Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 15 Apr 2025, 4:30 pm
IPL 2025 CSK vs LSG: സൂപ്പര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഐപിഎല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ നിന്ന് സിഎസ്‌കെ ഒഴിവാക്കുമോ? എല്‍എസ്ജിക്കെതിരായ വിജയത്തിന് ശേഷം എംഎസ് ധോണി കൃത്യമായ സൂചന നല്‍കുന്നു.
ആര്‍ അശ്വിനും എംഎസ് ധോണിയുംആറാം മാച്ചില്‍ ധോണി ക്യാപ്റ്റന്‍സി ഏറ്റെടുത്തെങ്കിലും കെകെആറിനോട് എട്ട് വിക്കറ്റിനാണ് തോറ്റത്. ധോണിയുടെ കൈയില്‍ കളി ജയിപ്പിക്കുന്ന മാന്ത്രിക വടി ഒന്നുമില്ലെന്ന് മുഖ്യ പരിശീലകന്‍ ഈ മാച്ചിന് ശേഷം പറഞ്ഞത് നിരാശയുടെ പടുകുഴിയില്‍ എത്തിയതിന്റെ സൂചനയായിരുന്നു. എന്നാല്‍ ഏഴാം മാച്ചില്‍ വിജയത്തോടെ തിരിച്ചെത്തിയിരിക്കുകയാണ് സിഎസ്‌കെ.
അശ്വിനെ ഇനിയുള്ള മല്‍സരങ്ങളില്‍ നിന്ന് സിഎസ്‌കെ ഒഴിവാക്കുമോ? നിര്‍ണായക സൂചന നല്‍കി ധോണി
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മൂന്ന് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെ മുട്ടുകുത്തിച്ചത്. വിക്കറ്റിന് മുന്നിലും പിന്നിലുമായി മികച്ച പ്രകടനത്തോടെ ടീമിനെ നയിച്ച ധോണി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുകയും ചെയ്തു. ഈ വിജയം അവര്‍ക്കു നല്‍കുന്ന ആശ്വാസം ചെറുതല്ല. പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണെങ്കിലും ഇനിയും അവര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.
ഈ മല്‍സരത്തില്‍ രണ്ട് നിര്‍ണായക മാറ്റങ്ങളുമായാണ് സിഎസ്‌കെ ഇറങ്ങിയത്. ന്യൂസിലന്‍ഡ് ഓപണര്‍ ഡെവണ്‍ കോണ്‍വേയ്ക്ക് പകരം ഷെയ്ഖ് റഷീദിനെയും സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് പകരം ജാമി ഓവര്‍ട്ടനെയും കളിപ്പിച്ചു. ഈ നീക്കം വിജയംകാണുകയും ചെയ്തു. അശ്വിന്‍ ഈ സീസണില്‍ തീര്‍ത്തും നിറംമങ്ങിയിരുന്നു. ഇതാണ് ധോണിയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്.
സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ അശ്വിന്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാവില്ലെന്ന് എല്‍എസ്ജിക്കെതിരായ വിജയത്തിന് ശേഷം ധോണി സൂചന നല്‍കി. പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ എറിഞ്ഞുകൊണ്ട് സിഎസ്‌കെ ഒരു ടീം എന്ന നിലയില്‍ രവിചന്ദ്രന്‍ അശ്വിന് മേല്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മത്സരത്തിന് ശേഷമുള്ള അഭിമുഖത്തില്‍ ധോണി പറഞ്ഞു. അതുകൊണ്ടാണ് ചില മാറ്റങ്ങള്‍ വരുത്തിയതെന്നും മികച്ച ബൗളിങ് ആക്രമണം നടത്താന്‍ ടീമിനായെന്നും വിജയകരമായ ഈ മാറ്റങ്ങള്‍ വരുംമല്‍സരങ്ങളിലും ആരാധകര്‍ക്ക് കാണാമെന്നും ധോണി പറയുകയുണ്ടായി.
'ആഷിനു മേല്‍ ഞങ്ങള്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തി. ആദ്യ ആറ് ഓവറുകളില്‍ അദ്ദേഹം രണ്ട് ഓവറുകള്‍ എറിഞ്ഞു. ഇപ്പോള്‍ അതില്‍ മാറ്റങ്ങള്‍ വരുത്തി. ഇപ്പോഴത്തേത് മികച്ച ആക്രമണനിരയാണെന്ന് തോന്നുന്നു. ഒരു ബൗളിങ് യൂണിറ്റ് എന്ന നിലയില്‍ ഞങ്ങള്‍ നന്നായി ചെയ്തു. ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും, റോളുകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കക്കാനുമാവും. അതിനാണ് ശ്രമിക്കുന്നത്- ധോണി പറഞ്ഞു.
എല്‍എസ്ജിയെ 166 ല്‍ ഒതുക്കി സിഎസ്‌കെ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എല്‍എസ്ജിക്കായി തന്റെ ആദ്യ അര്‍ധസെഞ്ചുറി നേടിയ ഋഷഭ് പന്ത് 63 റണ്‍സ് നേടി ഹോം ടീമിനായി ടോപ് സ്‌കോററായി.
ആദ്യ ഐപിഎല്‍ മല്‍സരത്തിനിറങ്ങിയ ഷെയ്ഖ് റഷീദിനെയാണ് രചിന്‍ രവീന്ദ്രയ്‌ക്കൊപ്പം സിഎസ്‌കെ ചേസിങിന് ഇറക്കിയത്. അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ താരമായ റഷീദ് നന്നായി തുടങ്ങുകയും ഓപണിങ് വിക്കറ്റില്‍ സഖ്യം 52 റണ്‍സ് നേടുകയും ചെയ്തു. ശിവം ദുബെ 47 റണ്‍സുമായി ക്ഷമയോടെ ബാറ്റ് ചെയ്തു. അതേസമയം ധോണി 11 പന്തില്‍ 26 റണ്‍സ് നേടി എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ് താനെന്ന കാര്യം ആവര്‍ത്തിച്ച് തെളിയിച്ചു. അവസാന ഓവറില്‍ 5 വിക്കറ്റ് ബാക്കിനില്‍ക്കെയാണ് സിഎസ്‌കെയുടെ വിജയം.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·