അവസാനം അവരിലാരും അവശേഷിച്ചില്ല. മൂന്ന് ആതിഥേയ രാഷ്ട്രങ്ങളില്‍, അവസാനത്തെ ടീമായ അമേരിക്കയും ലോകകപ്പിൽനിന്നു പുറത്തായി; ബല്‍ജിയത്തോട് 4-1ന് തകര്‍ന്നടിഞ്ഞ്. സിയാറ്റിലില്‍ നടന്ന റൗണ്ട് ഓഫ് 16 മത്സരത്തിന്റെ ആദ്യ പകുതിയില്‍ ചാള്‍സ് ഡെ കെറ്റലരെ നേടിയ ഇരട്ട ഗോളുകളിലൂടെയും രണ്ടാം പകുതിയില്‍ ഹാന്‍സ് വനാകെനും, റൊമേലു ലുക്കാക്കുവും നേടിയ ഗോളുകളിലൂടെയും ബല്‍ജിയം ആധിപത്യ മുദ്രയടിച്ചു. അമേരിക്കയ്ക്കു വേണ്ടി മാലിക് ടില്‍മന്‍ ഫ്രീകിക്ക് ഗോള്‍ നേടിയെങ്കിലും അവര്‍ കാല്‍പന്തുകളിയിലെ ഭീമന്മാരുമായി ഏറ്റുമുട്ടണമെങ്കില്‍ ഇനിയും ‘കുറെ ഓണം കൂടി ഉണ്ണണ്ണം’ എന്നും വ്യക്തമായി. ലൊസാഞ്ചലസില്‍ ജൂലൈ 10 ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബല്‍ജിയം സ്‌പെയിനിനെ നേരിടും.
What you should work next
മത്സരം ആരംഭിച്ചത്, ബോസ്‌നിയയ്ക്ക് എതിരെ ചുവപ്പു കാര്‍ഡ് കണ്ട അമേരിക്കന്‍ താരം ഫൊലാരിന്‍ ബലോഗനെ അടുത്ത മത്സരത്തില്‍നിന്നു പുറത്താക്കിയ നടപടി ഒരു വര്‍ഷത്തേക്കു നീട്ടിവച്ച വിവാദ തീരുമാനത്തിന്റെ നിഴലിലായിരുന്നു. അതിന് ഫിഫ ആശ്രയിച്ചത് അവരുടെ നിയമ പുസ്തകത്തില്‍ കാര്യമായി ഉപയോഗിക്കപ്പെടാതെ കിടന്ന ഒരു ഉപവാക്യത്തെയായിരുന്നു. റെഡ് കാര്‍ഡ് മൂലം ലഭിച്ച സസ്‌പെന്‍ഷന്‍ ഒരു വര്‍ഷത്തെ പ്രൊബേഷനറി ഘട്ടം കഴിയുന്നതു വരെ പ്രാബല്യത്തില്‍ വരില്ല എന്നായിരുന്നു വിധി. ഈ തീരുമാനത്തിനെതിരെ വ്യാപകമായി ഒച്ചപ്പാടുണ്ടായി. ബല്‍ജിയന്‍ ഫാന്‍സും ഫുട്‌ബോള്‍ ഫെഡറേഷനും ഉത്കണ്ഠയും ഇഷ്ടക്കുറവും രേഖപ്പെടുത്തി. എന്നാല്‍, ബലോഗന്റെ സസ്‌പെന്‍ഷന്‍ തൽക്കാലത്തേക്കു പിന്‍വലിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുണൈറ്റഡ് സ്റ്റേറ്റ്‌സ് മെന്‍സ് നാഷനല്‍ ടീം (യുഎസ്എംഎന്‍ടി) ഫാന്‍സും അത്യാഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ബലോഗനെതിരെയുള്ള തീരുമാനം മാറ്റണമെന്നു പറഞ്ഞ് ട്രംപ് ഫിഫയെ സമീപിച്ചിരുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. ഈ ലോകകപ്പില്‍ അമേരിക്കയുടെ ടീം ഘടനയില്‍ മര്‍മപ്രധാനമായ സ്ഥാനമായിരുന്നു ബലോഗന്റേത്.
പുതിയ വിവാദത്തിന്റെ എരിതീയില്‍ കൂടുതല്‍ എണ്ണ പകരുന്നതായിരുന്നു പഴയൊരു ഓര്‍മ. ഇരു രാജ്യങ്ങളും തമ്മില്‍ 2014 ലോകകപ്പിന്റെ റൗണ്ട് ഓഫ് 16ല്‍ത്തന്നെ നടത്തിയ ഒരു പോരാട്ടത്തിന്റെ ഓര്‍മ. അന്ന് കളി എക്‌സ്ട്രാ ടൈമിലേക്കു നീളുകയും കെവിന്‍ ഡെ ബ്രൂയ്‌നെയും (Kevin De Bruyne), ലുക്കാക്കുവും നേടിയ ഗോളുകളുടെ ബലത്തില്‍ ബല്‍ജിയം വിജയം നേടുകയായിരുന്നു. ആ പരാജയത്തിനു പകരം വീട്ടാനുള്ള അവസരമാണ് ഇപ്പോള്‍ ഒത്തുകിട്ടിയതെന്ന പ്രതീതി ഇത്തവണ ഇരു ടീമുകളും ഏറ്റുമുട്ടുന്നതിനു മുൻപ് അമേരിക്കയിലെങ്ങും പടര്‍ന്നിരുന്നു. കൂടാതെ, യൂറോപ്യന്‍ ഭീമന്മാര്‍ക്കെതിരെ നേരിട്ടു പോരാടാനുളള കരുത്ത് അമേരിക്ക ആര്‍ജ്ജിച്ചു കഴിഞ്ഞു എന്നു തെളിയിക്കാനുള്ള വ്യഗ്രതയും ഉണ്ടായിരുന്നു. അതു ധാര്‍ഷ്ട്യമായിരുന്നോ അതോ മിഥ്യാബോധമോ? ഇതു രണ്ടും കൂടിക്കലര്‍ന്നാതാകാനാണ് വഴി. അമേരിക്ക ഈ ലോകകപ്പിന്റെ ആതിഥേയരാണ്. പോരെങ്കില്‍, തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെതന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് ഈ ലോകകപ്പിൽ അതുവരെ നടത്തിയതെന്ന ആത്മവിശ്വാസം. അതിനും പുറമെ, ഇപ്പോഴത്തെ ബൽജിയം ടീം 2014-2018 കാലത്തെ ‘ബല്‍ജിയത്തിന്റെ സുവര്‍ണ തലമുറ’യുടെ (Belgian Golden Generation) പ്രതാപം പേറുന്ന ഒന്നല്ലെന്നും അമേരിക്കയ്ക്ക് അറിയാമായിരുന്നു. ബല്‍ജിയത്തിന്റെ സുവര്‍ണ തലമുറയുടെ ശേഷിപ്പുകളായ ഡെ ബ്രൂയ്‌നെയും, ലുക്കാക്കുവും ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്നതും സ്പഷ്ടമായിരുന്നു. ഈ ടീം മൊത്തത്തില്‍ പഴയ ബല്‍ജിയത്തിന്റെ നിഴല്‍ മാത്രമായിരുന്നു. റൗണ്ട് ഓഫ് 32 ൽ സെനഗലിനെതിരെയുള്ള മത്സരത്തില്‍, മുഴുവൻ സമയത്തിന്റെ ഏറിയ ഭാഗവും 0–2 ന് പിന്നില്‍ നിന്നിരുന്ന അവര്‍ കഷ്ടിച്ചു കടന്നുകൂടുകയായിരുന്നു. കൂടാതെ, ഇപ്പോഴത്തെ അമേരിക്കന്‍ ടീമിന്റെ ശാരീരിക മികവും കായികക്ഷമതയും ബല്‍ജിയത്തിനു താങ്ങാനാകുന്നതിനും അപ്പുറമാണെന്നും വിലയിരുത്തലുണ്ടായിരുന്നു.
What you should work next
എന്നാല്‍, ബല്‍ജിയം കോച്ച് റുഡി ഗാര്‍സിയ കഴിഞ്ഞ കളികളില്‍നിന്നു ചില കാര്യങ്ങള്‍ പഠിച്ചു എന്നു തോന്നിച്ചു. സെനഗലിനെതിരെ കളിക്കാനിറങ്ങിയ ടീമില്‍നിന്ന് മൂന്നു സുപ്രധാന മാറ്റങ്ങളുമായാണ് ബല്‍ജിയം അമേരിക്കയ്ക്ക് എതിരെ ഇറങ്ങിയത്. സെന്റര്‍ ബാക്ക് നെയ്തന്‍ എന്‍ഗോയിയെ (Nathan Ngoy) തിരിച്ചു ടീമിലെത്തിച്ചു. അതിലും അദ്ഭുതപ്പെടുത്തിയ തീരുമാനം പഴയ പടക്കുതിര കെവിന്‍ ഡെ ബ്രൂയ്‌നെയെയും ജെറമി ഡോക്കുവിനെയും പുറത്തിരുത്തി, പകരം നികൊളാസ് റാസ്‌കിനെയും ഡോഡി ലുകെബാക്കിയോയെയും പോരിനിറക്കുക എന്നതായിരുന്നു. കഴിഞ്ഞ 10 വര്‍ഷം ബല്‍ജിയം ടീമിന്റെ നെഞ്ചിടിപ്പു തന്നെയായിരുന്നു ഡെ ബ്രൂയ്‌നെ. എന്നാല്‍, അദ്ദേഹം ഈ ലോകകപ്പില്‍ തന്റെ പ്രതാപം പുറത്തെടുക്കാന്‍ വളരെ കഷ്ടപ്പെടുന്നതായി തോന്നിപ്പിച്ചു. അദ്ദേഹത്തെ പുറത്തിരുത്തുക വഴി ബല്‍ജിയം ടീമിലേക്ക് കൂടുതല്‍ ഊര്‍ജസ്വലത കടത്തിവിടുകയായിരുന്നു കോച്ച് ഗാര്‍സിയ.
ഡെ ബ്രൂയ്‌നെയ്ക്കു പകരമെത്തിയ റാസ്‌കിന്‍ ആയിരുന്നു ബല്‍ജിയത്തിന്റെ ആദ്യ ഗോളിന്റെ പ്രേരകശക്തി. അമേരിക്കന്‍ ബോക്‌സിലേക്ക് ഇടിച്ചു കയറിയ അദ്ദേഹം എതിരാളികള്‍ നിയന്ത്രണമില്ലാതെ എടുത്ത ഹെഡര്‍ വരുതിയിലാക്കി അല്‍പം മുന്നേറിയ ശേഷം പന്ത് ചാള്‍സ് ഡെ കെറ്റലരെ ഓടിക്കയറിവന്ന പാതയിലേക്ക് തട്ടിയിട്ടു. ആ പന്ത് നെറ്റിലെത്തിക്കാന്‍ ഡെ കെറ്റലരെക്ക് ഒന്നു തടവി വിടേണ്ടി മാത്രമേ വന്നുള്ളു. ഈ ഗോള്‍ ആദ്യ 8 മിനിറ്റിലെ കളിയുടെ രത്‌നച്ചുരുക്കമായിരുന്നു. കിക്കോഫ് മുതല്‍ ബല്‍ജിയം കുതിച്ചു കയറുകയായിരുന്നു. എന്നാല്‍, അമേരിക്കയാകട്ടെ, ആലസ്യം വിട്ടുണരുന്നതേയുള്ളൂ എന്നും തോന്നിച്ചു. ഗോളിലേക്കെത്തിയ പന്ത് റാസ്‌കിന്റെ നിയന്ത്രണത്തില്‍ എത്തുന്നതിന് തൊട്ടു മുമ്പ് കളിയുടെ വിഡിയോ പോസ് ചെയ്താല്‍ കാണുന്നത്, മൂന്ന് അമേരിക്കന്‍ കളിക്കാര്‍ പന്തു നിലത്തുവീഴാൻ വെറുതെ ഉറ്റുനോക്കി നില്‍ക്കുന്നതാണ്. എന്നാല്‍ റാസ്‌കിനാകട്ടെ, തന്റെ ഊഴമെത്തിയെന്ന് തിരിച്ചറിഞ്ഞ് ഗോളിനുള്ള അവസരം ഒരുക്കി നല്‍കി. ഇന്നത്തെ കളിയില്‍ ഇരു ടീമുകളും തമ്മിലുള്ള അന്തരം അത്രയ്‌ക്കേറെ ആയിരുന്നു.
അമേരിക്കയുടെ കളിയില്‍ നിഷ്‌ക്രിയത്വവും അലസതയും നിറഞ്ഞുനിന്നു. അവര്‍ ഒരു ലോകകപ്പിലെ റൗണ്ട് ഓഫ് 16ല്‍ മത്സരിക്കുകയാണ് എന്നു ചിന്തിക്കാന്‍ പോലുമാകില്ലായിരുന്നു. അവരുടെ കളിയില്‍ യാതൊരു തീക്ഷ്ണതയുമില്ലായിരുന്നു. അവര്‍ 90 മിനിറ്റിലും നിരന്തരം പിഴവുകൾ വരുത്തുകയും പാസുകള്‍ സ്വീകരിക്കുന്നതില്‍ പോലും തെറ്റുവരുത്തുകയും ചെയ്തുകൊണ്ടിരുന്നു. നിങ്ങളുടെ ശരിക്കുള്ള ആദ്യ വെല്ലുവിളി നേരിടുമ്പോള്‍ വിറങ്ങലിച്ചു നില്‍ക്കുകയാണെങ്കില്‍, നിങ്ങള്‍ ഗ്രൂപ്പ് ഘട്ടത്തിലും റൗണ്ട് ഓഫ് 32ലും എങ്ങനെ കളിച്ചു എന്നതിലൊന്നും ഒരു കാര്യവുമില്ല.
ആദ്യ ഗോള്‍ വഴങ്ങിയെങ്കിലും അമേരിക്ക മാലിക് ടില്‍മാനിലൂടെ 31-ാം മിനിറ്റില്‍ സമനില പിടിച്ചു കളിയില്‍ തിരിച്ചെത്തിയിരുന്നു. ബോസ്‌നിയയ്ക്ക് എതിരെ നടന്ന കഴിഞ്ഞ കളിയിലും ടില്‍മാന്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയിരുന്നു. പക്ഷേ ഇത്തവണ അദ്ദേഹത്തെ ഭാഗ്യവും കടാക്ഷിച്ചു. അദ്ദേഹമെടുത്ത കിക്ക് ഹാന്‍സ് വാനകന്റെ തലയില്‍ തട്ടി ദിശതെറ്റി ഗോള്‍പോസ്റ്റിനുള്ളിലെത്തി. കീപ്പര്‍ കോര്‍ട്ടോയിസ് (Courtois) ടില്‍മന്റെ ഷോട്ടിന്റെ ദിശയിലാണു ചാടിയത്. പന്ത് ഗോള്‍ പോസ്റ്റിലേക്ക് ഉരുണ്ടു കയറുന്നത് അദ്ദേഹത്തിനു നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു.
ഹാഫ് ടൈമിനു പിരിയുന്നതു വരെ കളി സമനിലയില്‍ നിർത്താമെന്നും അതിനു ശേഷം തന്ത്രങ്ങള്‍ മൊത്തത്തില്‍ മാറ്റി തിരിച്ചെത്താമെന്നുമായിരുന്നു അമേരിക്ക സ്വപ്‌നം കണ്ടെതെങ്കില്‍ അവര്‍ക്കു പാടെ തെറ്റി. ടില്‍മാന്‍ ഗോള്‍ നേടി രണ്ടു മിനിറ്റു പോലും കഴിഞ്ഞില്ല, ബല്‍ജിയം ആക്രമണം അഴിച്ചുവിട്ടു. അത് ആദ്യ ഗോളിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു. ട്രോസാര്‍ഡ് (Trossard) ഉയര്‍ത്തിയടിച്ചുകൊടുത്ത പന്ത് ടിം റീമിന്റെ തലയ്ക്കു മുകളില്‍ തന്റെ തല എത്തിച്ച് ഡെ കെറ്റാലരെ അമേരിക്കന്‍ വലയിലെത്തിച്ചു. ബല്‍ജിയം ലീഡ് തിരിച്ചുപിടിച്ചു. ഹാഫ് ടൈമില്‍ 2-1ന് ബല്‍ജിയം ലീഡ് ചെയ്യുകയായിരുന്നെങ്കിലും അമേരിക്കയുടെ കഷ്ടകാലം തുടങ്ങാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളു. കഷ്ടകാലം എന്നത് അതിശയോക്തിയല്ല. ബല്‍ജിയത്തിന് മൂന്നാം ഗോളിനുള്ള അവസരം ‘സമ്മാനിച്ചതിനെ’ വിശേഷിപ്പിക്കാൻ പറ്റിയ പ്രയോഗമാണത്.
ബല്‍ജിയത്തിന്റെ പിന്‍നിര നീട്ടിയടിച്ച പന്തിനു പിന്നാലെ ഡെ കെറ്റാലരെ അമേരിക്കന്‍ ഗോള്‍ മുഖത്തേക്കു പാഞ്ഞടുത്തു. കീപ്പര്‍ മാറ്റ് ഫ്രീസെ (Matt Freese) മാത്രമായിരുന്നു അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നത്. ബല്‍ജിയൻ സെന്റര്‍ ബാക്ക് നീട്ടിയടിച്ചു നല്‍കിയ പന്താണ് ഇത്തരമൊരു അവസരം നല്‍കിയത് എന്നത് അമേരിക്കന്‍ പിന്‍നിരയുടെ നിഷ്‌ക്രിയത്വം എടുത്തു കാണിക്കുന്നു. അതു വിടാമെന്നു വയ്ക്കാം. പക്ഷേ മാറ്റ് ഫ്രീസെ നടത്തിയ അടുത്ത നീക്കമാണ് അമേരിക്കയുടെ പെട്ടിയിലെ ആണിയായത്. ഫ്രീസെ അപ്പോൾ ചെയ്യേണ്ടിയിരുന്നത് പന്തടിച്ച് അകറ്റി അപകടം ഒഴിവാക്കുക എന്നതായിരുന്നു. അതാണ് ഗോള്‍ കീപ്പര്‍മാരെ പഠിപ്പിച്ചു വിടുന്നതും. പകരം ഫ്രീസെ പന്ത് തന്റെ നെഞ്ചിലെടുത്ത് തട്ടിയകറ്റാന്‍ ശ്രമിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ കാലിടറി. അത് ഡെ കെറ്റാലരെയ്ക്ക് ആവശ്യത്തിനു സമയം നല്‍കി. പന്ത് അദ്ദേഹം വനകെന്റെ മുന്നിലേക്കു തട്ടിയിട്ടു കൊടുത്തു. അദ്ദേഹം അനാഥമായിക്കിടന്ന നെറ്റിലേക്ക് അടിച്ചു കയറ്റി. ബല്‍ജിയത്തിന്റെ ലീഡ് 3-1. അമേരിക്കയ്ക്ക് തങ്ങളുടെ പിന്‍നിരയെയും ഫ്രീസെയെയുമല്ലാതെ ആരെയും പഴിക്കാനാകുമായിരുന്നില്ല. ഡെ കെറ്റാലരെയെ അവിടെയെത്താൻ അനുവദിച്ചു എന്നതാണ് അമേരിക്കയുടെ ആദ്യ പിഴവ്. എന്നാല്‍, അതിലേറെ നിര്‍ലജ്ജമായ തെറ്റു വരുത്തിയത് കീപ്പര്‍ ഫ്രീസെയാണ്. അതു ന്യായീകരിക്കാനാവില്ല. കീപ്പര്‍ പന്ത് ഉയര്‍ത്തിയടിച്ചു നല്‍കിയിരുന്നെങ്കില്‍ പ്രതിരോധ നിരയ്ക്ക് ഇടപെടാനായേനെ. അത്തരം തെറ്റുകളാണ് യഥാർഥ പോരാളികളെയും ‘താനും പോരാടുന്നു’ എന്നു ഭാവിക്കുന്നവരെയും തമ്മില്‍ വേര്‍തിരിക്കുന്നത്. കാരണം, നോക്കൗണ്ട് റൗണ്ടില്‍ അത്തരമൊരു വിഡ്ഢിത്തം കാണിച്ച ശേഷം ജയിക്കാമെന്നു കരുതരുത്.
വനാകെൻ നേടിയ ഗോളോടെ അമേരിക്കയുടെ പോരാട്ടം അവസാനിച്ചിരുന്നു. എന്നാല്‍, കളി ആരംഭിക്കുന്നതിനു മുമ്പ് ഉണ്ടായ വിവാദങ്ങളുടെ ചൊരുക്ക് ആളിക്കത്തിയാലെന്നവണ്ണം ബല്‍ജിയം വീണ്ടും വീറോടെ പോരാടി. അടുത്ത ഗോള്‍ വീണതും അമേരിക്കന്‍ പ്രതിരോധ നിര ക്ലിയറിങ്ങില്‍ തുടരെ വരുത്തിയ രണ്ടു പിഴവുകളില്‍ നിന്നാണ്. അങ്ങനെ പന്ത് സബ്സ്റ്റിറ്റ്യൂട്ടായി ബല്‍ജിയം ഇറക്കിയ റൊമെലു ലുക്കാക്കുവിലെത്തി. അദ്ദേഹമാകട്ടെ ഉജ്ജ്വലമായ ഒരു ഗോളിലൂടെ, അമേരിക്കന്‍ സ്വപ്‌നം ഇനി സ്പന്ദിക്കുന്നില്ല എന്ന് ഉറപ്പാക്കി. ഒരു പക്ഷേ, 12 വര്‍ഷം മുമ്പ് ഇരു ടീമുകളും ബ്രസീലില്‍ വച്ച് ഏറ്റുമുട്ടിയപ്പോള്‍ ബല്‍ജിയത്തിനു വേണ്ടി ജയമുറപ്പിച്ച ആള്‍ക്കു തന്നെ ഇത്തവണയും അമേരിക്കയുടെ നെഞ്ചിലേക്ക് കഠാര കൂടുതലാഴ്ത്താന്‍ അവരം ലഭിച്ചതില്‍ ഒരു കാവ്യനീതിയുണ്ടായിരുന്നിരിക്കാം.
What you should work next
സഹആതിഥേയരുടെ ലോകകപ്പ് സ്വപ്നം നിരാശാജനകമായ രീതിയില്‍ അവസാനിച്ചു. പാരഗ്വായ് ടീമിനെ 4-1ന് പരാജയപ്പെടുത്തി തുടങ്ങിയ അവരുടെ തേരോട്ടത്തിന്, അങ്ങനെയൊരു മാർജിനിൽത്തന്നെ പര്യവസാനം. കോച്ച് മൗരിസിയോ പൊച്ചെറ്റിനോ അവരെ ശരിയായ ദിശയില്‍ തന്നെയാണ് നയിക്കുന്നതെങ്കിലും അമേരിക്കന്‍ കളിക്കാര്‍, ഇന്നത്തെ കളിക്കു ശേഷം പല ചോദ്യങ്ങളും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. 'ക്യാപ്റ്റന്‍ അമേരിക്ക' എന്ന വിവരണമുള്ള ക്രിസ്റ്റ്യന്‍ പുലിസിക് (Christian Pulisic) ഈ ടൂര്‍ണമെന്റില്‍ തന്റെ സാന്നിധ്യമറിയിച്ചില്ല. അമേരിക്കയുടെ ഏറ്റവും നല്ല കളിക്കാരില്‍ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്നത്തെ കളിയില്‍ അദ്ദേഹത്തെ കണ്ടെന്നു പോലും പറയാനാവില്ല. അദ്ദേഹം 58-ാം മിനിറ്റില്‍ പരുക്കേറ്റു കയറിപ്പോയി. പക്ഷേ അതുവരെയും അദ്ദേഹം ഒരു തരം പ്രഭാവവും ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചില്ല. ബലോഗനെ ഇന്നു കളിപ്പിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചല്ലോ. അദ്ദേഹവും മികച്ച പ്രടനം പുറത്തെടുത്തില്ല. തനിക്കു കിട്ടിയ ഏതാനും നല്ല അവസരങ്ങള്‍ കളഞ്ഞു കുളിക്കുക പോലും ചെയ്തു. മറ്റെന്തിനേക്കാളുമേറെ, അമേരിക്കന്‍ ടീം ഒരു ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. കളിക്കു ശേഷം സംസാരിച്ച കമന്റേറ്റര്‍ തിയറി ഓണ്‍റി (Thierry Henry) പറഞ്ഞത് ‘ഫുട്‌ബോളിന് പല തട്ടുകള്‍ ഉണ്ട് (there are 'levels' to football) എന്ന് ഇന്നത്തെ മത്സരം അമേരിക്കയ്ക്ക് കാട്ടിക്കൊടുത്തു’ എന്നാണ്. സുവര്‍ണ കാലം കഴിഞ്ഞ ഒരു ബല്‍ജിയം ടീമിന് നിങ്ങള്‍ക്കെതരെ 4 ഗോള്‍ അടിക്കാനാകുമെങ്കില്‍ അമേരിക്കയും നല്ല എതിരാളികളും തമ്മിലുള്ള അന്തരം എത്രയാണ് എന്ന് ഊഹിക്കാമല്ലോ.
ഈ ലോകകപ്പില്‍ ബല്‍ജിയം ഇതുവരെ നടത്തിയ ഏറ്റവും നല്ല പ്രകടനമായിരുന്നു ഇത്. തന്റെ രണ്ടു താരങ്ങളെ ബഞ്ചിലിരുത്താന്‍ റുഡി ഗാര്‍സിയ ധൈര്യപൂര്‍വം എടുത്ത തീരുമാനം പ്രകീര്‍ത്തിക്കപ്പെടണം. ബല്‍ജിയം കൂടുതല്‍ തീക്ഷ്ണതയോടെയും വീറോടെയും കളിച്ചു. അവ രണ്ടും അവര്‍ സ്‌പെയിനിനെതിരെ ജൂലൈ 10ന് കളിക്കാനിറങ്ങുമ്പോള്‍ വേണ്ടുവോളം ഉണ്ടായിരിക്കണം. തങ്ങളുടെ സുവര്‍ണ തലമുറയുടെ കത്തിയമരുന്ന അവസാന തീപ്പൊരികളെ ആശ്രയിച്ചു കളിക്കുന്ന ഈ ബല്‍ജിയം ടീമിന് ലോകകപ്പ് ഉയര്‍ത്താനാകുമോ?
English Summary:





English (US) ·