Published: May 12, 2026 10:06 AM IST Updated: May 12, 2026 12:18 PM IST
1 minute Read
ലണ്ടൻ∙ യുഎസിലും മെക്സിക്കോയിലും കാനഡയിലുമായി ഫിഫ ഫുട്ബോൾ ലോകകപ്പിനു പന്തുരുളാൻ ഇനി 30 ദിവസം. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പിനുള്ള 26 അംഗ ടീമിനെ ഈയാഴ്ച മുതൽ പ്രഖ്യാപിച്ചു തുടങ്ങുമെന്നാണ് സൂചന. മുൻ ചാംപ്യന്മാരായ ഫ്രാൻസ് ആയിരിക്കും ആദ്യം 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കുകയെന്നു കരുതുന്നു. 14നാണ് ഫ്രാൻസ് കോച്ച് ദിദിയേ ദെഷാം ടീമിനെ പ്രഖ്യാപിക്കുക.
കോച്ച് കാർലോ ആഞ്ചലോട്ടി 18നു ബ്രസീൽ ടീമിനെ പ്രഖ്യാപിക്കും. സൂപ്പർ താരം നെയ്മാർ ടീമിലുണ്ടാകുമോയെന്ന് അറിയാനാണ് ആരാധകർക്ക് കാത്തിരിക്കുന്നത്. ആഞ്ചലോട്ടി ഇതിനകം 55 താരങ്ങളുടെ പട്ടിക തയാറാക്കിയെന്നും ഇതിൽ നെയ്മാറിനൊപ്പം നാൽപത്തൊന്നുകാരൻ ഡിഫൻഡർ തിയാഗോ സിൽവയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ബൽജിയം 15നും പോർച്ചുഗൽ 19നും ടീം പ്രഖ്യാപിക്കും. ജർമനി 21നും ഇംഗ്ലണ്ട് 22നും സ്പെയിൻ 25നും ടീമുകളെ പ്രഖ്യാപിക്കുമെന്നാണ് ഫിഫയ്ക്കു ലഭിച്ചിട്ടുള്ള വിവരം. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ്.
നിലവിലെ ചാംപ്യന്മാരായ അർജന്റീനയുടെ പ്രഖ്യാപനം മേയ് 30 വരെ വൈകുമെന്നാണ് സൂചന. പ്രാഥമിക സ്ക്വാഡിനെ അർജന്റീന കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. 2022ൽ ഖത്തറിൽ ടീമിനെ നയിച്ച ലയണൽ മെസ്സിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഈ ലോകകപ്പിൽ കളിക്കണോ എന്ന കാര്യത്തിലുള്ള തീരുമാനം പരിശീലകൻ ലയണൽ സ്കലോണി പൂർണ്ണമായും മെസ്സിക്ക് വിട്ടുകൊടുത്തു. 55 അംഗ സ്ക്വാഡിൽ നിന്ന് പൗലോ ഡിബാലയെ ഒഴിവാക്കി. 2026 ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ 16ന് അൾജീരിയയ്‌ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.
English Summary:







English (US) ·