Published: July 23, 2026 08:59 PM IST Updated: July 23, 2026 09:20 PM IST
1 minute Read
ഹരാരെ∙ ട്വന്റി20 ലോകകപ്പിലെ വിജയത്തിനു ശേഷം ഒരു ട്വന്റി20 മത്സരം ജയിച്ച് ഇന്ത്യ. സിംബാബ്‍വെയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത സിംബാബ്‍വെ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 13.2 ഓവറിൽ വിജയത്തിലെത്തി. 40 പന്തുകൾ ബാക്കി നില്‍ക്കെയാണ് ഇന്ത്യ ഏഴു വിക്കറ്റ് വിജയം നേടിയത്.
What you should work next
ലോകകപ്പ് ഫൈനൽ വിജയത്തിനു ശേഷം തുടർച്ചയായ ആറു തോൽവികൾക്കു ശേഷമാണ് ഇന്ത്യ ഒരു കളി ജയിക്കുന്നത്. അയർലൻഡിനെതിരെ രണ്ടു മത്സരങ്ങളും ഇംഗ്ലണ്ടിനെതിരെ നാലു കളികളും ഇന്ത്യ തോറ്റിരുന്നു. ഇംഗ്ലണ്ടിനെതിരായ ഒരു മത്സരം ഉപേക്ഷിക്കുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ഓപ്പണറായി ഇറങ്ങിയ കൗമാര താരം വൈഭവ് സൂര്യവംശി അർധ സെഞ്ചറി നേടി പുറത്തായി. ട്വന്റി20 രാജ്യാന്തര ക്രിക്കറ്റിൽ അർധ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ വൈഭവിന്റെ പേരിലായി. 15 വയസ്സും 118 ദിവസവുമാണ് വൈഭവിന്റെ പ്രായം.
19 പന്തുകൾ നേരിട്ട് നാലു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തിയ വൈഭവ് 50 റൺസാണ് സ്കോര്‍ ചെയ്തത്. ഒരു റൺ മാത്രമെടുത്ത അഭിഷേക് ശർമയെ മുന്നാം ഓവറിൽ നഷ്ടമായെങ്കിലും ഇഷാൻ കിഷനും വൈഭവും ചേർന്ന് ഇന്ത്യയുടെ ചേസിങ് നയിക്കുകയായിരുന്നു. 24 പന്തുകൾ നേരിട്ട ഇഷാൻ 35 റൺസടിച്ചു. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (24 പന്തിൽ 28), തിലക് വർമയും (അഞ്ച് പന്തിൽ ആറ്) പുറത്താകാതെനിന്നു.
What you should work next
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത സിംബാബ്‍വെ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണെടുത്തത്. വെസ്‍ലി മാധവരെ (34 പന്തിൽ 39), ടഡിവനാഷ് മറുമാനി (20 പന്തിൽ 27), റയാൻ ബേൾ (35 പന്തിൽ 26) എന്നിവരാണ് സിംബാബ്‍വെയുടെ പ്രധാന സ്കോറര്‍മാർ. നാലോവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ പേസർ മയങ്ക് യാദവാണു കളിയിലെ താരം. അരങ്ങേറ്റ മത്സരം കളിക്കുന്ന അശോക് ശർമ നാലോവറിൽ 29 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ഹരാരെയിൽ നടക്കും.
English Summary:





English (US) ·