സെഞ്ചറി നഷ്ടമായതിൽ നിരാശയില്ല, ലക്ഷ്യം വിജയം മാത്രം; ശരിക്കും ‘പ്ലെയർ ഓഫ് ദ് മാച്ച്’ ബുമ്രയെന്ന് സഞ്ജു

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: March 06, 2026 11:25 AM IST Updated: March 06, 2026 12:55 PM IST

1 minute Read

CRICKET-ICC-MENS-T20-WC-2026-IND-ENG
ഇംഗ്ലണ്ടിനെതിരെ സഞ്ജു സാംസണിന്റെ ബാറ്റിങ്. ചിത്രം∙ ആർ. എസ്. ഗോപൻ, മനോരമ

മുംബൈ∙ ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ തകർ‌പ്പൻ ബാറ്റിങ് പ്രകടനത്തിനു പിന്നാലെ ഇന്ത്യയുടെ വിജയത്തിനുള്ള ക്രെഡിറ്റ് പേസർ ജസ്പ്രീത്ബുമ്രയ്ക്കു നൽകി സഞ്ജു സാംസൺ. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു 42 പന്തുകളിൽ ഏഴു സിക്സുകളും എട്ടു ഫോറുകളും ഉൾപ്പടെ 89 റൺസടിച്ചാണു പുറത്തായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായ മലയാളി താരത്തെയാണു കളിയിലെ താരമായി തിരഞ്ഞെടുത്തത്. ഇന്ത്യ ഏഴു റൺസ് വിജയം നേടി ഫൈനൽ ഉറപ്പിച്ചതിനു പിന്നാലെ ‘പ്ലെയർ ഓഫ് ദ് മാച്ചിനുള്ള’ അവകാശി ജസ്പ്രീത് ബുമ്രയാണെന്ന് സഞ്ജു പ്രതികരിക്കുകയായിരുന്നു.

‘‘ഈ വിജയത്തിന്റെ ക്രെഡിറ്റ് ജസ്പ്രീത് ബുമ്രയ്ക്ക് അവകാശപ്പെട്ടതാണ്. ഈ അവാർഡ് ബുമ്രയ്ക്കായിരുന്നു കിട്ടേണ്ടിയിരുന്നത്. മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് ബുമ്രയുടെ സ്പെല്ലാണ്. ഇംഗ്ലണ്ട് വിജയത്തിനരികെ വരെയെത്തി. അത്രയും ആവേശകരമായ ഒരു സെമിഫൈനൽ മത്സരമായിരുന്നു ഇത്. ഈ സ്റ്റേഡിയത്തിൽ ഒട്ടേറെ മത്സരങ്ങൾ കളിച്ചിട്ടുള്ളതിനാൽ ചേസിങ് എളുപ്പമാണെന്ന് അറിയാമായിരുന്നു.’’

‘‘ഞാനും ഇഷാൻ കിഷനും ബാറ്റ് ചെയ്യുന്ന സമയത്ത് 250 റൺസ് വരെ ടോട്ടൽ എത്തിക്കാമെന്നു കരുതുകയും ചെയ്തു. സെഞ്ചറി നഷ്ടമായതിൽ നിരാശയോ സങ്കടമോ ഇല്ല. അങ്ങനെ ചിന്തിക്കാൻ ഇത് ഒരു ഏകദിനമോ ടെസ്റ്റ് മത്സരമോ അല്ലല്ലോ. ടീമിന്റെ വിജയത്തിനു വേണ്ടി ഇത്രയുമൊക്കെ ചെയ്യാൻ കഴിയുന്നതിൽ സന്തോഷം’’– പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു സാംസൺ പറഞ്ഞു.

‘‘കഴിഞ്ഞ മത്സരത്തിലെ പ്രകടനം തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നിർണായക മത്സരങ്ങളിൽ ഫോം കണ്ടെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നാണ് എനിക്കു തോന്നുന്നത്. എന്റെ ഇന്നിങ്സിനെക്കുറിച്ച് നന്നായി കണക്കുകൂട്ടിയിരുന്നു. നന്നായി തയാറെടുത്തു, കാര്യങ്ങളെല്ലാം ശരിയായി നടന്നെന്നാണു തോന്നുന്നത്. തുടക്കത്തിൽ ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. തുടർന്ന് ഇന്നിങ്സ് നന്നായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു ശ്രമം.’’ 

‘‘വാങ്കഡെ സ്റ്റേഡിയത്തിലെത്തുന്ന ആരാധകർ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും പിന്തുണയ്ക്കും. അവർ ക്രിക്കറ്റിനെയാണു ശരിക്കും സ്നേഹിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ ഞാൻ ആസ്വദിച്ചാണു കളിക്കുന്നത്. ഇവിടെ പോസിറ്റീവായ ഒരു മത്സര ഫലം ഉണ്ടാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ വിജയം ആരാധകരെയും സന്തോഷിപ്പിക്കുന്നതാണ്.’’– സഞ്ജു വ്യക്തമാക്കി.

English Summary:

Sanju Samson has credited bowler Jasprit Bumrah for India's thrilling T20 World Cup semi-final victory. Samson, who was awarded Player of the Match for his explosive 89 runs, believes Bumrah's spell was instrumental successful turning the crippled successful India's favour against England.

Read Entire Article