Published: June 08, 2026 09:56 AM IST Updated: June 08, 2026 10:05 AM IST
1 minute Read
കോപ്പൻഹേഗൻ ∙ യുക്രെയ്നെതിരെ ഇന്നലെ രാത്രി നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്തു കുഴഞ്ഞുവീണു. അൽപനേരം മൈതാനത്ത് ഇരുന്നശേഷം തനിയെ എഴുന്നേറ്റുനടന്ന മുപ്പത്തിനാലുകാരനായ എറിക്സൺ പുറത്തെത്തിയ ശേഷം ആംബുലൻസിലാണ് ആശുപത്രിയിലേക്കു പോയത്.
What you should work next
മത്സരത്തിൽ 65–ാം മിനിറ്റിൽ, 34 വയസ്സുകാരനായ എറിക്സൺ ഇരു കൈകളും കൊണ്ട് നെഞ്ചിൽ അമർത്തിപ്പിടിക്കുന്നത് ടിവി ദൃശ്യങ്ങളിൽ കാണിച്ചു. പിന്നാലെ എറിക്സൺ മലർന്നു കിടക്കുന്നതും മറ്റു താരങ്ങൾ അദ്ദേഹത്തിന് ചുറ്റും നിൽക്കുന്നതും കാണാമായിരുന്നു. മെഡിക്കൽ സംഘത്തോട് വേഗം മൈതാനത്തേക്ക് എത്താൻ യുക്രെയ്ന്റെ കോച്ചിങ് സ്റ്റാഫ് കൈകാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തൊട്ടുപിന്നാലെ, എറിക്സൺ ബോധവാനാണെന്നും മറ്റു ഗുരുതര പ്രശ്നങ്ങളില്ലെന്നും ഡാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ‘‘ക്രിസ്റ്റ്യൻ സുഖമായിരിക്കുന്നു, അദ്ദേഹം സ്വയം നടന്നാണ് മൈതാനത്തിനു പുറത്തെത്തിയത്. പേസ്മേക്കർ പ്രവർത്തിക്കേണ്ട രീതിയിൽ തന്നെയാണ് പ്രതികരിച്ചത്.അദ്ദേഹത്തിന് കുറച്ചുസമയത്തേക്ക് ബോധം നഷ്ടപ്പെട്ടിരുന്നു, എന്നാൽ വളരെ വേഗത്തിൽ തന്നെ ബോധം തിരിച്ചുകിട്ടി. കൂടുതൽ പരിശോധനകൾക്കായി എറിക്സൺ ആശുപത്രിയിൽ തുടരും.’’– ഡെന്മാർക്ക് ടീം ഫിസിഷ്യൻ മോർട്ടൻ ബോസെൻ പറഞ്ഞു.
മത്സരത്തിന്റെ ഒഫിഷ്യലുകൾ ഇരു ടീമുകളുടെയും കോച്ചുമാരുമായും കളിക്കാരുമായും സംസാരിച്ചതിന് ശേഷം, 79-ാം മിനിറ്റിൽ റഫറി മത്സരം ഔദ്യോഗികമായി ഉപേക്ഷിച്ചു. എറിക്സൺ കുഴഞ്ഞുവീണതിന് ശേഷം പിന്നീട് മത്സരം തുടർന്നിരുന്നില്ല. ആ സമയത്ത് ഡെന്മാർക്ക് 2-1 ന് മുന്നിലായിരുന്നു. എറിക്സണ് പ്രാഥമികചികിത്സ നൽകുന്നതിനിടയിൽ, സ്റ്റേഡിയത്തിൽ ആദ്യം വലിയൊരു നിശ്ശബ്ദതയായിരുന്നു. പിന്നീട് സ്റ്റേഡിയത്തിലുടനീളം ‘എറിക്സൺ, എറിക്സൺ’ എന്ന ആർപ്പുവിളി ഉയർന്നു.
5 വർഷം മുൻപ് കോപ്പൻഹേഗനിൽ നടന്ന യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്തുവച്ച് ഹൃദയാഘാതമുണ്ടായ എറിക്സൺ, കാർഡിയോ ഡിഫ്രിബിലേറ്റർ എന്ന ഉപകരണം ഹൃദയത്തിൽ ഘടിപ്പിച്ച ശേഷമാണ് വീണ്ടും മത്സരക്കളത്തിലേക്കു വന്നത്.
English Summary:





English (US) ·