Published: February 19, 2026 03:24 PM IST
1 minute Read
ചെന്നൈ∙ ട്വന്റി20 ലോകകപ്പിലെ മൂന്നു മത്സരങ്ങളിൽ റണ്ണൊന്നും നേടാതിരുന്നതിന്റെ പേരിൽ അഭിഷേക് ശർമയെ ഇന്ത്യൻ ടീമിൽനിന്നു മാറ്റി സഞ്ജു സാംസണെ കൊണ്ടുവരേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. മൂന്നു തവണ പൂജ്യത്തിനു പുറത്തായെന്നുവച്ച് അഭിഷേകിന്റെ ട്വന്റി20യിലെ മികവ് ചോദ്യം ചെയ്യപ്പെടരുതെന്നാണ് അശ്വിന്റെ നിലപാട്. ഒരു മത്സരത്തിൽ അഭിഷേക് നിലയുറപ്പിച്ചു കഴിഞ്ഞാൽ എല്ലാം മാറുമെന്നും താരത്തെ പിന്തുണയ്ക്കണമെന്നും അശ്വിൻ യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു.
‘‘അഭിഷേകിന്റേത് ഒരു സാങ്കേതിക പിഴവല്ല. അഭിഷേക് എപ്പോഴും ഇങ്ങനെയാണു കളിച്ചിരുന്നത്. പക്ഷേ താരം കുറച്ചു റൺസ് നേടി തിളങ്ങുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. അഭിഷേക് തുടർച്ചയായി പൂജ്യത്തിനു പുറത്തായി എന്നതു ശരിയാണ്. പക്ഷേ ട്വന്റി20യിൽ അഭിഷേകിന്റെ കരുത്ത് കുറച്ചുകാണിക്കാൻ സാധിക്കില്ല. അഭിഷേകിനെതിരെ ഓഫ് സ്പിൻ എറിയുന്നത് ഒരു ട്രെൻഡായിക്കഴിഞ്ഞു. രാജസ്ഥാനില്‍ കളിച്ചിരുന്നപ്പോൾ അദ്ദേഹത്തിനെതിരെ ഞാൻ തുടര്‍ച്ചയായി മൂന്ന് ഓവറുകൾ എറിഞ്ഞിട്ടുണ്ട്. അഭിഷേക് പുറത്താകേണ്ടതായിരുന്നു, പക്ഷേ ചെറിയ വ്യത്യാസത്തിൽ രക്ഷപെട്ടു.’’- അശ്വിൻ വ്യക്തമാക്കി.
‘‘ചിലപ്പോഴൊക്കെ ഇങ്ങനെയും സംഭവിക്കാം. അഭിഷേകിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അഭിഷേക് ഫോമിലാണെങ്കിൽ ഇന്ത്യ, പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ കളി ജയിച്ചിട്ടുണ്ടാകും.’’– അശ്വിൻ വ്യക്തമാക്കി. അഹമ്മദാബാദിൽ നെതർലൻഡ്സിനെതിരെ മൂന്നു പന്തുകൾ നേരിട്ട അഭിഷേക് റണ്ണൊന്നും നേടാതെ പുറത്തായിരുന്നു. ആര്യൻ ദത്തിന്റെ പന്തിൽ അഭിഷേകിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. യുഎസിനും പാക്കിസ്ഥാനുമെതിരായ മത്സരങ്ങളിലും അഭിഷേക് പൂജ്യത്തിനു പുറത്തായിരുന്നു. നമീബിയയ്ക്കെതിരെ താരം കളിച്ചിരുന്നില്ല.
ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് അഭിഷേകിന്റെ ശരീര ഭാരം രണ്ടു കിലോയോളം കുറഞ്ഞിരുന്നു. ആരോഗ്യം വീണ്ടെടുത്തെങ്കിലും പതിവു ഫോമിലേക്കു തിരിച്ചുവരാൻ താരത്തിനു സാധിച്ചിട്ടില്ല. സൂപ്പർ എട്ട് റൗണ്ടിൽ അഭിഷേകിനെ പുറത്തിരുത്തി, സഞ്ജു സാംസണെ പ്ലേയിങ് ഇലവനിലേക്ക് ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
English Summary:







English (US) ·