Published: February 23, 2026 03:52 PM IST
1 minute Read
അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– ദക്ഷിണാഫ്രിക്ക സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി നൽകിയ പരസ്യ വിഡിയോ പിൻവലിച്ച് ടൂർണമെന്റിന്റെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാർ. ദക്ഷിണാഫ്രിക്കൻ ടീമിനെ അപമാനിക്കുന്ന രീതിയിലാണ് വിഡിയോ എന്നു വിമർശനം ഉയർന്നതിനു പിന്നാലെയാണ് പിൻവലിച്ചത്. കഫേയിലിരുന്ന് കപ്പ്കേക്ക് കഴിക്കുന്ന ദക്ഷിണാഫ്രിക്കൻ ആരാധകനെ, ഇന്ത്യൻ ആരാധകൻ 2024 ട്വന്റി20 ലോകകപ്പ് ഫൈനൽ തോൽവി ഓർമിപ്പിച്ച് പരിഹസിക്കുന്ന രീതിയിലായിരുന്നു വിഡിയോ. ഇതു ക്രിക്കറ്റിന്റെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് വിഡിയോ നീക്കം ചെയ്തത്.
ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂര്യകുമാർ യാദവും സംഘവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 76 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതോടെ ഈ പരസ്യ വിഡിയോ ട്രോളുകളിൽ നിറയുകയും ചെയ്തിരുന്നു. മത്സരത്തിനു മുൻപാണോ ശേഷമാണോ വിഡിയോ നീക്കം ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും നിലവിൽ ഈ വിഡിയോ ബ്രോഡ്‌കാസ്റ്റർമാരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ലഭ്യമല്ല.
മത്സരത്തിനു പിന്നാലെ ദക്ഷിണാഫ്രിക്കൻ നടിയും പ്രമുഖ ഇൻഫ്ലുൻസറുമായ തഞ്ച വൂർ, സ്റ്റാർ സ്‌പോർട്‌സിന്റെ ‘കപ്പ്‌കേക്ക്’ പരസ്യത്തെ പരിഹസിച്ച് മറ്റൊരു വിഡിയോ പോസ്റ്റു ചെയ്തു. ‘സോ സ്വീറ്റ്’ എന്ന അടിക്കുറിപ്പോടെ ഇന്ത്യയുടെ തോൽവിയുടെ സ്‌കോർകാർഡ് സ്‌ക്രീനിൽ കാണിക്കുമ്പോൾ തഞ്ച വൂർ ഒരു കപ്പ്‌കേക്ക് കഴിക്കുന്നതാണ് വിഡിയോയിലുള്ളത്.
2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇതേ വേദിയിൽ തോറ്റതിനുശേഷം, ഒരു ഐസിസി ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. ആദ്യം ബാറ്റു ചെയ്ത് 187 റൺസിന്റെ മികച്ച സ്കോറുയർത്തിയ ദക്ഷിണാഫ്രിക്ക, ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിരയെ 111 റൺസിൽ ഓൾഔട്ടാക്കി നാണം കെടുത്തി.
ട്വന്റി20 ലോകകപ്പിൽ റൺ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. അർധ സെഞ്ചറിയുമായി ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്കു നയിച്ച ഡേവിഡ് മില്ലറാണ് പ്ലെയർ ഓഫ് ദ് മാച്ച്. ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനമുറപ്പിക്കാൻ അടുത്ത 2 മത്സരങ്ങളിലും ഇതോടെ ഇന്ത്യയ്ക്ക് ജയം അനിവാര്യമായി. 26ന് ചെന്നൈയിൽ സിംബാബ്‌വെയ്ക്കെതിരെയാണ് അടുത്ത മത്സരം.
English Summary:







English (US) ·