Published: February 12, 2026 08:27 PM IST Updated: February 12, 2026 09:50 PM IST
2 minute Read
ന്യൂഡൽഹി ∙ അഭിഷേക് ശർമയ്‌ക്കു പകരം സഞ്ജു സാംസൺ കളിക്കും എന്ന് ടോസ് സമയത്ത് പറഞ്ഞതിനു ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘‘ഒരേ ശൈലിയിലുള്ള ബാറ്റർ, എക്‌സ്‌പ്ലോസീവ്!’. ക്യാപ്റ്റന്റെ വാക്കുകൾ ഏറെക്കുറെ ശരിവച്ചാണ് സഞ്ജു ഗ്രൗണ്ടിൽനിന്നു മടങ്ങിയത്. കാത്ത് കാത്തിരുന്ന ഒരവസരം, ലോകകപ്പിലെ ആദ്യ മത്സരം; തുടക്കം കിടുക്കിയെങ്കിലും പക്ഷേ പതിവുപോലെ സഞ്ജുവിന് നീണ്ട ഇന്നിങ്സ് കളിക്കാനായില്ല.
ഡൽഹി അരുൺ ജയറ്റ്‌ലി സ്റ്റേഡിയത്തിൽ നമീബിയയ്ക്കെതിരായ ട്വന്റി20 ലോകകപ്പ് മത്സരത്തിലാണ് സഞ്ജു ഇന്ത്യയ്ക്കു വേണ്ടി ലോകകപ്പിൽ അരങ്ങേറിയത്. 2024 ട്വന്റി20 ലോകകപ്പിൽ ടീമിലുണ്ടായിട്ടും ഒരു മത്സരത്തിൽ പോലും സഞ്ജു പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചിരുന്നില്ല. ഇത്തവണയും യുഎസിനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു ബെഞ്ചിലായിരുന്നു. ഓപ്പണർ അഭിഷേക് ശർമ ഭക്ഷ്യവിഷബാധയെ തുടർന്ന് പുറത്തായതിനു പിന്നാലെയാണ് നമീബിയയ്ക്കെതിരെ അവസരം ലഭിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി ഇഷാൻ കിഷനാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. നോൺ സ്ട്രൈക്കർ എൻഡിൽ സഞ്ജു. ആദ്യ ഓവറിൽ രണ്ടാം പന്തിൽ ഇഷാൻ സിംഗിളെടുത്തതോടെ സഞ്ജു സ്ട്രൈക്കേഴ്സ് എൻഡിൽ എത്തി. ഇതോടെ സ്റ്റേഡിയത്തിൽ വൻ ആരവം ഉയർന്നു. എന്നാൽ നേരിട്ട ആദ്യ മൂന്നു പന്തുകളിലും സഞ്ജുവിന് റൺസ് നേടാനായില്ല. ടച്ച് തീരെയില്ലാതിരുന്ന താരം, വീണ്ടും നിരാശപ്പെടുത്തുമോ എന്ന് ആരാധകർ ഭയന്നു. എന്നാൽ റൂബൻ ട്രംപൽമാൻ എറിഞ്ഞ അവസാന പന്ത് സിക്സറിനു തൂക്കി സഞ്ജു വരവറിയിച്ചു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ അക്കൗണ്ട് തുറന്നത് സിക്സറിലൂടെ. ഇതോടെ ആരാധകരും ആവേശത്തിലായി.
തൊട്ടടുത്ത ഓവറിലെ ആദ്യ രണ്ടു പന്തുകളും നേരിട്ടത് ഇഷാൻ, രണ്ടാം പന്തിൽ സിംഗിളെടുത്ത് ഇഷാൻ സ്ട്രൈക്ക് സഞ്ജുവിന് കൈമാറി. പിന്നീട് ആരാധകർ കണ്ടത് ‘ദ് ടിപ്പിക്കൽ’ സഞ്ജുവിനെയാണ്. രണ്ടാം ഓവറിലെ മൂന്നാം പന്ത്, ബെൻ ഷിക്കോംഗോയെ ബാക്‌വേർഡ് സ്ക്വയറിൽ സിക്സർ പറത്തി സഞ്ജു, അതുകൊണ്ടും നിർത്തിയില്ല. അടുത്ത പന്ത് വീണ്ടും ഗാലറിയിലേക്ക് അടിച്ചിച്ചിട്ട് ‘ഹാട്രിക്’ സിക്സറുകൾ പൂർത്തിയാക്കി. തൊട്ടടുത്ത പന്ത് ബൗണ്ടറി. ഇതോടെ 7 പന്തിൽ 22 റൺസായി സഞ്ജുവിന്. മുഴുവൻ റൺസും നേടിയത് ബൗണ്ടറികളിലൂടെ. പക്ഷേ, അടുത്ത പന്ത് സഞ്ജുവിന് പിഴച്ചു, ഫ്ലിക്ക് ചെയ്ത പന്ത് ഡീപ് മിഡ് വിക്കറ്റിൽ ലോറൻ സ്റ്റീൻകാംപ് കയ്യിലൊതുക്കി. സഞ്ജു ഔട്ട്. ആരാധകർ തലയിൽ കൈവച്ചു.
നല്ല തുടക്കം കിട്ടിയിട്ടും അതു മുതലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. എങ്കിലും മികച്ചൊരു കാമിയോ പ്രകടനം കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ന്യൂസീലൻഡിനെതിരെ ട്വന്റി20 പരമ്പരയിൽ തീർത്തും മോശം ഫോമിലായിരുന്നു സഞ്ജു. അഞ്ച് മത്സരങ്ങളിൽനിന്ന് ആകെ നേടാനായത് 46 റൺസാണ്. നാലാം മത്സരത്തിൽ നേടിയ 24 റൺസായിരുന്നു ടോപ് സ്കോർ. ഒരു സിക്സും മൂന്നു ഫോറും സഹിതം 15 പന്തിലായിരുന്നു അത്. എന്നാൽ തിരുവനന്തപുരത്ത് നടന്ന അഞ്ചാം മത്സരത്തിൽ വീണ്ടും നിരാശപ്പെടുത്തിയതോടെ സഞ്ജു പ്ലേയിങ് ഇലവനിൽനിന്നു പുറത്തായി. അഭിഷേക് ശർമയുടെ അസാന്നിധ്യമാണ് സഞ്ജുവിനെ ടീമിൽ തിരികെയെത്തിച്ചത്.
നമീബിയയ്‌ക്കെതിരെ പൊതുവെ ‘കൂൾ’ ആയിട്ടാണ് സഞ്ജുവിനെ കണ്ടത്. നീണ്ട ഇന്നിങ്സ് കളിച്ചില്ലെങ്കിലും ആരാധകരെ കുറച്ചെങ്കിലും തൃപ്തിപ്പെടുത്താൻ താരത്തിനായി. അഭിഷേക് തിരിച്ചെത്തിയില്ലെങ്കിൽ പാക്കിസ്ഥാനെതിരായ അടുത്ത മത്സരത്തിൽ സഞ്ജു കളിക്കുമോ എന്നാണ് ഇനി ഉറ്റുനോക്കുന്നത്. അതിന്റെ സൂചനയും ടോസ് സമയത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നൽകിയിട്ടുണ്ട്. അഭിഷേകിന് ഒന്നല്ലെങ്കിൽ, രണ്ടു മത്സരം നഷ്ടമാകുമെന്നാണ് സൂര്യ പറഞ്ഞത്. ഇതോടെ 15ന് പാക്കിസ്ഥാനെതിരെ കൊളംബോയിൽ നടക്കുന്ന മത്സരത്തിനായി അഭിഷേക് ടീമിനൊപ്പം പോകുമോ എന്ന് കണ്ടറിയണം.
English Summary:







English (US) ·