Published: July 20, 2026 12:10 AM IST
1 minute Read
സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാൻ മൂന്നര മണിക്കൂർ പൊരിവെയിലത്തു കാത്തുനിൽപ്പ്, സുരക്ഷാ കവാടങ്ങളിൽ മോശം പെരുമാറ്റം, കുടിക്കാനുള്ള വെള്ളത്തിനു പോലും വീണ്ടും വരിനിൽപ്പ്, സഹായമനസ്ഥിതി കുറവുള്ള സുരക്ഷാ ജീവനക്കാർ കൂടി ചേർന്നപ്പോൾ ന്യുജഴ്സി സ്റ്റേഡിയത്തിൽ മാധ്യമപ്രവർത്തകർ നേരിട്ടത് അഗ്നിപരീക്ഷ. മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കേണ്ട ഗേറ്റിൽ നിന്നു വഴിതിരിച്ചു വിട്ട ഏതാനും വൊളന്റിയർമാരുടെ സഹായം കൂടിയായപ്പോൾ പലരും തളർന്നു വീഴുന്ന അവസ്ഥയിലായി.
What you should work next
ലോകകപ്പ് ഫൈനലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കം എത്തുന്നതിനാൽ കനത്ത സുരക്ഷാ സന്നാഹങ്ങളുണ്ടാകുമെന്നു മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇത്രയും ഭീകരാനുഭവം ആരും പ്രതീക്ഷിച്ചതല്ല. പ്രാദേശിക സമയം വൈകിട്ടു മൂന്നിനാണു മത്സരമെങ്കിലും രാവിലെ 9 മണി മുതൽ മീഡിയ സെന്ററിലേക്കു പ്രവേശനം അനുവദിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ചു മിക്കവരും രാവിലെ 9നു മുൻപു തന്നെ സ്റ്റേഡിയം പരിസരത്തെത്തി. എന്നാൽ, വഴിതെറ്റിച്ചു മറ്റൊരു ഗേറ്റിലേക്കു മീഡിയ ബസ് കൊണ്ടുപോയ ഡ്രൈവറിൽ നിന്നു തുടങ്ങുന്നു പാളിച്ചകളുടെ ഘോഷയാത്ര. ബസ് തിരികെ എത്തുമ്പോഴേക്കും മീഡിയ സെന്ററിനു മുന്നിൽ ചുരുങ്ങിയത് 700 പേരെങ്കിലുമുള്ള നെടുനീളൻ വരി.
പതിവു പരിശോധനയ്ക്കു പുറമെ ഫെഡറൽ ഏജൻസികളുടെ വക ബാഗഴിച്ചു പരിശോധന കൂടി ഉണ്ടായതോടെ ഒരാളെ കടത്തിവിടാൻ തന്നെ മിനിറ്റുകളെടുക്കുന്ന അവസ്ഥയായി. 9നു വരി നിന്നു തുടങ്ങിയവർ ഉച്ചയ്ക്കു 12 ആയിട്ടും സുരക്ഷാ ഗേറ്റിനരികിലെത്തിയില്ല. ഇതിനിടെ മറ്റൊരു ഗേറ്റിലൂടെ മാധ്യമ പ്രവർത്തകരെ കടത്തിവിടുന്നു എന്നു വൊളന്റിയർമാർ എത്തി അറിയിച്ചതോടെ പാതി പേർ ആ വഴിക്കോടി.
സ്റ്റേഡിയം ചുറ്റി പൊരിവെയിലത്ത് അവിടെ വരെയോടി എത്തിയപ്പോൾ പ്രവേശനമില്ലെന്നായി ജീവനക്കാർ. തിരിച്ചോടി പഴയ സ്ഥലത്തെത്തുമ്പോൾ പുതിയ വരി വീണ്ടും 200 മീറ്ററോളം നീളത്തിൽ. ഏറ്റവും പിന്നിൽ നിന്നു വരിനിന്ന് ഉള്ളിൽ കയറുമ്പോൾ 2 മണിയോളമായി. ദൃശ്യമാധ്യമ പ്രവർത്തകരിൽ പലർക്കും കളിക്കു മുൻപേ കൊടുക്കേണ്ട ലൈവ് മുടങ്ങി. ഭക്ഷണത്തിനും വെള്ളത്തിനുമായി വീണ്ടും നീണ്ട വരികൾ നിന്നതോടെ കിക്കോഫിനു തൊട്ടുമുൻപാണു പലരും ഉള്ളിൽ കടന്നത്. ഇത്രയധികം മാധ്യമ പ്രവർത്തകർക്കു മാച്ച് ടിക്കറ്റ് ഉണ്ടെന്നിരിക്കെ ഇവരെ കടത്തിവിടാൻ വേണ്ട സന്നാഹങ്ങൾ ഒരുക്കുന്നതിൽ വന്ന പാളിച്ചയാണു കാരണം.
English Summary:





English (US) ·