Published: June 20, 2026 10:48 AM IST
1 minute Read
സാൻ ഫ്രാൻസിസ്കോ ∙ മത്സരത്തിന്റെ 65 ാം സെക്കൻഡിലെ ഗോളിൽ തുർക്കിയെ തോൽപിച്ച് പാരഗ്വായ്. മത്തിയാസ് ഗലാർസയാണ് പാരഗ്വായ്‌യുടെ വിജയഗോൾ നേടിയത്. ആദ്യ പകുതി ആരംഭിച്ചതിനു പിന്നാലെ തുർക്കി ഗോൾമുഖത്തേക്ക് ഇരച്ചുകയറുന്നതിനിടെ പാസ് ചെയ്തു ലഭിച്ച പന്ത് സ്വീകരിച്ച് മത്തിയാസ് ഗലാർസ ബോക്സിനു പുറത്തു നിന്ന് തൊടുത്ത നെടുനീളൻ ഷോട്ട് പോസ്റ്റിന്റെ ഇടത്തേ കോണിൽ പതിക്കുകയായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. 01:05 ൽ മത്തിയാസ് ഗലാർസ നേടിയ ഗോൾ, ഒരു ലോകകപ്പിൽ ഒരു തെക്കേ അമേരിക്കൻ ടീം നേടുന്ന ഏറ്റവും വേഗതയേറിയ ഗോളാണ്. 1998-ൽ നൈജീരിയക്കെതിരെ 52 സെക്കൻഡിൽ പാരഗ്വായ്‌യുടെ സെൽസോ അയല ഗോൾ നേടിയ ഗോളിനെയാണ് മത്തിയാസ് ഗലാർസ മറികടന്നത്.
What you should work next
ആദ്യ പകുതിയുടെ അധിക സമയത്ത് നാടകീയ നിമിഷങ്ങൾക്കൊടുവിൽ പാരഗ്വായ് മിഡ്ഫീൽഡർക്ക് റഫറി മാർച്ചിങ് ഓർഡർ നൽകി. തുർക്കി താരം മെർട്ട് മുൾഡറുമായി വാക്കുതർക്കത്തിലേർപ്പെടുന്നതിനിടെ പാരഗ്വായ് മിഡ്ഫീൽഡർ മിഗ്വൽ അൽമിറോൺ വായ പൊത്തി സംസാരിച്ചു. നടപടി ആവശ്യപ്പെട്ട് മെർട്ട് മുൾഡർ റഫറിയെ സമീപിച്ചതോടെ വിഎആർ പരിശോധനയ്‌ക്കു ശേഷം മിഗ്വൽ അൽമിറോണിന് റെഡ് കാർഡ് നൽകി. വാക്കുതർക്കത്തിനിടെ വായ പൊത്തി സംസാരിച്ചതിന് ലോകകപ്പിൽ റെഡ് കാർഡ് ലഭിക്കുന്ന ആദ്യ കളിക്കാരനാണ് മിഗ്വൽ അൽമിറോൺ. ഇതോടെ പാരഗ്വായ് പത്ത് പേരായി ചുരുങ്ങി.
English Summary:





English (US) ·