സൂപ്പർ എട്ടിൽ ഇന്ത്യയ്ക്കു ഞെട്ടൽ, തകർന്നടിഞ്ഞ് ബാറ്റിങ് നിര; ദക്ഷിണാഫ്രിക്കയ്ക്ക് 76 റൺസ് വിജയം

4 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: February 22, 2026 06:40 PM IST Updated: February 22, 2026 10:53 PM IST

2 minute Read

CRICKET-ICC-MENS-T20-WC-2026-IND-RSA
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. Photo: SHAMMI MEHRA / AFP

അഹമ്മദാബാദ്∙ ഇതുവരെയുള്ള പ്രകടനങ്ങൾ അങ്ങ് മറന്നേക്കുക. ട്വന്റി20 ലോകകപ്പിലെ സൂപ്പർ എട്ട് റൗണ്ടിൽ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക. 76 റൺസിന്റെ വമ്പന്‍ തോൽവിയാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ വഴങ്ങിയത്. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 111 റൺസെടുത്തു പുറത്തായി. 37 പന്തിൽ 42 റൺസടിച്ച ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഹാർദിക് പാണ്ഡ്യ (18), സൂര്യകുമാർ യാദവ് (18), അഭിഷേക് ശർമ (15) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറർമാർ.

തുടർച്ചയായി നാലു വിജയങ്ങളുമായെത്തിയ ഇന്ത്യൻ ബാറ്റിങ് നിരയെ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ ബോളർമാർക്കു മുന്നിൽ ഇന്ത്യയുടെ മുന്‍നിര ബാറ്റർമാർ തകർന്നത് മത്സരത്തിൽ തിരിച്ചടിയായി. പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യൻ ടോപ് ഓർഡറിനെ ലക്ഷ്യമിട്ട് സ്പിന്നർ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഓവർ എറിഞ്ഞത്. മാർക്രം ഒരുക്കിയ കുരുക്കിൽ നാലാം പന്തിൽ ഇഷാൻ കിഷന്‍ വീണു. റയാൻ റിക്കിള്‍ട്ടനിന്റെ ക്യാച്ചിൽ ഇന്ത്യൻ ഓപ്പണിങ് സഖ്യം പൊളിഞ്ഞു. തിലക് വർമയും വന്നപോലെ മടങ്ങി. ലോകകപ്പിലെ ആദ്യ റണ്‍ സ്കോർ ചെയ്യാനായെങ്കിലും പതിവു വമ്പനടികൾ പുറത്തെടുക്കാൻ അഭിഷേകിനു സാധിച്ചില്ല. ഒരു സിക്സും രണ്ട് ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും മാർകോ യാൻസന്റെ പന്തിൽ കോർബിൻ ബോഷ് ക്യാച്ചെടുത്ത് പുറത്താക്കി. ആദ്യ ആറോവറുകളിൽ 31 റൺസാണ് ഇന്ത്യ നേടിയത്. വാഷിങ്ടൻ സുന്ദറും (11), സൂര്യകുമാർ യാദവും (18) പ്രതിരോധിച്ചുനിൽക്കാന്‍ ശ്രമിച്ചെങ്കിലും കോർബിൻ ബോഷിന്റെ പന്തുകളിൽ ഇരുവരും വീണു. ഇതോടെ അഞ്ചിന് 51 റൺസെന്ന നിലയിലായി ഇന്ത്യ.

ഇന്ത്യയുടെ ലോവർ മിഡിൽ ഓർഡറിനെ തകർത്തെറിഞ്ഞത് ഇന്ത്യൻ വംശജനായ സ്പിന്നർ കേശവ് മഹാരാജായിരുന്നു. മഹാരാജിന്റെ 15–ാം ഓവറിലെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യയും മൂന്നാം പന്തിൽ റിങ്കു സിങ്ങും (പൂജ്യം), ആറാം പന്തിൽ അർഷ്ദീപ് സിങ്ങും മടങ്ങി. ഇതോടെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന ദയനീയാവസ്ഥയിലേക്ക് ഇന്ത്യ വീണു. തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയ ശിവം ദുബെയാണ് സ്കോര്‍ 100 കടത്തിയത്. എന്നാൽ മാർകോ യാൻസൻ എറിഞ്ഞ 19–ാം ഓവറിൽ ബൗണ്ടറിക്കു ശ്രമിച്ച ദുബെയെ ലുങ്കി എൻഗിഡി പിടിച്ചെടുത്തു. ഇതോടെ ഇന്ത്യയുടെ പോരാട്ടം 111 ൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി പേസർ മാർകോയാൻസൻ നാലും സ്പിന്നർ കേശവ് മഹാരാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. കോർബിൻ ബോഷ് രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.

കില്ലർ മില്ലർ, സ്റ്റബ്സിന്റെ തൂക്കിയടി, സേഫ് സോണിലെത്തി ദക്ഷിണാഫ്രിക്ക

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. അര്‍ധ സെഞ്ചറി നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 35 പന്തുകൾ നേരിട്ട മില്ലർ‌ മൂന്ന് സിക്സും ഏഴു ഫോറുകളുമുൾപ്പടെ 63 റൺസടിച്ചു പുറത്തായി. ഡെവാൾഡ് ബ്രെവിസ് (29 പന്തിൽ 45), ട്രിസ്റ്റൻ സ്റ്റബ്സ് (24 പന്തിൽ 44) എന്നിവരാണു ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്കോറർമാർ.

ഓപ്പണർമാരായ ക്വിന്റൻ ഡികോക്ക് (ആറ്), എയ്ഡൻ മാർക്രം (നാല്), റയാൻ റിക്കിൾട്ടൻ (ഏഴ്) എന്നിവരെ പവര്‍പ്ലേ തീരും മുൻപേ ഇന്ച്യ പുറത്താക്കിയിരുന്നു. ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ക്വിന്റൻ ഡികോക്ക് ബോൾഡാകുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യ ക്യാച്ചെടുത്ത് മാർക്രവും പുറത്തായി. ഒരു സിക്സടിച്ച റിക്കിൾട്ടനെ ബുമ്രയുടെ പന്തിൽ മിഡ് ഓഫിൽവച്ച് ശിവം ദുബെ ക്യാച്ചെടുത്തു പുറത്താക്കി.

മധ്യനിരയിൽ ഡേവിഡ് മില്ലറും ഡെവാള്‍ഡ് ബ്രെവിസും കൈകോർത്തതോടെയാണ് ദക്ഷിണാഫ്രിക്ക നിലയുറപ്പിച്ചത്. പവർപ്ലേയില്‍ 41 റൺസടിച്ച ദക്ഷിണാഫ്രിക്ക 11.1 ഓവറുകളിൽനിന്നാണ് 100 പിന്നിട്ടത്. സ്കോർ 117ൽ നിൽക്കെ ഡെവാൾഡ് ബ്രെവിസിനെ അഭിഷേക് ശർ‌മയുടെ കൈകളിലെത്തിച്ച് ശിവം ദുബെ ഈ കൂട്ടുകെട്ട് പൊളിച്ചു. 26 പന്തുകളിൽ മില്ലർ അർധ സെഞ്ചറി പിന്നിട്ടു. 16–ാം ഓവറിൽ വമ്പനടിക്കു ശ്രമിച്ച മില്ലറെ ലോങ് ഓഫിൽ തിലക് വര്‍മ കയ്യിലൊതുക്കി. പിന്നാലെയെത്തിയ മാർകോ യാൻസനും (രണ്ട്), കോർബിൻ ബോഷും (അഞ്ച്) ചെറിയ സ്കോറുകൾക്കു പുറത്തായി മടങ്ങി.

arshdeep-singh

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അർഷ്ദീപ് സിങ്. Photo: X@BCCI

അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സിന്റെ തകർപ്പൻ ബാറ്റിങ് ദക്ഷിണാഫ്രിക്കയെ സുരക്ഷിതമായ സ്കോറിലെത്തിച്ചു. ഹാർദിക് പാണ്ഡ്യയെറിഞ്ഞ 20–ാം ഓവറിൽ 20 റൺസാണ് ഇന്ത്യ വഴങ്ങിയത്. രണ്ടു സിക്സുകളും ഒരു ഫോറുമാണ് പാണ്ഡ്യയുടെ അവസാന ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്സ് തൂക്കിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര മൂന്നും അർഷ്ദീപ് സിങ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. വരുൺ ചക്രവർത്തിക്കും ശിവം ദുബെയ്ക്കും ഓരോ വിക്കറ്റുകൾ വീതമുണ്ട്.

English Summary:

Twenty 20 World Cup, Super 8, India vs South Africa Match Updates

Read Entire Article