കാണികള്‍ക്ക് ത്രസിപ്പിക്കുന്ന 90 മിനിറ്റുകള്‍ സമ്മാനിച്ചാണ് യുറഗ്വായ്‌യും കാബോ വെര്‍ദെയും തമ്മിലുള്ള കടുത്ത മത്സരം 2-2 സ്‌കോര്‍ നിലയില്‍ അവസാനിച്ചത്. സ്‌പെയിനിന് എതിരെ നേടിയ ഡ്രോ വെറും ഭാഗ്യം ഒന്നുകൊണ്ടു സംഭവിച്ചതല്ല എന്ന് അടിവരയിട്ടു പറയുകയായിരുന്നു, 2 തവണ ചാംപ്യന്മാരായിരുന്ന യുറഗ്വായ്‌യുമായി നടന്ന തീപാറുന്ന മത്സരത്തിനിടയില്‍ കാബോ വെര്‍ദെ. മത്സര ഫലം ഗ്രൂപ്പ് എച്ചില്‍ നിന്ന് ക്വാളിഫൈ ചെയ്യാനുള്ള സാധ്യത സൗദി അറേബ്യ അടക്കമുള്ള എല്ലാ ടീമുകള്‍ക്കും ഇപ്പോഴും തുറന്നിടുകയാണ്. അന്തിമ മത്സരങ്ങള്‍ അതിനാല്‍ തന്നെ ഓരോ ടീമിനും പ്രാധാന്യമര്‍ഹിക്കുന്നതാണ്.
What you should work next
രണ്ടാം മത്സരം ആരംഭിക്കുന്നതു വരെ ഗ്രൂപ്പ് എച്ചിലെ ഞെട്ടിക്കുന്ന ഫലം കാബോ വെര്‍ദെ സ്‌പെയിനിനെ സമനിലയില്‍ തളച്ചു എന്നതായിരുന്നു. ആ മത്സരത്തില്‍ ഉടനീളം സ്‌പെയിനിന് ആയിരുന്നു ആധിപത്യം. കാബോ വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയുടെ (Vozinha) വൈഭവവും, സ്‌പെയിനിന്റെ മൂര്‍ച്ചയില്ലാത്ത ആക്രമണവും ചേര്‍ന്നപ്പോള്‍ കന്നിയങ്കത്തിനിറങ്ങിയ ആഫ്രിക്കന്‍ രാജ്യത്തിന് ഒരു ഡ്രോയിലൂടെ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റ് നേടാനായി. കാബോ വെര്‍ദെയുടെ എതിരാളികളായ യുറുഗ്വായ് സൗദിക്കെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ പറ്റാതെ പോയതിനാല്‍, വിജയം തേടി തന്നെയായിരുന്നു രണ്ടാം മത്സരത്തിന് ഇറങ്ങിയത്.
ഗൗരവത്തിലെടുക്കേണ്ട ടീമല്ല എന്നു കരുതപ്പെട്ട കാബോ വെര്‍ദെയ്ക്ക് യുറുഗ്വായ്ക്ക് എതിരെ ആക്‌സ്മിക വിജയം നേടാനുള്ള സാധ്യതയുണ്ടോ എന്നായിരുന്നു മത്സരത്തിനു മുമ്പ് ഉയര്‍ന്ന ചോദ്യങ്ങളിലൊന്ന്. തുടക്കത്തിലെ കളി കണ്ട ആര്‍ക്കും അങ്ങനെയൊന്ന് പ്രവചിക്കാനും പറ്റുമായിരുന്നില്ല. ആദ്യ 15 മിനിറ്റ് കാബോ വെര്‍ദെയും സ്‌പെയിനും തമ്മിലുള്ള കളിയുടെ തനിയാവര്‍ത്തനം പോലെ തോന്നിച്ചു. കാരണം ആ സമയത്ത് യുറുഗ്വായ് ഫോര്‍വേഡുകള്‍ തുടർച്ചയായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്.
What you should work next
തങ്ങളുടെ ആദ്യ മത്സരത്തിലെ തന്ത്രങ്ങളുമായല്ല യുറുഗ്വായ് ഹെഡ് കോച്ച് മാര്‍സെലോ ബിയെല്‍സ ടീമിനെ രണ്ടാം മത്സരത്തിന് ഒരുക്കിയത്. ആദ്യ മത്സരത്തിലെ 4-4-2 രീതിക്കു പകരം 4-2-3-1 രീതി അനുവര്‍ത്തിക്കാനായിരുന്നു തീരുമാനം. അതിനാല്‍ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂവെന്‍സിനെ (Darwin Nunez) കരയ്ക്കിരുത്തി വിങ്ങര്‍ ഓഗസ്റ്റിന്‍ കാനൊബിയോയ്ക്ക് (Augustin Canobbio) ടീമില്‍ ഇടം നല്‍കി. സൗദിക്കെതിരെയുള്ള മത്സരത്തില്‍ കാനൊബിയോ വിലയേറിയ സംഭാവനയാണ് ടീമിന് നല്‍കിയത്. പുതിയ മാറ്റങ്ങളുടെ ബലത്തില്‍ കാബോ വെര്‍ദെയ്ക്ക് എതിരെയുളള മത്സരത്തിന്റെ തുടക്കത്തില്‍ കരുത്തുറ്റതും ഊര്‍ജ്ജസ്വലതയോടെയുമുളള ആക്രമണങ്ങള്‍ യുറുഗ്വായ്ക്ക് കാഴ്ച്ചവയ്ക്കാനായി.
എന്നാല്‍, മത്സരത്തിന്റെ ഗതി കീഴ്‌മേല്‍ മറിച്ച നീക്കം ഉണ്ടായത് 21-ാം മിനിറ്റിലാണ്. കാബോ വെര്‍ദെക്ക് ഗോള്‍ പോസ്റ്റില്‍ നിന്ന് 35 അടി അകലെ നിന്ന് ഒരു ഫ്രീകിക്ക് ലഭിച്ചു. അതെടുക്കാന്‍ മിഡ്ഫീല്‍ഡര്‍ കെവിന്‍ പിന എത്തിയപ്പോള്‍ പിന്നെ സംഭവിക്കാന്‍ പോകുന്നതെന്തെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമായിരുന്നില്ല. പിനയെ ഭാഗ്യം ലേശം തുണച്ചു എന്നു വേണമെങ്കില്‍ പറയാമെങ്കിലും അദ്ദേഹത്തിന്റെ കരുത്തന്‍ സ്‌ട്രൈക്ക് യുറുഗ്വായ് ഒരുക്കിയിരുന്ന രണ്ടുപേര്‍ മതിനിടയിലൂടെ, ഗോള്‍കീപ്പര്‍ മുസലേരയ്ക്ക് (Muslera) എത്തിപ്പിടിക്കാന്‍ സാധിക്കുന്നതിന് തൊട്ടപ്പുറത്തു കൂടെ, ഗോള്‍ വലയിലേക്ക് ചേക്കേറി.
പിനായുടെ അസാധാരണ സ്‌ട്രൈക്കിനെ വില കുറച്ചു കാണേണ്ട കാര്യമില്ലെങ്കില്‍ പോലും, ഭാഗികമായെങ്കിലും ഗോള്‍ വീഴാനിടയായ സാഹചര്യം രണ്ടുപേര്‍ മതില്‍ ഒരുക്കാനുള്ള വിചിത്രമായ തീരുമാനത്തിന്റെ ഫലമാണെന്നു പറയാം. ഇരുവര്‍ക്കുമിടയില്‍ ധാരാളം ഇടം കിടന്നിരുന്നു. അതിനാല്‍ തന്നെ ഗോള്‍കീപ്പര്‍ മുസലേരയ്ക്ക് ഗോള്‍ തടയാനുള്ള ശ്രമം നടത്താനുള്ള സമയം പോലും കിട്ടിയില്ല. എന്നുപറഞ്ഞാല്‍, മുസലേരയുടെ ഭാഗത്ത് പിഴവില്ലെന്നല്ല. മുസലേര പ്രതികരിച്ചത് അല്‍പ്പം താമസിച്ചായിപോയി. പിനയുടെ സ്‌ട്രൈക്ക് ഗോളാകില്ലെന്ന് അഹങ്കാരത്തോടെ കരുതിയത് ആയിരിക്കാം താമസം വരാന്‍ കാരണം. അത് എന്തൊക്കെയായാലും, ആ നിമിഷം കാബോ വെര്‍ദെ എന്ന ദ്വീപ് രാഷ്ട്രം ലോകകപ്പിലെ തങ്ങളുടെ കന്നി ഗോള്‍ നേടി യുറുഗ്വായ്‌യെ പോലെയൊരു വമ്പനെതിരെ മുന്നിലെത്തുകയായിരുന്നു.
എന്നാല്‍, അവരുടെ വിജയാഹ്ലാദം ഏറെ നേരം നീണ്ടില്ല. പോരാടിയല്ലാതെ വിജയം വിട്ടുതരില്ല എന്ന വ്യക്തമയ സൂചന നല്‍കി അവര്‍ ഉണര്‍ന്ന് കളിച്ചു. ബോളിന്റെ നിയന്ത്രണം കയ്യടക്കി അവര്‍ കാബോ വെര്‍ദെയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയെങ്കിലും അവര്‍ക്ക് പെട്ടെന്ന് ഗോള്‍ മടക്കാനായില്ല. ഹാഫ് ടൈം വിസില്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കെ കാബോ വെര്‍ദെയുടെ ബോക്‌സിലേക്ക് എത്തിയ ലക്ഷ്യമില്ലാത്ത ക്രോസ് പോസ്റ്റിന് മുന്നില്‍ വച്ച് അവരുടെ ഡിഫന്‍ഡര്‍ തട്ടിയകറ്റിയത്, യുറുഗ്വായ് ഫോര്‍വേഡ് മാക്സി അരൗജോയ്ക്ക് (Maxi Araujo) കിട്ടി. കാബോ വെര്‍ദെ കീപ്പര്‍ ആദ്യമെത്തിയ സ്‌ട്രൈക്കിനൊപ്പം നീങ്ങിക്കഴിഞ്ഞിരുന്നു. അരൗജോ പന്ത് അനായാസമായി ഹെഡ് ചെയ്ത് ഗോളാക്കി. ഈ ലോകകപ്പിലെ രണ്ടു മത്സരങ്ങളിലായി അദ്ദേഹം നേടുന്ന രണ്ടാമത്തെ ഗോളായിരുന്നു അത്.
സമനില നേടിയതു കൊണ്ടൊന്നും തൃപ്തിപ്പെടാന്‍ ഒരു ഉദ്ദേശവുമില്ലെന്ന വ്യക്തമായ സന്ദേശം നല്‍കിയാണ് യുറുഗ്വായ് കളി തുടര്‍ന്നത്. അവര്‍ കൂടുതല്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഇഞ്ചുറി ടൈമിന്റെ (45+6) ആറാം മിനിറ്റില്‍ ദൂരെ നിന്നു കാബോ വെര്‍ദെയുടെ പോസ്റ്റിലേക്ക് എത്തിയ ബോള്‍ അരൗജോ അളന്നു തൂക്കി ഹെഡ് ചെയ്ത് കനോബിയോയ്ക്ക് നല്‍കി. കീപ്പര്‍ വൊസീഞ്ഞയ്ക്ക് അവസരവും നല്‍കാതെ നല്‍കാതെ കനോബിയോ അത് ഗോളാക്കി.
പകുതി സമയത്ത് 1-2ന് പിന്നില്‍ നിന്ന കൊച്ചു കാബോ വെര്‍ദെയുടെ ലോകകപ്പിലെ വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞു എന്നായിരിക്കണം പലരും കരുതിയത്. അവരെ തെറ്റുപറയാനുമാവില്ല. അപ്രതീക്ഷിതമായി ആദ്യ ഗോള്‍ വഴങ്ങേണ്ടിവന്നു എങ്കിലും പിന്നീട് പന്തടക്കത്തലും ആക്രമണങ്ങളിലും വിട്ടുവീഴ്ച്ചയില്ലാത്ത രീതിയില്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു യുറുഗ്വായ്. രണ്ടാം പകുതി ആരംഭിക്കുന്നതും അതേ മൂഡില്‍ തന്നെയായിരുന്നു. ഈ മത്സരത്തില്‍ നിന്ന് മൂന്നു പോയിന്റ് നേടിയേ തങ്ങള്‍ അടങ്ങു എന്ന നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് 1930 ലും 1950 ലും കപ്പുയര്‍ത്തിയ യുറുഗ്വായ് കളി തുടര്‍ന്നത്. കാബോ വെര്‍ദെയെകട്ടെ സ്‌പെയിനിന് എതിരെ കളിച്ചതുപോലെ പ്രതിരോധ കവചങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ തോന്നിപ്പിച്ചു. മറ്റൊരു ഗോള്‍ അവരില്‍ നിന്നു പ്രതീക്ഷിക്കേണ്ട എന്ന തോന്നലാണ് ഉണ്ടായത്.
എന്നാല്‍, അവര്‍ കാത്തിരുന്നത് ലേശം ഭാഗ്യത്തിനും, യുറുഗ്വായ് പിന്‍നിര വരുത്തിയ ഒരു നാണംകെട്ട പിഴവിനുമായിരുന്നു എന്നു തോന്നിപ്പിച്ചു. ഹാഫ് ലൈനിന് സമീപം, യാതൊരു പ്രത്യേകതയുമില്ലാത്ത ഒരു ത്രോ-ഇന്‍ 60-ാം മിനിറ്റില്‍ യുറുഗ്വായ്ക്ക് ലഭിച്ചു. ഒരു നിമിഷത്തെ നോട്ടപ്പിശകാല്‍ ഡിഫന്‍ഡര്‍ മത്തിയാസ് ഒളിവേറ (Mathias Olivera) അത് പ്രതിരോധത്തിലെ തന്റെ കൂട്ടാളിക്ക് വേണ്ട കൃത്യതയില്ലാതെ നല്‍കാന്‍ ശ്രമിച്ചു. ബോള്‍ ചെന്നെത്തിയത് കാബോ വെര്‍ദെയുടെ സബ്‌സ്റ്റിറ്റിയട്ട് ഹെലിയോ വരെലയുടെ (Helio Varela) കാലുകളിലാണ്. ഒളിവേറയുടേത് യുറുഗ്വായ് വരുത്തിയ രണ്ട് ആത്മഹത്യാപരമായ പിഴവുകളിലൊന്നായിരുന്നു. രണ്ടാമത്തേത് തന്റെ ബോക്‌സും കടന്നെത്തി വരെലയെ തടയാന്‍ ഗോള്‍ കീപ്പര്‍ മുസലേരയുടെ തീരുമാനമായിരുന്നു. വാരേലയാകട്ടെ, പന്ത് മുസലേരയിൽ നിന്ന് സമർഥമായി അകറ്റി മാറ്റുന്നതിനായി ഒരു നിർണ്ണായക ടച്ചെടുത്തു. തുടർന്ന് തിടുക്കമില്ലാതെ, ഒഴിഞ്ഞ വലയിലേക്ക് പന്ത് അനായാസം അടിച്ചു കയറ്റുകയും ചെയ്തു. പ്രതിരോധ നിര കാണിച്ച ആനമണ്ടത്തരമാണ് കാബോ വെര്‍ദെയ്ക്ക് ഗോള്‍ സമ്മാനിച്ചത് എന്നു പറയാമെങ്കിലും, വരെലയുടെ അച്ചടക്കത്തോടെയുളള നീക്കത്തെയും പ്രകീര്‍ത്തിക്കാതിരിക്കാനാവില്ല. തന്നെ പിന്തുടര്‍ന്ന് പല കളിക്കാര്‍ എത്തുന്നുണ്ടെന്ന് മനസിലാക്കിയിട്ടും, സുരക്ഷിതമായിതന്നെ വരെല എതിര്‍ വലയിലേക്ക് ബോള്‍ നിക്ഷേപിച്ചത്.
കളി സമനിലയിലെത്തിയതോടെ ഇരു ടീമുകളും ഉണര്‍ന്നു കളിച്ചു. അവസാന 30 മിനിറ്റ് സംഭവബഹുലമായിരുന്നു. യുറഗ്വായ്‌ക്ക് ഒരല്പം ഇടം ലഭിച്ചെന്ന് തോന്നിയ ഓരോ നിമിഷത്തിലും, കാബോ വെര്‍ദെയുടെ പ്രതിരോധം അവസരത്തിനൊത്തുയര്‍ന്ന് ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ അനുവദിക്കാതെയും, പാസ് കൈമാറാന്‍ അനുവദിക്കാതെയും ചെറുത്തു. അതേസമയം, നീല സ്രാവുകള്‍ എന്ന് വിളിപ്പേരുള്ള കാബോ വെര്‍ദെ പ്രത്യാക്രമണങ്ങളും തകൃതിയായി നടത്തി. ഒന്നിലേറെ തവണ അവര്‍ ചാന്‍സുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ മത്സരത്തെക്കുറിച്ച് ഏറ്റവുമധികം സംസാരിക്കപ്പെട്ട സംഭവങ്ങിളിലൊന്ന് അന്തിമ മിനിറ്റുകളിലാണ് ഉണ്ടായത്.
കാബോ വെര്‍ദെയുടെ ഫോര്‍വേഡ് നുനോ ഡാ കോസ്റ്റാ (Nuno da Costa) രണ്ടു എതിര്‍ ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ബോക്‌സിലേക്ക് കയറിയെങ്കിലും അദ്ദേഹത്തെ റൊഡ്രിഗോ ബെന്റാകുര്‍ (Rodrigo Bentancur) താഴെ വീഴ്ത്തുകയായിരുന്നു. ഇത് പെനല്‍റ്റി ലഭിക്കേണ്ട അവസരമാണ് എന്നു പറഞ്ഞ് കാബോ വെര്‍ദെ ആരാധകരും, കമന്റേറ്റര്‍മാരും ബഹളംവച്ചെങ്കിലും ഡാ കോസ്റ്റാ ഇക്കാര്യത്തില്‍ ഗൗരവത്തിലുള്ള ഒരു അപ്പീല്‍ നടത്തിയില്ല. കാബോ വെര്‍ദെ കുറച്ചുകൂടെ ശക്തമായി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഒരു വാര്‍ ചെക്കോ (VAR check) പെനല്‍റ്റിയോ പോലും ലഭിക്കാവുന്ന സന്ദര്‍ഭമായിരുന്നു അത്. നിവൃത്തിയില്ലാതെയാണ് ബെന്റാകുര്‍ ടാക്കിള്‍ നടത്തിയത്. അത് ഒരു പെനല്‍റ്റി ലഭിക്കാന്‍ തക്ക ഗൗരവമുള്ള സന്ദര്‍ഭം ആയിരുന്നിരിക്കാം.
അന്തിമ വിസില്‍ മുഴങ്ങിയപ്പോള്‍ കാബോ വെര്‍ദെ തങ്ങളുടെ രണ്ടാം സമനിലയും രണ്ടാം പോയിന്റും ആഘോഷിച്ചു. എന്നാല്‍, നഷ്ടപ്പെടുത്തിയ അവസരങ്ങളെക്കുറിച്ചോര്‍ത്ത് യുറുഗ്വായ് സ്വയം പഴിച്ചു. കന്നി ലോകകപ്പിനിറങ്ങിയ കാബോ വെര്‍ദെയ്ക്കിപ്പോള്‍ നോക്ക്ഔട്ട് റൗണ്ടിലേക്ക് ക്വാളിഫൈ ചെയ്യാനുള്ള അസുലഭമായ അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത്. അവരുടെ അവസാനത്തെ മത്സരം സൗദി അറേബ്യയ്ക്ക് എതിരാണ്. അത് എളുപ്പത്തില്‍ ജയിക്കാമെന്നൊന്നും ധരിക്കേണ്ട എങ്കിലും, സ്‌പെയിനിനെയും യുറുഗ്വായ്‌യെയും പോലെയുള്ള കരുത്തരെ സമനിലയില്‍ കുരുക്കാന്‍ സാധിച്ച തങ്ങള്‍ക്ക് ഇനിയൊരു ജയം ആകാമെന്നു മോഹിക്കാനും സാധിക്കും.
യുറുഗ്വായ്ക്ക് എല്ലാം നഷ്ടപ്പെട്ടിട്ടൊന്നുമില്ല. എന്നാല്‍, അവര്‍ക്ക് സ്‌പെയിനിനെ പരാജയപ്പെടുത്തുക തന്നെ വേണം. സ്‌പെയിന്‍ നേരത്തെ സൗദിയെ 4-0ന് തകര്‍ത്തെറിഞ്ഞിരുന്നല്ലോ. ലൂയി സുവരെസ് (Luis Suarez), ഡിയഗോ ഫൊര്‍ലാന്‍ (Diego Forlan), എഡിസന്‍ കവാനി (Edison Cavani) തുടങ്ങിയവരുടെ ബലമുള്ള ടീമല്ല ഇപ്പോഴത്തെ യുറുഗ്വായ്. പോരെങ്കല്‍, ആദ്യ രണ്ടു മത്സരങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം ഇപ്പോഴത്തെ ടീം ഉന്നത നിലവാരത്തില്‍ ഒരുമയോടെ കളിക്കുന്നുമില്ല. ഇനിയിപ്പോള്‍ ഗ്രൂപ്പ് എച്ചിന്റെ ചതിക്കുഴിയില്‍ നിന്ന് ആരാകും വിജയിയായി കയറിവരിക എന്നറിയാന്‍ ഏവരും ജൂണ്‍ 26ലെ മത്സരങ്ങളിലേക്ക് കണ്ണും കൂര്‍പ്പിച്ചിരിക്കുക തന്നെ വേണം.
English Summary:





English (US) ·