അംപയറും ഗില്ലും കണ്ടില്ല, ഔട്ട് വിളിച്ചിട്ടും ഗ്രൗണ്ട് വിടാതെ കോലി, തർക്കം; അനുകൂല വിധി നേടിയെടുത്തു- വിഡിയോ

14 hours ago 2

ഓൺലൈൻ ഡെസ്ക്

Published: June 01, 2026 10:46 AM IST

1 minute Read

 SHAMMI MEHRA/AFP
വിരാട് കോലി മത്സരത്തിനിടെ. Photo: SHAMMI MEHRA/AFP

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ചു വിക്കറ്റ് വിജയവുമായാണ് ആർസിബി രണ്ടാം കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 18 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ആർസിബി വിജയത്തിലെത്തി. 42 പന്തിൽ 75 റൺസെടുത്തു പുറത്താകാതെനിന്ന സൂപ്പർ താരം വിരാട് കോലിയാണ് ആർസിബിയെ ചേസിങ്ങിൽ മുന്നിൽനിന്നു നയിച്ചത്. രണ്ടോവർ ബാക്കി നിൽക്കെ ആർസിബി വിജയം പിടിച്ചെടുത്ത പോരാട്ടത്തിൽ നാടകീയ നിമിഷങ്ങൾക്കും കുറവില്ലായിരുന്നു. അതിന്റെയെല്ലാം കേന്ദ്രമായതും സാക്ഷാൽ വിരാട് കോലി തന്നെ. 

അംപയർമാരെപ്പോലും തിരുത്തിയാണ് കോലി മത്സരത്തിന്റെ വിജയ നിമിഷം വരെ ഗ്രൗണ്ടിൽ പിടിച്ചുനിന്നത്. ആർസിബിയുടെ മറുപടി ബാറ്റിങ്ങിൽ 16–ാം ഓവറിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം. അർഷദ് ഖാന്റെ പന്തിൽ വിരാട് കോലി മിഡ് ഓഫിലേക്ക് അടിച്ച പന്ത് തകർ‍പ്പൻ ഫീൽഡിങ്ങിലൂടെ ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പിടിച്ചെടുക്കുകയായിരുന്നു. ഗുജറാത്ത് താരങ്ങൾ വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോഴും കോലി ഗ്രൗണ്ട് വിടാൻ കൂട്ടാക്കിയില്ല. ക്യാച്ചെടുക്കുമ്പോൾ ഗില്ലിന്റെ കയ്യിൽനിന്ന് പന്ത് ഗ്രൗണ്ടിൽ തട്ടിയിട്ടുണ്ടായിരുന്നെന്നാണ് കോലി വാദിച്ചത്. അംപയർ നിതിൻ മേനോനും ഗില്ലും ഔട്ടാണെന്നു പറഞ്ഞപ്പോഴും ഇതിഹാസ താരം വിശ്വസിച്ചില്ല. 

ഒടുവിൽ തേർഡ് അംപയറുടെ പരിശോധനയിൽ കോലിയുടെ വാദം തന്നെയാണ് ശരിയെന്നു തെളിഞ്ഞു. ബിഗ് സ്ക്രീനിൽ ‘നോട്ട് ഔട്ട്’ എന്നു തെളിഞ്ഞപ്പോൾ, ഗ്രൗണ്ടിൽ ആഘോഷിച്ച ശേഷമാണ് കോലി ബാറ്റിങ് തുടർന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം വൈറലായി. ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിങ്ങിനിടെ ശുഭ്മൻ ഗില്ലും സായ് സുദർശനും തുടക്കത്തിൽ തന്നെ പുറത്തായപ്പോഴും കോലി വലിയ ആഘോഷ പ്രകടനമാണു നടത്തിയത്. 

English Summary:

Virat Kohli Argues With Shubman Gill, Umpires After Being Adjudged Out

Read Entire Article