Published: February 26, 2026 09:13 AM IST
1 minute Read
ചെന്നൈ ∙ അനിവാര്യമായ വിജയം മാത്രം മനസ്സിലുറപ്പിച്ച് ട്വന്റി20 ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്നു സിംബാബ്‌വെയെ നേരിടുന്നു. വൈകിട്ട് 7 മണി മുതൽ ചെപ്പോക്ക് സ്റ്റേഡിയത്തിലാണു മത്സരം. സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിനു തോറ്റശേഷം സമ്മർദത്തിലാണു ടീം. അതേസമയം, ഏതു സമ്മർദത്തെയും അതിജീവിക്കാൻ ടീമിനു കഴിയുമെന്ന ആത്മവിശ്വാസം ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക് പ്രകടിപ്പിച്ചു. മുൻപൊക്കെ സ്പിന്നർമാരെ കണക്കറ്റു തുണച്ചിരുന്ന ചെപ്പോക്കിലെ പിച്ചിന്റെ സ്വഭാവം ഇപ്പോൾ ബാറ്റിങ്ങിനും ഹൈ സ്കോറിങ് മത്സരങ്ങൾക്കും പിന്തുണ നൽകുന്ന തരത്തിലേക്കു മാറിയെന്നുള്ളതു കഴിഞ്ഞ മത്സരങ്ങളിൽ നിന്നു വ്യക്തം.
193 സ്ട്രൈക്ക് റേറ്റുമായി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്ന ഇഷാൻ കിഷൻ ഇത്തവണയും കൂറ്റനടികളുമായി കളം നിറഞ്ഞാൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാകും. അതേസമയം, അഭിഷേക് ശർമയും തിലക് വർമയും ക്യാപ്റ്റൻ സൂര്യകുമാറും അടക്കമുള്ളവർ ഈ മത്സരത്തോടെ താളം കണ്ടെത്തുകയും വേണം. പവർപ്ലേ ഓവറുകളിൽ തന്നെ ടീമിനെ മികച്ച നിലയിലെത്തിക്കാനാകും ഇന്ത്യൻ ബാറ്റിങ് നിര ശ്രമിക്കുക. ഒപ്പം, ഇന്ത്യൻ ബോളിങ് നിരയുടെ കരുത്തിനു ചോർച്ചയില്ലെന്നതും ആശ്വാസമാണ്.
കഴിഞ്ഞ ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ അവസാനം ചെപ്പോക്കിൽ ട്വന്റി20 മത്സരം കളിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസെന്ന ലക്ഷ്യം 4 പന്തുകൾ മിച്ചംവച്ച് ഇന്ത്യ മറികടന്നിരുന്നു. ഇത്തവണ, ട്വന്റി20 ലോകകപ്പിൽ ഇവിടെ നടന്ന മത്സരങ്ങളിലെല്ലാം സ്കോർ 175 കടന്നു. ഈ സാഹചര്യം മുതലെടുത്ത് പരമാവധി സ്കോർ അല്ലെങ്കിൽ അതിവേഗ ജയമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. അതേസമയം, വെസ്റ്റിൻഡീസിനു മുന്നിൽ കനത്ത തോൽവി വഴങ്ങിയ ആഘാതത്തിലിറങ്ങുന്ന സിംബാബ്‌വെയ്ക്കും വിജയത്തിൽ കുറഞ്ഞതൊന്നും മുന്നിലില്ല.
2002ൽ ഗുവാഹത്തിയിൽ ഏറ്റുമുട്ടിയ ഇരുടീമുകളും 24 വർഷത്തിനു ശേഷമാണ് ഒരു ഐസിസി മത്സരത്തിൽ മുഖാമുഖമെത്തുന്നത്. നായകൻ സിക്കന്ദർ റാസയുടെ നേതൃത്വത്തിലുള്ള സ്പിൻ നിരയ്ക്കു കരുത്തു കുറഞ്ഞതും ടീമിനു തലവേദനയാണ്. ഇന്ത്യയെയും ദക്ഷിണാഫ്രിക്കയും മികച്ച മാർജിനിൽ പരാജയപ്പെടുത്തിയാൽ സിംബാബ്‌വെയ്ക്ക് ഇനിയും സാധ്യതകളുണ്ട്. മത്സരത്തിനു മുൻപ് ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധിന്റെ സംഗീത പരിപാടിയുമുണ്ട്.
‘ചേട്ടൻ’ ഇറങ്ങാൻ കാത്ത് ചെപ്പോക്ക്
രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കു ചേക്കേറിയ ശേഷം സിഎസ്കെയുടെ സ്വന്തം ‘ചേട്ടൻ’ സഞ്ജു ആദ്യമായാണ് ഹോംഗ്രൗണ്ടിൽ എത്തുന്നത്. അതിനാൽ, ഇന്നു സഞ്ജുവിന് അവസരം ലഭിക്കുമെന്നാണു ചെന്നൈ ആരാധകരുടെ പ്രതീക്ഷ. പിതാവു രോഗബാധിതനായതിനാൽ നാട്ടിലേക്കു പോയ റിങ്കു സിങ് പരിശീലനത്തിനുണ്ടായിരുന്നില്ല. ഇടംകൈ – വലംകൈ കോംബിനേഷനിലുള്ള ബാറ്റർമാർ ടോപ് ഓർഡറിൽ വേണമെന്നു ടീം മാനേജ്മെന്റ് തീരുമാനിച്ചാൽ സഞ്ജുവിന് അവസരം തെളിയും. സ്പിന്നർമാർക്കു ശ്രദ്ധ കൊടുത്താൽ അക്ഷർ പട്ടേലിനു നറുക്കു വീണേക്കും.
English Summary:







English (US) ·