Published: February 12, 2026 08:38 AM IST
1 minute Read
ന്യൂഡൽഹി ∙ മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കും ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയവും തമ്മിൽ ബന്ധമൊന്നുമില്ലായിരിക്കും. എന്നാൽ, നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലികൾ കുനോ നാഷനൽ പാർക്കിൽ ചീറിപ്പായുമ്പോൾ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പുലിക്കുട്ടികൾ ഇന്നു നമീബിയയ്ക്കെതിരെ വേട്ടയ്ക്കിറങ്ങും. വൈകിട്ട് 7 മുതലാണ് മത്സരം.
ലോകകപ്പ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോടു തോറ്റ നമീബിയ ഇന്ത്യയ്ക്കു വെല്ലുവിളി ഉയർത്താൻ പോന്ന ടീമല്ല. എന്നാൽ, യുഎസിനെതിരെ കഴിഞ്ഞ മത്സരത്തിൽ മുൻനിര ബാറ്റർമാർ വേഗം പുറത്തായ അനുഭവത്തിൽനിന്ന് പാഠമുൾക്കൊണ്ട്, കരുതലോടെയാകും ഇന്ത്യ ഇറങ്ങുക. പാക്കിസ്ഥാനെതിരെ ഞായറാഴ്ച കൊളംബോയിൽ നടക്കേണ്ട മത്സരത്തിനു മുൻപൊരു ‘സന്നാഹ മത്സരമാണ്’ ഇന്ത്യയ്ക്ക് ഇന്നത്തെ നമീബിയൻ അധ്യായം. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
പ്രതീക്ഷയോടെ സഞ്ജു
ഇന്ത്യയ്ക്കു നമീബിയയെക്കാൾ തലവേദനയാകുന്നത് ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയുടെ ആരോഗ്യസ്ഥിതിയാണ്. പനിയും വയറുവേദനയും ബാധിച്ച അഭിഷേകിനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ ആശുപത്രി വിട്ടെങ്കിലും അഭിഷേകിന്റെ ആരോഗ്യനിലയിൽ ടീമിന് ആശങ്കയുണ്ട്. അഭിഷേകിന് ഇന്ന് വിശ്രമം അനുവദിച്ചാൽ സഞ്ജു സാംസൺ ഇന്നിങ്സ് ഓപ്പൺ ചെയ്യും. കഴിഞ്ഞ 2 ദിവസവും പരിശീലനത്തിൽ സഞ്ജു സജീവമായിരുന്നു.
ലക്ഷ്യം കൂറ്റൻ സ്കോർ
യുഎസിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർക്ക് തിരിച്ചടിയായത് പിച്ചിലെ വേഗക്കുറവും പേസ് വേരിയേഷൻ മനസ്സിലാക്കുന്നതിലെ പോരായ്മയുമായിരുന്നു. ഇതേ തന്ത്രമാകും നമീബിയൻ ബോളർമാരും ഇന്ത്യയ്ക്കെതിരെ പയറ്റുക. ഇതിനെ അതിജീവിക്കാൻ സൂര്യകുമാർ യാദവിനും സംഘത്തിനും സാധിച്ചാൽ ഡൽഹിയിൽ ഇന്ന് കൂറ്റൻ സ്കോർ പിറക്കുമെന്ന് തീർച്ച. ജസ്പ്രീത് ബുമ്ര കൂടി തിരിച്ചെത്തുന്നതോടെ ശക്തികൂടിയ ഇന്ത്യൻ ബോളിങ് നിര നമീബിയയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തും. 2021ലെ ട്വന്റി20 ലോകകപ്പിലാണ് നമീബിയ ഇന്ത്യയെ ഒടുവിൽ നേരിട്ടത്. മത്സരം ഇന്ത്യ 9 വിക്കറ്റിനു ജയിച്ചിരുന്നു.
English Summary:







English (US) ·