Published: January 30, 2026 09:14 AM IST Updated: January 30, 2026 09:54 AM IST
1 minute Read
മുംബൈ∙ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ വിമർശിച്ച് അടുത്ത സുഹൃത്തും രാജസ്ഥാൻ റോയൽസിലെ സഹതാരവുമായിരുന്ന യുസ്‍വേന്ദ്ര ചെഹൽ. ട്വന്റി20 ലോകകപ്പിനു മുൻപ് തിളങ്ങാൻ സാധിക്കാതിരിക്കുമ്പോൾ സഞ്ജുവിനു സ്വയം പഴിക്കാന്‍ മാത്രമാണു സാധിക്കുകയെന്ന് ചെഹൽ ഒരു ചർച്ചയ്ക്കിടെ തുറന്നടിച്ചു. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും തിളങ്ങാന്‍ സഞ്ജുവിനു സാധിച്ചിരുന്നില്ല. 40 റൺസാണ് മലയാളി താരം പരമ്പരയിൽ ഇതുവരെ നേടിയത്.
വിശാഖപട്ടണത്തു നടന്ന നാലാം ട്വന്റി20യിൽ സഞ്ജു 15 പന്തുകളിൽ 24 റൺസടിച്ചെങ്കിലും, ഇന്ത്യ 50 റൺസിന്റെ തോൽവി വഴങ്ങിയിരുന്നു. ഇഷാൻ കിഷൻ ഗംഭീര ഫോമിൽ തുടരുന്നതോടെ ലോകകപ്പ് പ്ലേയിങ് ഇലവനിൽനിന്നു താരത്തെ മാറ്റണമെന്നും ആവശ്യമുയർന്നു. വലിയ അനുഭവ സമ്പത്തുള്ള സഞ്ജുവിന് തുടർച്ചയായുള്ള മോശം പ്രകടനങ്ങളിൽ സമ്മർദത്തെ പഴിക്കാൻ സാധിക്കില്ലെന്ന് ചെഹൽ വ്യക്തമാക്കി. സഞ്ജു ഉത്തരവാദിത്തമേറ്റെടുക്കണമെന്നും ഇഷാൻ കിഷൻ കാത്തിരിക്കുന്നുണ്ടെന്നും ചെഹൽ മുന്നറിയിപ്പു നൽകി.
‘‘സഞ്ജു സാംസൺ എത്രയോ വർഷമായി ഇവിടെ കളിക്കുന്നു. ഐപിഎലിൽ മധ്യനിരയിലും പിന്നീട് ഓപ്പണിങ് ബാറ്ററായും കളിക്കാനിറങ്ങി. 10–12 വർഷം ഒക്കെ രാജ്യാന്തര ക്രിക്കറ്റ് കളിച്ച ഒരു താരത്തിന് സമ്മര്‍ദം ചൂണ്ടിക്കാട്ടി രക്ഷപെടാൻ സാധിക്കില്ല. ഈ പരമ്പരയിൽ സഞ്ജുവിന് നാല് അവസരങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ഒന്നോ, രണ്ടോ മത്സരങ്ങളിൽ തിളങ്ങാൻ സാധിക്കാത്തതു മനസ്സിലാക്കാം. എന്നാൽ അതിനും അപ്പുറത്തേക്കു പോകരുത്. ബാക്ക് അപ് താരമായി കഴിവു തെളിയിച്ച ഇഷാൻ കിഷൻ കാത്തിരിക്കുന്നുണ്ടെന്നു സഞ്ജുവിനു നന്നായി അറിയാം.’’
‘‘ഒടുവിൽ സഞ്ജുവിനു സ്വയം കുറ്റപ്പെടുത്തേണ്ടിവരും. ട്വന്റി20 ലോകകപ്പിന് ഇനിയും സമയമുണ്ട്. സഞ്ജു ഭയപ്പെടരുത്. ന്യൂസീലൻഡിനെതിരെ ഒരു കളി കൂടി ബാക്കിയുണ്ട്. ടീം മാനേജ്മെന്റാണ് ഇനി തീരുമാനം എടുക്കേണ്ടത്. മൂന്നാം നമ്പരിൽ ഫോമിലുള്ള ഇഷാനെ ഓപ്പണറും വിക്കറ്റ് കീപ്പറുമാക്കണമെന്ന് മാനേജ്മെന്റിനു തോന്നുകയാണെങ്കിൽ അതു ചെയ്യണം. സഞ്ജു പുറത്തിരിക്കട്ടെ.’’– ചെഹൽ ആവശ്യപ്പെട്ടു.
പരുക്കിനെ തുടർന്ന് ഇഷാൻ കിഷൻ നാലാം ട്വന്റി20 കളിച്ചിരുന്നില്ല. തിരുവനന്തപുരത്തു നടക്കുന്ന അഞ്ചാം മത്സരത്തിൽ താരം പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തുമോയെന്ന് ഉറപ്പായിട്ടില്ല. ഇഷാൻ പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടാൽ സഞ്ജുവിനെ ഒഴിവാക്കാൻ ബിസിസിഐയ്ക്കു മുന്നിൽ സാധ്യത തെളിയും.
English Summary:







English (US) ·