്ങളുടെ ശക്തരായ എതിരാളികൾക്കെതിരെ ഇത്ര തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിന്നിലാകുക എന്നത്. പക്ഷേ, ഇക്കാര്യത്തിൽ അവർക്ക് തങ്ങളെ മാത്രമെ പഴിക്കാനാകൂ.
21-ാം മിനിറ്റിൽ, മക്കെന്നയുടെ പ്രതിരോധ പങ്കാളിയായ ജാക്ക് ഹെൻഡ്രിയുടെ പിഴവിനെ തുടർന്ന് സ്‌കോട്‍ലൻഡിന് മറ്റൊരു ഗോൾ കൂടി വഴങ്ങേണ്ടി വരുമായിരുന്നു, പക്ഷേ ആ പിഴവിൽ നിന്നുണ്ടായ വിനീസ്യൂസിന്റെ ഗോൾ അവസാനം ഫൗൾ കാരണം റദ്ദാക്കി. ആദ്യ ഡ്രിങ്ക്‌സ് ബ്രേക്കിന് ശേഷം സ്‌കോട്‍ലൻഡിന് കുറച്ച് നേരത്തേക്കു പന്തിന്റെ നിയന്ത്രണം ലഭിച്ചിരുന്നു. ഇതുപോലുള്ള പുതിയ ഇടവേളകൾക്കു കളിയുടെ ആക്കവും ഒഴുക്കും മാറ്റാൻ കെൽപ്പുണ്ടെന്നും, രണ്ട് പകുതിയുള്ള കളിയെ നാല് ഘട്ടങ്ങളാക്കി മാറ്റിയാൽ എന്തു സംഭവിക്കുമെന്നും കാണിച്ചു തരുന്നു. എന്നിരുന്നാലും, കേവലം ഒരു ഗോളിന് പിന്നിലായി ഇടവേളയ്ക്ക് പിരിയാം എന്ന് സ്‌കോട്‍ലൻഡ് പ്രതീക്ഷിച്ചിരുന്നെങ്കിൽ അത് അസ്ഥാനത്താക്കി വിനീസ്യൂസ് ജൂനിയർ, അവരുടെ ആധികൾ ഇരട്ടിയാക്കി രണ്ടാം ഗോളും അടിച്ചു കയറ്റി.
ഒരു സാധാരണ ഗതിയിലുള്ള നീക്കം ആയിരുന്നില്ല രണ്ടാം ഗോളിൽ കലാശിച്ചത്. സ്‌കോട്ടിഷ് പ്രതിരോധനിരയിലെ ഒരു പിഴവിൽ നിന്നാണ് അതിനും തുടക്കമിട്ടത്. ബ്രൂനോ ഗ്വിമറസ് പന്തുമായി ബോക്‌സിലേക്ക് ഓടിയെത്തിയത് ആൻഡി റോബർട്സൺ തടഞ്ഞു. എന്നാൽ, തട്ടിയകറ്റിയ പന്ത് കുഞ്ഞ സ്ലൈഡ് ചെയ്‌തെത്തി നിയന്ത്രണത്തിലാക്കി. തുടർന്നും സ്‌കോട്ടിഷ് പ്രതിരോധ നിര വരുത്തിയ പിഴവുകളുടെ ഫലമായി പന്ത് വീണ്ടും ഗ്വിമറസിന്റെ നിയന്ത്രണത്തിലെത്തി. അത് പോസ്റ്റിന് അകത്ത് നിന്നിരുന്ന വിനീസ്യൂസിന് കൃത്യമായി എത്തിച്ചു നൽകി. വിനീസ്യൂസ് അത് അനായാസമായി ഹെഡ് ചെയ്ത് തന്റെ ഇരട്ട ഗോൾ നേടി.
രണ്ടാം പകുതിയിലും ബ്രസീലിന്റെ ആധിപത്യത്തിന്റെ തുടർച്ചയാണ് കണ്ടത്. തങ്ങളുടെ വിജയം സുനിശ്ചിതമാണ് എന്ന് കുഞ്ഞ 60-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ബ്രസീൽ ഉറപ്പാക്കി. ഹാഫ്-ലൈനിൽ നിന്ന് കാസിമെറോ നൽകിയ പാസ് പ്രതിരോധ നിരയ്ക്കു പിന്നിലെത്തി ബ്രൂണോ ഗുയ്‌മെറെസ് സ്വീകരിച്ചു. ഗുയ്‌മെറെസ് തന്റെ മെയ്ക്കരുത്ത് ഉപയോഗിച്ച് കെന്നി മക്‌ലീനിൽ നിന്ന് സംരക്ഷിച്ചു നിറുത്തി അതിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് മികച്ച ഒരു നീക്കത്തിലൂടെ ഗുയ്‌മെറെസ് ഗോൾ കീപ്പറേയും രണ്ട് ഡിഫൻഡർമാരെയും തനിക്കരികിലേക്ക് അടുപ്പിച്ചു. ഈ സമയത്ത് കുഞ്ഞ പ്രതിരോധ നിരയ്ക്ക് അപ്പുറത്തേക്ക് ഒടിയെത്തി. തന്റെ വലതു വശത്തേക്ക് നൽകിയ അളന്നു തൂക്കിയ പാസ് കുഞ്ഞ അനാഥമായി കിടന്ന നെറ്റിലേക്ക് അടിച്ചിട്ടു. തടയാനായി സ്‌കോട്‍ലൻഡിന്റെ പിൻനിര നടത്തിയ പരക്കംപാച്ചിൽ വിഫലമായി. ഇത്ര നല്ല ഒരു അവസരം കുഞ്ഞ പാഴാക്കാൻ ഒരു സാധ്യതയുമില്ലായിരുന്നു. ബ്രസീൽ 3-0 എന്ന് ലീഡ് ഉയർത്തി.
മയാമി സ്‌റ്റേഡിയം 75-ാം മിനിറ്റിൽ കൂറ്റൻ ആർപ്പുവിളികളാൽ നിറഞ്ഞത് കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ആദ്യമായി ബ്രസീലിന്റെ ജഴ്‌സിയിലെത്തിയ നെയ്മാർ ജൂനിയറെ കണ്ടായിരുന്നു. അദ്ദേഹത്തെ ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തയത് മുൻ മാസങ്ങളിൽ വൻ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ, കാണികളുടെ ആരവത്തിൽ നിന്ന് ഒരു കാര്യം സ്പഷ്ടമായിരുന്നു-അദ്ദേഹം തിരിച്ചെത്തിയത് ഏവരും ഇഷ്ടപ്പെട്ടു. പക്ഷെ, ഈ മുൻതാരം മുഴുവൻ കായികശേഷിയും ആർജ്ജിച്ചിട്ടില്ലെന്നുള്ള കാര്യം വളരെ സ്പഷ്ടമായിരുന്നു. കളിയുടെ വേഗതയ്ക്കനുസരിച്ച് ചലിക്കാൻ അദ്ദേഹം പണിപ്പെടുന്നത് കാണാമായിരുന്നു. നോക്കൗട്ട് റൗണ്ടിൽ അൻസലോട്ടി അദ്ദേഹത്തെ ടീമിൽ ഉൾക്കൊള്ളിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. തന്റെ അവസാന ലോകകപ്പ് ആയേക്കാവുന്ന ഈ ടൂർണമെന്റിൽ ഒരു പോരാട്ടം നടത്തി അദ്ദേഹത്തിന് വിടപറയാൻ സാധിക്കുമോയെന്നു കണ്ടു തന്നെ അറിയണം.
തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ ഈ മത്സരത്തിൽ ബ്രസീലിന് സുഖമായി അഞ്ചോ ആറോ ഗോൾ നേടാമായിരുന്നു. എന്നാൽ, 3-0ത്തിന് ഒരു മത്സരം ജയിക്കാനായാൽ അതിലേക്ക് പശ്ചാത്താപത്തോടെ തിരിഞ്ഞു നോക്കാനുമിടയില്ല. ഈ വിജയത്തോടെ ബ്രസീൽ ഗ്രൂപ്പ് സിയിലെ വിജയിയായി. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരെ ആയിരിക്കും അവർ നോക്കൗട്ട് ഘട്ടത്തിൽ നേരിടുക. അത് ജപ്പാൻ ആയിരിക്കാനാണു വഴി. മറിച്ച് സ്‌കോട്‍ലൻഡ് ഈ മത്സരത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പശ്ചാത്താപം മാത്രമേ കാണൂ. ഈ മത്സര ഫലത്തിനു ശേഷം അടുത്ത റൗണ്ടിലേക്ക് കടക്കാൻ സാധിക്കുന്ന 8 ടീമുകളിൽ 6-ാമതായാണ് അവരുടെ സ്ഥാനം. നോക്കൗട്ട് റൗണ്ടിലെത്താൻ അവർക്ക് ഇപ്പോഴും നല്ല സാധ്യത നിലനിൽക്കുന്നു. എന്നാൽ, അവരുടെ സാധ്യതകൾ ഇനി അവർക്ക് സ്വന്തമായി തീരുമാനിക്കാനാവില്ല എന്നു മാത്രം. ചെക്ക് റിപ്പബ്ലിക്ക്, ഡിആർ കോംഗോ, ഇക്വഡോർ, സെനഗൽ എന്നീ ടീമുകളിൽ രണ്ടെണ്ണം വിജയിക്കുകയോ കാബോ വെർദെയ്ക്കും ബൽജിയത്തിനും ഒരു വിജയമോ, സമനിലയോ കൈവരിക്കാൻ സാധിക്കുകയോ ചെയ്താൽ സ്‌കോട്‍ലൻഡിന്റെ നോക്കൗട്ട് സ്വപ്‌നങ്ങൾ അസ്ഥാനത്ത് ആയേക്കാം. ഇനിയിപ്പോൾ മത്സര ഫലങ്ങൾ തങ്ങൾക്ക് അനുകൂലമാകട്ടെ എന്ന് ടാർട്ടൻ ആർമിക്ക് പ്രതീക്ഷിക്കാനും പ്രാർത്ഥിക്കാനും മാത്രമേ സാധിക്കൂ.
English Summary:





English (US) ·