വൈക്കിങ് റോ ആഘോഷങ്ങളും എർലിങ് ഹാളണ്ടിന്റെ ഗോളടിമേളവും പ്രതിരോധക്കോട്ടയുയർത്തി തടഞ്ഞാണ് ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നത്. ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച് ഹാരി കെയ്നും സംഘവും സെമിയിലേക്കു മാർച്ച് ചെയ്ത പോരാട്ടത്തിൽ, രണ്ടു ഗോളുകളും ജൂഡ് ബെല്ലിങ്ങാമിന്റെ വകയായിരുന്നു. എതിരാളികളെ തകർത്തുമുന്നേറുന്ന വൈക്കിങ് വീര്യവുമായി ഇങ്ങോട്ടു വരേണ്ടെന്ന് ഇംഗ്ലണ്ട് ഒരിക്കൽ കൂടി തെളിയിച്ചു. അതേസമയം ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടവുമായാണ് ഹാളണ്ടും നോർവേയും ലോകകപ്പ് വിടുന്നത്.
What you should work next
ഇതു നാലാം തവണയാണ് ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. നോർവേയുടെ സൂപ്പർ താരം എർലിങ് ഹാളണ്ടിന് ഒരു സാധ്യതയും നൽകാതിരുന്ന ഇംഗ്ലിഷ് പ്രതിരോധ നിരയുടെ മികവ് മത്സരഫലം തന്നെ മാറ്റിമറിച്ചു. 36–ാം മിനിറ്റിൽ ആൻഡ്രെ ഷെൽഡെറപിന്റെ ഗോളിൽ നോർവേ മുന്നിലെത്തിയപ്പോൾ, 45+2, 93 മിനിറ്റുകളിൽ ജൂഡ് ബെല്ലിങ്ങാം ഇംഗ്ലണ്ടിന്റെ രക്ഷകനായി.
നോർവേ മുന്നിൽ, സമനില തെറ്റാതെ ഇംഗ്ലണ്ട്
മത്സരത്തിന്റെ ആദ്യ പത്തു മിനിറ്റുകളിൽ തന്നെ കരുത്തരായ ഇംഗ്ലണ്ടിനൊപ്പം പിടിച്ച പ്രകടനം പുറത്തെടുക്കാൻ നോർവേയ്ക്കു സാധിച്ചു. എന്നാൽ ഈ സമയമത്രയും വലിയൊരു അവസരം സൃഷ്ടിക്കാൻ ഇരു ടീമുകള്‍ക്കുമായില്ല. 16–ാം മിനിറ്റിൽ ഇംഗ്ലണ്ടിനു ലഭിച്ച കോർണർ ഡെക്‌ലാൻ റൈസ് എടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ഇംഗ്ലണ്ട് താരങ്ങൾക്കു സാധിച്ചില്ല. ആദ്യ 20 മിനിറ്റുകളിൽ പന്തിനു മുകളിൽ 60 ശതമാനം പൊസഷൻ സ്ഥാപിക്കാന്‍ നോർവേയ്ക്കായി. ഹൈഡ്രേഷൻ ബ്രേക്കിനു തൊട്ടുമുൻപ് നോർവേ ബോക്സിൽ നിക്കോ ഒറെയ്‍ലിയും നോനി മദുവെകെയും ചേർന്നു നടത്തിയ നീക്കം പ്രതിരോധ നിര കൃത്യമായി തടഞ്ഞു. എന്നാൽ ഇടവേളയ്ക്കു പിന്നാലെ ഇംഗ്ലണ്ട് നീക്കങ്ങൾ വേഗത്തിലാക്കി. 28–ാം മിനിറ്റിൽ പന്തുമായി ബോക്സിലേക്കു കയറാൻ ശ്രമിച്ച ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാമിനെ നോർവേ താരം ക്രിസ്റ്റഫർ അജെർ ഫൗൾ ചെയ്തു വീഴ്ത്തി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഫ്രീകിക്ക് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കാണു പോയത്.
35–ാം മിനിറ്റിൽ എർലിങ് ഹാളണ്ടിന്റെ ഹെഡർ ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർദാൻ പിക്ഫോഡ് പിടിച്ചെടുത്തു. തൊട്ടുപിന്നാലെയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നോര്‍വേ ലീഡെടുക്കുന്നത്. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിന്റെ പാസിൽ പന്തു ലഭിച്ച അൻഡ്രെ ഷെൽഡെറപ് പോസ്റ്റിന്റെ ഇടതു ഭാഗത്തുനിന്നും പായിച്ച ഷോട്ട് പോസ്റ്റിൽ തട്ടി വലയിലേക്കു കയറി. നോർവേ 1–0ന് മുന്നിൽ. ദേശീയ ടീമിൽ താരത്തിന്റെ രണ്ടാം ഗോൾ മാത്രമാണിത്. പിന്നാലെ അലക്സാണ്ടർ സോർലോത്തും മാർട്ടിന്‍ ഒഡെഗാർഡും ലീഡ് രണ്ടാക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 44–ാം മിനിറ്റിൽ പന്തുമായി നോർവേ താരം അലക്സാണ്ടർ സോർലോത്ത് വീണ്ടും ഇംഗ്ലണ്ട് ബോക്സിലേക്ക് എത്തിയെങ്കിലും, കൃത്യമായ നീക്കങ്ങൾക്കോ, എർലിങ് ഹാളണ്ടിനായി മികച്ചൊരു പാസിലോക്കേ ലക്ഷ്യം വയ്ക്കാൻ സാധ്യമായില്ല. ഈ നീക്കവും ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോഡ് പ്രതിരോധിച്ചു.
What you should work next
ആദ്യ പകുതിയിൽ നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ആദ്യ പകുതിയിൽ തന്നെ ഇംഗ്ലണ്ട് സമനില പിടിച്ചു. അധിക സമയത്തെ രണ്ടാം മിനിറ്റിൽ ആന്തണി ഗോർഡന്റെ അസിസ്റ്റിൽ ജൂഡ് ബെല്ലിങ്ങാം ലക്ഷ്യം കണ്ടു. ഇടതു വിങ്ങിൽനിന്ന് ഗോർഡൻ നൽകിയ പാസിൽ രണ്ടു ഡിഫൻഡർമാരെ മറികടന്നാണ് ബെല്ലിങ്ങാം ഗോളടിച്ചത്. പിന്നാലെ ഹാരി കെയ്നും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. ആദ്യ പകുതി 1–1ന് അവസാനിച്ചു. ആദ്യ പകുതിയിൽ നാല് ഓൺടാർഗറ്റ് ഷോട്ടുകളുമായി നോർവേ മുന്നിട്ടുനിന്നു. ബോൾ പൊസഷനിൽ വലിയ ആധിപത്യമുണ്ടായിരുന്നു ഒരു ഓൺടാർഗറ്റ് ഷോട്ട് പായിക്കാൻ മാത്രമാണ് ഇംഗ്ലണ്ടിനു സാധിച്ചത്.
ഗോളില്ലാ ത്രില്ലര്‍
രണ്ടാം പകുതിക്കു മുൻപ്, നോനി മദുവെക, ഡെക്‌ലാൻ റൈസ് എന്നിവരെ പിൻവലിച്ച ഇംഗ്ലണ്ട് ബുകായോ സാക്ക, എബരെചി എസെ എന്നിവരെയാണു പകരക്കാരാക്കിയത്. ഗ്രൗണ്ടിലിറങ്ങിയതിനു പിന്നാലെ നോർവീജിയൻ പ്രതിരോധ നിരയെ വിറപ്പിച്ചുകൊണ്ടാണ് ഇരുവരും തുടങ്ങിയത്. 53–ാം മിനിറ്റിൽ നോർവേ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഗോൾ ശ്രമം ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോര്‍ദാൻ പിക്ഫോഡ് തട്ടിയകറ്റി. 56–ാം മിനിറ്റിൽ ടോർബോൺ ഹെഗ്ഗെം നോർവേയ്ക്കായി വീണ്ടും വല കുലുക്കിയെങ്കിലും വാർ പരിശോധനകൾക്കു ശേഷം റഫറി ഗോൾ നിഷേധിച്ചു. എർലിങ് ഹാളണ്ട് ഇംഗ്ലിഷ് താരം എലിയറ്റ് ആന്‍ഡേഴ്സനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനായിരുന്നു നടപടി. രണ്ടാം പകുതിയിൽ ആന്തണി ഗോർഡനെ പിന്‍വലിച്ച പരിശീലകൻ തോമസ് ടുഹേൽ പരുക്കുമാറി തിരിച്ചെത്തിയ റീസ് ജെയിംസിനെ ഇംഗ്ലണ്ട് നിരയിൽ പരീക്ഷിച്ചു. 70 മിനിറ്റുകൾ പിന്നിട്ടതോടെ ലീഡ് പിടിക്കാൻ അതിവേഗ നീക്കങ്ങളാണ് നോർവേ ഗ്രൗണ്ടിൽ പുറത്തെടുത്തത്. 76–ാം മിനിറ്റിൽ നോർവേ താരം ഡേവിഡ് മോളർ വോൾഫിന്റെ തകർപ്പൻ ഹെഡർ ബാറിൽ തട്ടിയാണു ഇംഗ്ലണ്ട് രക്ഷപെട്ടത്.
85–ാം മിനിറ്റിൽ ഇംഗ്ലണ്ട് ബോക്സിൽനിന്ന് നോർവേ താരം അന്റോണിയോ നുസ എടുത്ത ഷോട്ട് ഗോളി ജോര്‍ദാന്‍ പിക്ഫോഡ് പിടിച്ചെടുത്തു. അവസാന മിനിറ്റുകളിൽ നിക്കോ ഒറെയ്‍ലിയെ പിൻവലിച്ച ഇംഗ്ലണ്ട് പകരക്കാരനായി ജെഡ് സ്പെന്‍സിനെ ഗ്രൗണ്ടിലെത്തിച്ചു. പിന്നാലെ വന്ന കൗണ്ടറിൽ നോർവേ ഗോൾകീപ്പർ ഒറാൻ നൈലൻഡിൽനിന്ന് പന്തു തട്ടിയെടുക്കാൻ സ്പെൻസിന് അവസരം ലഭിച്ചതായിരുന്നു. എന്നാൽ ഗതിമാറിയ പന്ത് ഗോൾ കിക്കിലാണു കലാശിച്ചത്. ഏഴു മിനിറ്റാണ് രണ്ടാം പകുതിക്ക് ഇൻജറി ടൈമായി അനുവദിച്ചത്. ഇൻജറി ടൈമിൽ ഇംഗ്ലണ്ടായിരുന്നു കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയത്. എന്നാൽ ലീഡ് പിടിക്കാൻ അവർക്കും സാധിച്ചില്ല. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു.
എക്സ്ട്രാ ടൈമിലെ വിജയഗോൾ
ബുകായോ സാക്കയുടെ തകർപ്പൻ നീക്കങ്ങളോടെയാണ് എക്സ്ട്രാ ടൈം പോരാട്ടത്തിനു തുടക്കമായത്. അതിന്റെ തുടർച്ചയായിട്ടായിരുന്നു ജൂഡ് ബെല്ലിങ്ങാമിന്റെ രണ്ടാം ഗോൾ. നോർവേ ഗോളി നൈലാൻഡ് പ്രതിരോധിച്ച പന്ത് റീബൗണ്ടിൽ പിടിച്ചെടുത്ത ബെല്ലിങ്ങാം ഗോൾ ഏരിയയ്ക്കു മുന്നിൽനിന്ന് അതിവേഗം വലയിലെത്തിക്കുകയായിരുന്നു. സ്കോർ 2–1. എന്നാൽ നാടകീയതകൾ അവിടെയും അവസാനിച്ചിരുന്നില്ല. മത്സരത്തിന്റെ നൂറാം മിനിറ്റിൽ പന്തുമായി നോർവേ ബോക്സിൽ പ്രതിരോധ താരങ്ങളെ മറികടന്നുമുന്നേറിയ ഇംഗ്ലണ്ട് താരം ജെഡ് സ്പെൻസിനെ ഫൗൾ ചെയ്തു വീഴ്ത്തി. റഫറി പെനാൽറ്റി അനുവദിച്ചെങ്കിലും വാർ പരിശോധനകൾക്കു ശേഷം അതു പിൻവലിച്ചു. എക്സട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ എർലിങ് ഹാളണ്ടിനെ പിൻവലിച്ച നോർവേ, പകരക്കാരനായി ജോർഗൻ സ്ട്രാണ്ട് ലാർസനെ പരീക്ഷിച്ചു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ക്ഷീണിതനായി കാണപ്പെട്ട ഹാളണ്ടിനെ ഗ്രൗണ്ടിൽനിന്നു വലിച്ചിട്ടും അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ നോർവേയിൽനിന്നുണ്ടായില്ല. എന്നാൽ ലീഡെടുത്തിട്ടും നോർവേ ബോക്സിലേക്ക് ഇംഗ്ലണ്ട് തുടർച്ചയായി ആക്രമണങ്ങള്‍ നയിച്ചു. ഫുൾ ടൈം വിസിൽ മുഴങ്ങിയതോടെ ഇംഗ്ലണ്ടിന്റെ വിജയാഘോഷം.
English Summary:





English (US) ·