Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•2 May 2026, 11:22 p.m. IST
IPL 2026: മുംബെെ ഇന്ത്യൻസ് ഈ സീസണിൽ വലിയ പ്രതീക്ഷകളോടെയാണ് എത്തിയത്. എന്നാൽ പ്രധാന താരങ്ങൾക്ക് മികവിലേക്കെത്താൻ സാധിക്കാതെ പോയതാണ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെക്ക് തിരിച്ചടിയായത്
ഹൈലൈറ്റ്:
- മുംബെെ പ്ലേ ഓഫിലെത്താതെ പുറത്ത്
- എൽക്ലാസിക്കോ തൂത്തുവാരി സിഎസ്കെ
- റുതുരാജിന്റെ പ്രകടനത്തിന് കെെയടി
റുതുരാജ് ഗെയ്ക് വാദ്, കാർത്തിക് ശർമ(ഫോട്ടോസ്- AP)സഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും?
ഒമ്പത് മത്സരത്തിൽ നിന്ന് ഏഴാം തോൽവിയാണ് മുംബെെ നേരിട്ടത്. ഇനി അഞ്ച് മത്സരം ബാക്കി നിൽക്കെ അഞ്ചിലും ജയിച്ചാലും മുംബെെക്ക് 14 പോയിന്റാണ് പരമാവധി നേടാൻ സാധിക്കുക. അതുകൊണ്ട് പ്ലേ ഓഫിലേക്കെത്താൻ സാധിക്കില്ല. ഇതോടെ മുംബെെയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വിരാമമായിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയെത്തി ആദ്യം പുറത്താവാനായിരുന്നു മുംബെെയുടെ വിധി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച മുംബെെ ഇന്ത്യൻസിന്റെ കണക്കുകൂട്ടൽ തെറ്റി. ബാറ്റിങ് ദുഷ്കരമായ ചെപ്പോക്കിലെ പിച്ചിൽ വിൽ ജാക്സ് ആദ്യം മടങ്ങി. അഞ്ച് പന്ത് നേരിട്ട് ഒരു റൺസാണ് വിൽ ജാക്സ് നേടിയത്. തുടക്കത്തിലേറ്റ പ്രഹരത്തിൽ നിന്ന് തിരിച്ചുവരാൻ മുംബെെക്ക് സാധിച്ചില്ല. റയാൻ റിക്കിൽറ്റൻ 24 പന്തിൽ 37 റൺസാണ് നേടിയത്.
ഭേദപ്പെട്ട പ്രകടനമാണെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കാൻ റയാന് സാധിച്ചില്ല. സീനിയർ താരം സൂര്യകുമാർ യാദവിന് മികവ് കാട്ടാൻ സാധിക്കാതെ പോയി. മോശം ഫോമിലുള്ള താരം 12 പന്തിൽ 21 റൺസാണ് നേടിയത്. മൂന്ന് ഫോറും ഒരു സിക്സും നേടിയെങ്കിലും വലിയ സ്കോറിലേക്കുയരാൻ സൂര്യക്ക് സാധിക്കാതെ പോയി. തിലക് വർമയും മോശം പ്രകടനം തുടരുകയാണ്. എട്ട് പന്തിൽ അഞ്ച് റൺസാണ് തിലകിന് നേടാനായത്.
19 റൺസിൽ ലെെഫ് ലഭിച്ച നമാൻ ധിർ 37 പന്തിൽ 57 റൺസോടെ ഭേദപ്പെട്ട പ്രകടനം നടത്തി. നാല് ഫോറും മൂന്ന് സിക്സുമാണ് താരത്തിന് നേടാനായത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഡെത്തോവറിൽ കാര്യമായൊന്നും ചെയ്യാൻ സാധിക്കാതെ പോയി. 23 പന്ത് നേരിട്ട് 18 റൺസാണ് ഹാർദിക്കിന് നേടാനായത്.
IPL 2026: ഇവർ ടീമിനെ ചതിച്ചോ? കോടികൾ വാങ്ങിയിട്ടും മികവ് കാട്ടുന്നില്ല; ടീമുകളുടെ തലവേദനയായി ഈ അഞ്ച് താരങ്ങൾ
യുവതാരം റോബിൻ മിൻസ് മൂന്ന് പന്തിൽ അഞ്ച് റൺസെടുത്തും പുറത്തായി. ഏഴ് വിക്കറ്റിന് 159 റൺസ് എന്ന ശരാശരിക്കും താഴെയുള്ള സ്കോറാണ് മുംബെെക്ക് നേടാനായത്. സിഎസ്കെയ്ക്കായി അൻഷുൽ കാംബോജ് മൂന്ന് വിക്കറ്റും നൂർ അഹമ്മദ് രണ്ട് വിക്കറ്റും രാമകൃഷ്ണ ഘോഷും ജാമി ഓവർട്ടനും ഓരോ വിക്കറ്റും വീഴ്ത്തി.
സിഎസ്കെയുടെ തുടക്കവും പ്രതീക്ഷിച്ച പോലെയായില്ല. 9 പന്തിൽ 11 റൺസെടുത്ത സഞ്ജു സാംസണെ ജസ്പ്രീത് ബുംറ തുടക്കത്തിലേ മടക്കി. എന്നാൽ റുതുരാജ് ഗെയ്ക് വാദും ഉർവിൽ പട്ടേലും ചേർന്ന് പവർപ്ലേയ്ക്കുള്ളിൽ സിഎസ്കെയ്ക്ക് അടിത്തറ പാകി. ഉർവിൽ പട്ടേൽ 12 പന്തിൽ 24 റൺസുമായി കാമിയോ കാഴ്ചവെച്ച് മടങ്ങി. നാലാം നമ്പറിലെത്തിയ കാർത്തിക് ശർമ സാഹചര്യത്തിനൊത്ത് ഉയർന്നു.
റുതുരാജ് ഗെയ്ക് വാദ് 48 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 67 റൺസോടെ ക്രീസിൽ തുടർന്നു. കാർത്തിക് ശർമ 40 പന്തിൽ നാല് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ പുറത്താവാതെ 54 റൺസുമായി റുതുരാജിന് മികച്ച പിന്തുണയേകി.








English (US) ·