Published: July 14, 2026 03:11 PM IST Updated: July 14, 2026 04:54 PM IST
1 minute Read
ധാക്കർ ∙ സെനഗൽ ഫുട്ബോൾ ടീമിനൊപ്പം ലോകകപ്പിനെത്തിയ ഡോക്ടർക്ക് മതിയായ യോഗ്യതയുണ്ടായിരുന്നില്ലെന്ന ആരോപണവുമായി സെനഗൽ ഫുട്ബോൾ ഫെഡറേഷൻ (എഫ്എസ്എഫ്) പ്രസിഡന്റ് അബ്ദുള്ളയ് ഫാൾ. ടീമിനൊപ്പമുണ്ടായിരുന്ന ഡോക്ടർ ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെന്നും ഇത് കളിക്കാരിൽ ആശങ്കയുണ്ടാക്കി എന്നും ഫാൾ ആരോപിച്ചു. ഈ വിവരം വൈകിയാണ് അറിഞ്ഞതെന്നും ഫാൾ മാധ്യമങ്ങളോട് പറഞ്ഞു. ലോകകപ്പിൽ സെനഗലിന്റെ മോശം പ്രകടനത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെയാണ് അബ്ദുള്ളയ് ഫാളിന്റെ വെളിപ്പെടുത്തൽ.
What you should work next
‘‘എനിക്ക് ലഭിച്ച വിവരമനുസരിച്ച് കളിക്കാർക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ യാതൊരു ഉറപ്പും ലഭിച്ചില്ല. അവർക്ക് ആശ്വാസം തോന്നുന്നതിനായി ടൂർണമെന്റിനിടെ ടീമിന്റെ മെഡിക്കൽ സഹായം ശക്തിപ്പെടുത്താൻ മറ്റ് നടപടികൾ സ്വീകരിക്കേണ്ടിവന്നു. ആരോഗ്യമാണല്ലോ മറ്റെന്തിനേക്കാളും വലുത്.’’– ഫാൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, അബ്ദുള്ളയ് ഫാളിന്റെ ആരോപണങ്ങൾ സെനഗലീസ് അസോസിയേഷൻ ഓഫ് സ്പോർട്സ് മെഡിസിൻ തള്ളി. ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപകീർത്തികരവുമാണ് എന്ന് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ടീം ഡോക്ടർ അബ്ദറഹ്മാൻ ഫെഡിയോർ, ചെയ്ക്ക് ആന്റ ഡിയോപ്പ് യൂണിവേഴ്സിറ്റിയിൽനിന്ന് ഫാക്കൽറ്റി ഓഫ് മെഡിസിനിൽ നിന്ന് സ്പോർട്സ് മെഡിസിനിലും സ്പോർട്സ് ബയോളജിയിലും സ്പെഷലിസ്റ്റ് ഡിപ്ലോമ നേടിയിട്ടുണ്ടെന്ന് അസോസിയേഷൻ പറഞ്ഞു.
ഫാൻ ആശുപത്രിയിലെ ഫിസിയോതെറാപ്പി വിഭാഗത്തിന്റെ തലവനായിരുന്നു അദ്ദേഹമെന്നും 2017 മുതൽ സെനഗൽ ദേശീയ ടീമിന്റെ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു എന്നും പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്ന് ഫിഫ ലോകകപ്പുകളിലും അഞ്ച് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റുകളിലും അദ്ദേഹം സെനഗലിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട് എന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.
ലോകകപ്പിൽ സെനഗലിൽ മോശം പ്രകടനം കാഴ്ചവച്ച് പുറത്തായതിന് പിന്നാലെ എഫ്എസ്എഫ് മുഖ്യ പരിശീലകൻ പാപെ ബൗണ തിയാവിനെ പുറത്താക്കിയതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. തിയാവിന് കീഴിൽ, ആഫ്രിക്കയിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നായി സെനഗൽ ഉയർന്നുവന്നിരുന്നു. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് ടീം തോൽവിയറിയാതെ പൂർത്തിയാക്കുകയും ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തി ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കിരീടം ഉയർത്തുകയും ചെയ്തു.
എന്നാൽ 2026 ഫിഫ ലോകകപ്പിൽ സെനഗലിന് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ല. ആദ്യ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഫ്രാൻസിനോടും നോർവേയോടും ടീം പരാജയപ്പെട്ടു. ഇറാഖിനെ 5-0 ന് പരാജയപ്പെടുത്തി റൗണ്ട് ഓഫ് 32ൽ പ്രവേശിച്ചു. അവിടെ ബെൽജിയത്തോട് 2-3 ന് പരാജയപ്പെട്ടു.
2002ലെ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്കുള്ള സെനഗലിന്റെ കുതിപ്പിന് കാരണക്കാരനായ മുഖ്യ പരിശീലകൻ തിയാവിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ചുമതലകളിൽ നിന്ന് ഒഴിവാക്കിയത്. 2027 ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനായും 2030 ലെ ഫിഫ ലോകകപ്പിനായും സെനഗൽ ടീം ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. എഫ്എസ്എഫ് ഇതുവരെ പുതിയ കോച്ചിനെ പ്രഖ്യാപിച്ചിട്ടില്ല.
English Summary:





English (US) ·