Published: February 21, 2026 05:15 PM IST Updated: February 21, 2026 08:50 PM IST
1 minute Read
അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സൂപ്പർ 8 മത്സരത്തിനായി തയാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഠിന പരിശീലനത്തിലാണ്. 2024 ട്വന്റി20 ലോകകപ്പ് ഫൈനലിസ്റ്റുകളുടെ ഏറ്റുമുട്ടൽ കൂടിയാണ് മത്സരം. ഈ ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോൽപ്പിച്ചിരുന്നു. എങ്കിലും സൂപ്പർ എട്ടിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്. ഓരോ മത്സരഫലവും സെമിഫൈനൽ പ്രവേശത്തിനു നിർണായകമാണ്.
ലോകകപ്പിലുടനീളം പരുക്ക് ഇന്ത്യയ്ക്ക് വലിയ ഭീഷണിയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പേസർ ജസ്പ്രീത് ബുമ്രയ്ക്കും ബാറ്റർ അഭിഷേക് ശർമയ്ക്കും ഓരോ മത്സരം വീതം നഷ്ടമായിരുന്നു. പരുക്കിനുശേഷം ടീമിലേേക്ക് തിരിച്ചെത്തിയ വാഷിങ്ടൻ സുന്ദർ, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചത്. ലോകകപ്പിന് തൊട്ടുമുൻപ് ടീമിൽനിന്നു പുറത്തായ ഹർഷിത് റാണയ്ക്കു പകരം മുഹമ്മദ് സിറാജ് അവസാനനിമിഷത്തിലാണ് സ്ക്വാഡിൽ ഇടം പിടിച്ചത്. ടൂർണമെന്റിൽ, യുഎസ്എയ്ക്കെതിരായ ആദ്യ മത്സരത്തിൽ കളിച്ച സിറാജ് മൂന്നു വിക്കറ്റുകളും വീഴ്ത്തി.
എന്നാൽ ഇപ്പോഴിതാ സിറാജിനു പരുക്കേറ്റെന്നാണ് ഇന്ത്യൻ ക്യാംപിൽനിന്നുള്ള വാർത്ത. വെള്ളിയാഴ്ച വൈകിട്ട് പരിശീലനത്തിനിടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഷോട്ട് ഇടതു കാൽമുട്ടിൽ കൊണ്ടാണ് താരത്തിനു പരുക്കേറ്റതെന്നാണ് വിവരം. വേദനകൊണ്ട് പുളഞ്ഞ സിറാജ്, താഴെ വീഴുകയും പിന്നീട് ഗ്രൗണ്ട് വിടുകയും ചെയ്തു.
താരത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. പ്ലേയിങ് ഇലവനിലേക്ക് സിറാജിനെ പരിഗണിച്ചേക്കില്ലെങ്കിലും സൂപ്പർ എട്ട് മത്സരത്തിന് മുൻപ് എല്ലാ താരങ്ങളും ഫിറ്റായിരിക്കേണ്ടതുണ്ട്. ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങുമാണ് നിലവിൽ പ്ലേയിങ് ഇലവനിലെ പേസർമാർ. ആദ്യ മത്സരത്തിൽ ബുമ്ര കളിക്കാതിരുന്നതിനാലാണ് സിറാജിന് അവസരം ലഭിച്ചത്.
English Summary:







English (US) ·