Published: February 14, 2026 09:32 AM IST
1 minute Read
ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ ആവേശപ്പോരാട്ടം നാളെ നടക്കാനിരിക്കെ, അഭിഷേക് ശർമയുടെ ഫിറ്റ്നസിൽ അനിശ്ചിതത്വം തുടരുന്നു. വയറു വേദനയെത്തുടർന്ന് ചികിത്സയിലായിരുന്ന അഭിഷേക്, പൂർണ ആരോഗ്യം വീണ്ടെടുത്തെങ്കിൽ മാത്രമേ ഞായറാഴ്ചത്തെ മത്സരത്തിനിറങ്ങൂ. ഇന്ത്യൻ ടീമിനൊപ്പം വെള്ളിയാഴ്ച രാത്രി അഭിഷേകും കൊളംബോയിലെത്തി. ശനിയാഴ്ച നടക്കുന്ന പരിശീലന സെഷനിൽ ഫിറ്റ്നസ് വിലയിരുത്തിയശേഷമാകും അഭിഷേകിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റ് അന്തിമ തീരുമാനമെടുക്കുക.
അഭിഷേകിന്‍റെ ആരോഗ്യ നിലയില്‍ സഹതാരം അര്‍ഷദീപ് സിങ് വിഡിയോ പങ്കുവച്ചു. എങ്ങനെയുണ്ടെന്നാണ് അഭിഷേകിനോട് ചോദിക്കമ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന താരം, ‘‘പരിപ്പും ചോറും വളരെ നല്ലത്. എനിക്ക് സുഖം’’ എന്നാണ് മറുപടി പറയുന്നത്. വയറിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് അഭിഷേകിന് രണ്ടാം മത്സരം നഷ്ടമായത്. അഭിഷേകിന്‍റെ ആരോഗ്യാവസ്ഥ പരിഗണിച്ച് ഒന്നോ രണ്ടോ മത്സരങ്ങള്‍ നഷ്ടമാകും എന്നാണ് കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞത്. അഭിഷേകിന്റെ മാതാപിതാക്കളും താരത്തിനൊപ്പം കൊളംബോയിലെത്തിയിട്ടുണ്ട്.
പകരക്കാരനായി ഓപ്പണിങില്‍ തിരിച്ചെത്തിയ സഞ്ജു സാംസൺ, നമീബിയയ്ക്കെതിരെ എട്ടു പന്തില്‍ 22 റണ്‍സാണ് നേടിയത്. പാക്കിസ്ഥാനെതിരെയും അഭിഷേകിന് വിശ്രമം അനുവദിച്ചാൽ സഞ്ജു സാംസൺ കളത്തിലിറങ്ങുമോ എന്നാണ് ആകാംക്ഷ. പരുക്കുമാറി തിരിച്ചെത്തിയ വാഷിങ്ടൻ സുന്ദറിനെയും ഓപ്പണറായി പരിഗണിക്കാൻ സാധ്യതയുണ്ട്. അഭിഷേകില്ലെങ്കിൽ ഇഷാനൊപ്പം സഞ്ജുവിനെയും വാഷിങ്ടനെയും ഓപ്പണിങ് സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നമീബിയയ്ക്ക് എതിരായ മത്സരത്തിന് മുന്‍പു തന്നെ സഞ്ജുവിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ പരീക്ഷിക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കെ. ശ്രീകാന്ത് ആവശ്യപ്പെട്ടിരുന്നു. സഞ്ജുവിന് ആത്മവിശ്വാസം കുറവാണെന്നും വാഷിങ്ടണ്‍ സുന്ദർ ഇന്നിങ്സ് ഓപ്പൺ ചെയ്യണം എന്നുമായിരുന്നു അദ്ദേഹം നിർദ്ദേശിച്ചത്. ഓപ്പണിങില്‍ പരിചയമുള്ള താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. 2023 സെപ്റ്റംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ സുന്ദർ ഓപ്പണറായി ഇറങ്ങിയിരുന്നു. രോഹിത് ശർമയ്‌ക്കൊപ്പം ഇന്നിങ്സ് ആരംഭിച്ച താരം 30 പന്തിൽ നിന്ന് 18 റൺസാണ് എടുത്തത്. തമിഴ്നാട് പ്രീമിയര്‍ ലീഗിലും മറ്റു ആഭ്യന്തര മത്സരങ്ങളിലും താരം ഓപ്പണിങിലെത്തിയിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ഈ പരീക്ഷണത്തിന് ടീം മാനേജ്മെന്റ് തയാറാകുമോ എന്നു കണ്ടറിയണം.
English Summary:







English (US) ·