അവസാനം സാംബാ ആഘോഷ സമയമെത്തി! ഹെയ്റ്റിക്കെതിരെ നേടിയ വിജയത്തോടെ ബ്രസീല്‍ അമേരിക്കയില്‍ നടക്കുന്ന ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി. ഹെയ്റ്റിയാകട്ടെ ടൂര്‍ണമെന്റില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമും ആയി. ഫോര്‍വേഡ് മത്തെയൊസ് കുന്യയുടെ ഇരട്ട ഗോളിന്റെയും, വിനീഷ്യസ് ജൂനിയറിന്റെയും ബലത്തില്‍ 3-0 ലീഡുമായാണ് ബ്രസീല്‍ ഹാഫ് ടൈമിലേക്ക് പോയത്. രണ്ടാം പകുതിയില്‍ ഹെയ്റ്റിയുടെ ചുണക്കുട്ടികള്‍ കൂടുതല്‍ ഉണര്‍ന്നു കളിച്ചെങ്കിലും, അവര്‍ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും എതിരാളികളുടെ വല ചലിപ്പിക്കാനായില്ല.
What you should work next
തങ്ങളുടെ ആദ്യ മത്സരങ്ങള്‍ക്കു ശേഷം, ഫിലാഡെല്‍ഫിയ സ്റ്റേഡിയത്തില്‍ പോരിനെത്തിയ ഇരു ടീമുകളുടെ മേലും വ്യത്യസ്തമായ രീതിയില്‍ കുറച്ച് സമ്മര്‍ദ്ദമുണ്ടായിരുന്നു. ആദ്യ കളിയില്‍ 1-0ത്തിന് സ്‌കോട്ട്‌ലണ്ടിനോട് പരാജയപ്പെട്ട ഹെയിറ്റിയുടെ കാര്യത്തില്‍ രണ്ടാം മത്സരത്തിലും തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകപ്പെടുന്ന ആദ്യ ടീമെന്ന കുപ്രസിദ്ധി കാത്തിരിക്കുന്നു എന്നതായിരുന്നു അത്. മൊറോക്കോയ്ക്ക് എതിരെയുള്ള മത്സരത്തില്‍ 1-1 സമനില നേടിയ ബ്രസീലിനാണെങ്കില്‍ തങ്ങള്‍ 5 തവണ ചാംപ്യന്മാരായ, ആധിപത്യ സ്വഭാവമുള്ള, വീണ്ടും കപ്പ് ഉയര്‍ത്താന്‍ വന്ന വീറുറ്റ ടീമാണ് എന്നതിന്റെ ഒരു സൂചന പോലും ആദ്യ മാച്ചില്‍ പ്രകടിപ്പിക്കാനായില്ല എന്നതായിരുന്നു സമ്മര്‍ദ്ദത്തിനു കാരണം. ബ്രസീല്‍ ഇപ്പോഴും തങ്ങളുടെ പുതിയ ഹെഡ് കോച്ച് കാര്‍ലോ അന്‍സലോറ്റിയുടെ (Carlo Ancelotti) രീതികളോട് പൊരുത്തപ്പെട്ടു വരുന്നേയുള്ളു എന്നാണ് മൊറോക്കോയ്ക്ക് എതിരെ താരതമ്യേന മതിപ്പുളവാക്കാത്ത രീതിയില്‍ 90 മിനിറ്റ് കളിച്ചപ്പോള്‍ തോന്നിയത്.
ഹെയ്റ്റിക്കെതിരെയുള്ള മത്സരത്തില്‍ കുറച്ചു വ്യത്യസ്തമായ ടീമുമായി ഇറങ്ങാനായിരുന്നു അന്‍സലോറ്റി തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് സ്‌ട്രൈക്കര്‍ ഇഗോര്‍ തിയാഗോയ്ക്കു (Igor Thiago) പകരം മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഫോര്‍വേഡ് മത്തെയൊസ് കുന്യക്ക് അവസരം നല്‍കിയത്. കൂടാതെ, തഴക്കം വന്ന ഡാനിലോയെ (Danilo) റോജര്‍ ഇബനെസിനു (Roger Ibanez) പകരവും ഇറക്കി. കഴിഞ്ഞ സീസണില്‍ ബ്രെന്റ്‌ഫെഡിനു വേണ്ടി നടത്തി ഉശിരന്‍ പ്രകടനത്തിന്റെ പേരില്‍ മൊറോക്കോയ്ക്ക് എതിരെയുള്ള മത്സരത്തില്‍ അവസരം ലഭിച്ച തിയാഗോയ്ക്ക് പ്രതീക്ഷിച്ച രീതിയില്‍ തിളങ്ങാനായില്ല. തങ്ങളുടെ രണ്ട് വിങ്ങര്‍മാരായ റഫിന്‍ഹാ (Raphinha), വിനിഷ്യസ് ജൂനിയര്‍ എന്നിവരുടെ പോരാട്ട വീര്യത്തിനൊത്ത് അദ്ദേഹത്തിന് ഉയരാനായില്ല.
ഈ മത്സരത്തിന് ഒരു ദാവീദ് ഗൊലിയാത്തിനെ എതിരിടുന്ന പ്രതീതി ഉണ്ടെന്നു തോന്നിയതിനാലാകാം ഹെയ്റ്റിയുടെ ഹെഡ് കോച്ച് സെബാസ്റ്റിയെന്‍ മിഗ്നെ (Sebastien Migne) ടീമിന് പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള 5-4-1 രീതി അനുവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, അഞ്ചു കളിക്കാരെ ബാക്കില്‍ നിറുത്തുന്നുണ്ടെങ്കിലും ഹൈലൈന്‍ (highline) രീതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം അവരെ പതനത്തിലേക്ക് നയിക്കും എന്നത് തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. റെയല്‍ മഡ്രിഡിന്റെയും ബാര്‍സലോണയുടെയും തിളങ്ങും താരങ്ങള്‍ വിങ്ങര്‍മാരായി ഉള്ള തങ്ങളുടെ പ്രബലരായ എതിരാളികള്‍ക്കെതിരെ കളിക്കുമ്പോള്‍ എന്തിനാണ് ഹൈലൈന്‍ രീതി മിഗ്നെ തിരഞ്ഞെടുത്തത് എന്നത് ഒരു ചോദ്യചിഹ്നമാണ്. എതിരാളികളെക്കാള്‍ ഗോള്‍ നേടാനുള്ള സാധ്യത ഇല്ലെങ്കില്‍ ഹൈലൈന്‍ രീതി അനുവര്‍ത്തിക്കുന്നത് തികച്ചും സാഹസമാണ്. സ്വന്തം പ്രതിരോധത്തിലെ വിള്ളലുകളിലൂടെ ഗോളുകള്‍ തങ്ങളുടെ തന്നെ വലയിലേക്ക് ചോര്‍ന്നു വീഴാന്‍ അത് വഴിവയ്ക്കും.
ആദ്യ പകുതി മുഴുവന്‍ സെലെസോയുടെ (Selecao ബ്രസീലിന്റെ ദേശീയ ഫുട്‌ബോള്‍ ടീം) സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നതിനാല്‍ ഹെയ്റ്റിക്ക് ലക്ഷ്യത്തിലേക്ക് ഒറ്റ ഷോട്ട് പോലും എത്തിക്കാന്‍ സാധിച്ചില്ല. നേരത്തെ റഫിനാ (Raphinha) നടത്തിയ രണ്ട് അപകടകരമായി കുതിച്ചുകയറലുകള്‍ ഔട്ട്‌സൈഡായി വിധിക്കപ്പെട്ടു. ഒരു പക്ഷെ, ഹെയ്റ്റിയുടെ ഹൈലൈന്‍ തീതി ന്യായീകരിക്കപ്പെട്ടേക്കുമോ എന്ന തോന്നലുളവാക്കിയ കുറച്ചു സമയമായിരുന്നു ആ കടന്നുപോയത്. എന്നാല്‍, മത്തെയൊസ് കുന്യയിലൂടെ ബ്രസീലിന് തങ്ങളുടെ ആദ്യ ഗോള്‍ നേടാന്‍ അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല.
What you should work next
കുന്യ 23-ാം മിനിറ്റില്‍ നേടിയ ഗോളിനുള്ള അരങ്ങൊരുക്കം മൈതാന മധ്യത്തില്‍ വച്ച് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗുയിമാറെസ് (Bruno Guimaraes) ഒരു പാസ് വിനീഷ്യസ് ജൂനിയറിന് നല്‍കിയിടത്ത് നിന്ന് ആരംഭിച്ചു. ബോക്‌സിന്റെ അടുത്തുവച്ച് തനിക്കു കിട്ടിയ പന്ത് ഇടതു ഭാഗത്തേക്ക് അല്‍പ്പം ഡ്രിബിള്‍ ചെയ്ത ശേഷം തൊടുത്ത ഷോട്ട് നേരെ ഗോള്‍കീപ്പര്‍ ജാണി പ്ലാസിഡിന്റെ (Johny Placide) കൈകളിലേക്കായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ പ്ലാസിഡിന്റെ സേവ് വീണത് ക്രമരഹിതമായി പാഞ്ഞടുക്കുന്ന ഒരുപറ്റം പാദങ്ങള്‍ക്കിടയിലേക്കായിരുന്നു. ഡിഫെന്‍ഡര്‍ ഡെലാക്രൊയിക്‌സിന്റെയും (Delacroix) കുന്യയുടെയും സാന്നിധ്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഡിഫെന്‍ഡര്‍ അടിച്ചകറ്റാന്‍ ശ്രമിച്ച പന്ത് കുന്യയുടെ കാലില്‍ തട്ടി ഗോള്‍ പോസ്റ്റില്‍ പതിച്ചു. കുന്യയുടെ ഗോള്‍ കുലീനമായ ഫിനിഷിങിന്റെ ഫലമൊന്നുമായിരുന്നില്ല. എന്നാല്‍, അതിനു ശേഷം കുന്യ നടത്തിയ തനത് സര്‍ഫിങ് ആഹ്ലാദ പ്രകടനം കണ്ടാല്‍ തോന്നുക ഗോള്‍ വലയത്തില്‍ പന്ത് എത്തിക്കുക എന്നതിനു മാത്രമായിരുന്നു ആ സന്ദര്‍ഭത്തില്‍ പ്രസക്തി എന്നാണ്.
തന്റെ ആദ്യ ഗോള്‍ അത്ര കൊണ്ടാടപ്പെടണ്ടതല്ല എന്ന് ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതിനു പകരം അതിസുന്ദരമായ രീതിയില്‍ രണ്ടാമത്തെ ഗോള്‍ നേടുകയായിരുന്നു കുന്യ. ഇത്തവണയും വിനീഷ്യസ് ജൂനിയറില്‍ നിന്നാണ് ഗോളിനു വേണ്ട സഹായം ലഭിച്ചത്. അദ്ദേഹം മൈതാനപ്പകുതിക്കു തൊട്ടു പിന്നില്‍ നിന്ന് ഉയര്‍ത്തി ഡ്രിബിള്‍ ചെയ്തു നല്‍കിയ പന്ത് കുന്യയ്ക്ക് അനുയോജ്യമായ അവസരമാണ് ഒരുക്കിയത്. പന്തുമായി അല്‍പ്പമൊന്ന് കുറുകെ ഓടിയ ശേഷം നിറയൊഴിക്കാന്‍ കുന്യ ശ്രമിച്ചതും ചാന്‍സ് മുതലാക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകമായി. അദ്ദേഹത്തെ ട്രാക്ക് ചെയ്യാന്‍ ശ്രമിച്ച ഹെയ്റ്റിയുടെ ഡിഫന്‍ഡര്‍ റിക്കാര്‍ഡോ അഡെ (Ricardo Ade) നിലത്തു വീണതും ബ്രസീലിന് ഗുണം ചെയ്തു. ഇടം കാലുകൊണ്ടുള്ള ശക്തമായ അടി നെറ്റിന്റെ മുകളില്‍ പതിച്ചതോടെ കുന്യ തന്റെ ആഹ്ലാദപ്രകടനം നടത്താനായി കോര്‍ണര്‍ ഫ്‌ളാഗിന്റെയടുത്തേക്കു കുതിച്ചു.
ആദ്യം വീണ രണ്ടു ഗോളുകള്‍ക്കും വഴിവയ്ക്കുകയും, അതുവരെയുള്ള കളിയില്‍ ഏറ്റവും മികവു കാണിക്കുകയും ചെയ്ത വിനിഷ്യസ് ജൂനിയര്‍ ഹാഫ് ടൈം വിസിലിന് തൊട്ടുമുമ്പ് തന്റെ വക ഒരു ഗോളും നേടി. തന്റെ പകുതിയില്‍ വച്ച് ലൂക്കാസ് പക്വെറ്റയ്ക്ക് (Lucas Pacqueta) കിട്ടിയ പന്ത് ഹെയ്റ്റിയുടെ ഹൈലൈനിനു മുകളിലൂടെ പായിച്ചു. ഹൈലൈനിന് തൊട്ടുവെളിയില്‍ കാത്തിരുന്ന വിനിഷ്യസിന് തനിക്കു മുന്നില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നിലുള്ള ഒരു അവസരമാണ് വീണുകിട്ടിയത്. വിനിഷ്യസ് യാതൊരു തെറ്റിും വരുത്താതെ പ്ലാസിഡിന്റെ കാലുകള്‍ക്കിടയിലൂടെ പന്തു പായിച്ച് ഗോള്‍ നേടി. ഈ ഗോളും കോച്ച് മിഗ്നെയുടെ ഹൈലൈന്‍ തന്ത്രത്തിന്റെ പരാജയമായിരുന്നു. പക്വെറ്റ നല്‍കിയതു പോലെയുള്ള പാസുകള്‍, ഹെയ്റ്റിയുടെ മുഴുവന്‍ പിന്‍നിരയെയും കബളിപ്പിച്ച് വിനിഷ്യസിനെ പോലെ അപകടകരായിയായ ഒരു കളിക്കാരന് എളുപ്പത്തില്‍ ഗോള്‍ സ്‌കോര്‍ ചെയ്യാനുള്ള അവസരമൊരുക്കി.
രണ്ടാം പകുതി അത്ര സംഭവബഹുലമായിരുന്നില്ല. അന്‍സലോറ്റിയുടെ കുട്ടികള്‍ കുറച്ചുകൂടെ അലസതയോടെ കളിച്ചതു പോലെ തോന്നിച്ചു. ഇത് ഹെയ്റ്റിക്ക് ഏതാനും അവസരങ്ങള്‍ വച്ചുനീട്ടുകയും ചെയ്തു. ഹെയ്റ്റിക്ക് അവസരങ്ങള്‍ കിട്ടി എങ്കിലും അതില്‍ ഒരു കോര്‍ണര്‍ കിക്കിന്റെ കാര്യത്തില്‍ മാത്രമെ ഗോള്‍കീപ്പര്‍ അലിസണ് അല്‍പ്പം ആയാസപ്പെടേണ്ടി വന്നുള്ളു. അതിനിടയില്‍ അന്‍സെലൊറ്റിയുടെ പരീക്ഷണങ്ങള്‍ തുടര്‍ന്നു. യുവ താരങ്ങളായ റയാന്‍, എന്‍ഡ്രിക്ക്, ഡാനിലോ സാന്റോസ് തുടങ്ങിവര്‍ക്ക് അദ്ദേഹം കളിക്കാന്‍ അവസരം നല്‍കി. വരുന്ന മത്സരത്തില്‍ തന്റെ കളിക്കാരില്‍ ആരൊക്കെയായിരിക്കും ചേര്‍ച്ചയോടെ കളിക്കുക എന്നു കണ്ടെത്താനുള്ള ശ്രമം ആണ് അതെന്നാണ് തോന്നിച്ചത്. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ ബ്രസീലിന് കിട്ടിയ ഏക സുവര്‍ണ്ണാവസരം എന്‍ഡ്രിക്കിന് മുതലാക്കാനായില്ല. ആ നീക്കം ഓഫ്‌സൈഡ് ആയി വിധിച്ചു. അന്തിമ വിസില്‍ മുഴങ്ങിയപ്പോള്‍ CONCACAF (കോണ്‍ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക ആന്‍ഡ് ദ കരിബിയന്‍) ടീമുകള്‍ക്കെതരെയുള്ള സെലെസോ പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോഡ് കോട്ടം തട്ടാതെ നിലനിര്‍ത്താനായി. എന്നാല്‍, നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാനുള്ള ഹെയ്റ്റിയുടെ പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു.
മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ബ്രസീലിന് തീര്‍ത്തും ആധിയില്ല എന്നു പറയാനുമാവില്ല. പരിക്കേറ്റ റപിനാ (Rapinha) 39-ാം മിനിറ്റില്‍ കയറിപ്പോകേണ്ടി വന്നു. അദ്ദേഹത്തിന്റെ പരുക്ക് എത്ര ഗൗരവമുള്ളതാണ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍, അദ്ദേഹത്തിന്റെ അഭാവം സ്‌കോട്ട്‌ലണ്ടിനെതിരെ ഗ്രൂപ്പിലെ തങ്ങളുടെ അന്തിമ മത്സരത്തില്‍ ബ്രസീലിയന്‍ നിരയില്‍ ഒരു പഴുത് ഉണ്ടാക്കും. മത്സരം ജൂണ്‍ 24ന് ആണ്. ഹെയ്റ്റിക്ക് എതിരെയുള്ള മത്സരത്തില്‍ റപിനായ്ക്കു പകരം അന്‍സെലോറ്റി ഇറക്കിയത് ബോണ്‍മെത്തിന്റെ (Bournemouth) യുവതാരം റയാനെയായിരുന്നു. എന്നാല്‍, അടുത്ത മത്സരത്തില്‍ റയാനെക്കാള്‍ അനുഭവസമ്പത്തുള്ള ഗബ്രിയെല്‍ മാര്‍ട്ടിനെലി തുടക്ക 11ല്‍ കളിക്കട്ടെ എന്ന് അനസലേറ്റി തീരുമാനിച്ചല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. ബ്രസീല്‍ ആണ് ഗ്രൂപ്പ് സിയിലെ ലീഡര്‍ എങ്കിലും അവര്‍ സ്‌കോട്ട്‌ലണ്ടിനെതരെയുള്ള മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ അത് പ്രശ്‌നമായേക്കാം. മൊറോക്കോയ്ക്ക് എതിരെ ബ്രസീല്‍ മുന്നില്‍ നില്‍ക്കുന്നത് ഗോള്‍ വ്യത്യാസത്തിന്റെ കാര്യത്തിലാണ്.
മഞ്ഞപ്പടയുടെ മിന്നും പ്രകടനമൊന്നുമല്ല ഹെയ്റ്റിക്കെതിരെ കണ്ടതെങ്കിലും ഈ ടൂര്‍ണമെന്റിന് എത്തിയ ബ്രസീലിന്റെ ശേഷിയില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കില്‍ അത് താത്കാലികമായെങ്കിലും ദുരീകരിക്കാന്‍ ഈ മത്സരത്തില്‍ അവര്‍ക്ക് സാധിച്ചു. അന്‍സലൊട്ടിക്ക് ഒന്ന് ആശ്വസിക്കാനും അവസരം ലഭിച്ചു. ഹെയ്റ്റിയുടെ 2026 ലോകകപ്പ് ജൂണ്‍ 24ന് മൊറോക്കോയ്ക്ക് എതിരെ നടക്കുന്ന മത്സരത്തോടെ അവസാനിക്കും. എന്നാല്‍, അവസാന മത്സരത്തില്‍ ഒന്നു പൊരുതാതെ അവര്‍ കീഴടങ്ങുമെന്ന് ആര്‍ക്കും പറയാനാവില്ല. സ്‌കോട്ട്‌ലണ്ടിനെതിരെ ഉജ്ജ്വല പ്രകടനം നടത്തിയ ഹെയ്റ്റി, വമ്പന്‍ ടീമായ ബ്രസീലിനെതിരെ തരക്കേടില്ലാതെ പോരാടി. തങ്ങളുടെ ഈ വര്‍ഷത്തെ മത്സരങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് അടുത്ത ലോകകപ്പില്‍ അവര്‍ കരുത്താര്‍ജ്ജിച്ച് തിരിച്ചെത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്.
English Summary:





English (US) ·