Published: April 21, 2026 07:12 AM IST Updated: April 21, 2026 05:12 PM IST
1 minute Read
-
ചരിത്രത്തിലേറ്റവും കൂടുതൽ അറബ് രാജ്യങ്ങൾ കളിക്കുന്ന ലോകകപ്പിനാണ് അമേരിക്കൻ ഭൂഖണ്ഡം ആതിഥേയത്വം വഹിക്കുക
അമേരിക്കൻ ലോകകപ്പിൽ ഇക്കുറി അറബ് വസന്തം. എട്ട് അറബ് രാജ്യങ്ങൾ ലോകകപ്പ് യോഗ്യത നേടിയതോടെ ചരിത്രത്തിലേറ്റവും കൂടുതൽ അറബ് പങ്കാളിത്തമെന്ന റെക്കോർഡാണ് ഈ ലോകകപ്പിനു സ്വന്തമാവുക. മൊറോക്കോ, അൾജീരിയ, തുനീസിയ, ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങളാണു യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ വേദികളിൽ കളിക്കുക. ഇതിൽ ജോർദാന്റേതു കന്നി ലോകകപ്പാണ്. ആദ്യമായൊരു അറബ് രാജ്യം ലോകകപ്പിനു വേദിയൊരുക്കുക എന്ന നേട്ടം ഖത്തർ സ്വന്തമാക്കിയ 2022ൽ 4 അറബ് രാജ്യങ്ങൾക്കു മാത്രമേ യോഗ്യത നേടാൻ കഴിഞ്ഞിരുന്നുള്ളൂ. 2018ലും പങ്കാളിത്തം നാലു രാജ്യങ്ങളിലൊതുങ്ങി.
വർഷങ്ങളോളം അധ്വാനിച്ച് യൂറോപ്പിനോടു കിടപിടിക്കുന്ന ഫുട്ബോൾ മികവിലേക്കു ഘട്ടംഘട്ടമായി ഉയരുന്നതിന്റെ സൂചനയാണ് അറബ് രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യത. കഴിഞ്ഞ ലോകകപ്പിൽ സെമി വരെയെത്താൻ മൊറോക്കോയ്ക്കു കഴിഞ്ഞു. ഇത്തവണ ഫിഫ റാങ്കിങ്ങിലെ എട്ടാം സ്ഥാനവുമായാണ് അവരുടെ വരവ്. പരമ്പരാഗത ശക്തികളായ ഇറാഖ്, അൾജീരിയ, ഈജിപ്ത് എന്നിവരോടു പൊരുതി ജോർദാൻ യോഗ്യത നേടിയതും വിസ്മയകരമായ നേട്ടമാണ്. കഴിഞ്ഞ ലോകകപ്പിൽ ആതിഥേയരെന്ന പരിഗണനയാണു ഖത്തറിനു യോഗ്യത നേടിക്കൊടുത്തതെങ്കിൽ ഇത്തവണ കളിച്ചു യോഗ്യത െതളിയിച്ചാണു വരവ്. സൗദിക്കും തുനീസിയയ്ക്കും ഗ്രൂപ്പ് ഘട്ടത്തിന് അപ്പുറത്തേക്കു മോഹങ്ങളുണ്ട്. ഫിഫ റാങ്കിങ്ങിൽ 28ാം സ്ഥാനത്തുള്ള അൾജീരിയയും 29ാം സ്ഥാനത്തുള്ള ഈജിപ്തും നോക്കൗട്ട് പ്രതീക്ഷകൾ ഉറപ്പിച്ചാണ് ഒരുങ്ങുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനോടാണു മൊറോക്കോയുടെ ആദ്യ കളി. അൾജീരിയയുടെ ആദ്യ കളി അർജന്റീനയോടും. സ്പെയിൻ ഉൾപ്പെട്ട ഗ്രൂപ്പിലാണു സൗദി. 1934ൽ ഈജിപ്തിലൂടെയാണ് അറബ് ദേശം ആദ്യമായി ലോകകപ്പിൽ പ്രാതിനിധ്യം നേടുന്നത്. 1986ൽ നോക്കൗട്ടിലെത്തിയ മൊറോക്കോ ചരിത്രം കുറിച്ചു. എങ്കിലും 2022ലെ സെമിഫൈനൽ ബർത്ത് തന്നെയാണ് ഇന്നോളം കൈവരിച്ചതിലേറ്റവും വലിയ നേട്ടം.
English Summary:







English (US) ·