Published: January 24, 2026 07:22 PM IST
1 minute Read
റായ്പുർ∙ ഇന്ത്യ– ന്യൂസീലൻഡ് രണ്ടാം ട്വന്റി20 മത്സരത്തിനു മുൻപ് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയും മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ മുരളി കാർത്തിക്കും തമ്മിൽ നടന്ന വാഗ്വാദത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരത്തിനു തൊട്ടുമുൻപ് ഹാർദിക് പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങിയപ്പോഴുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മത്സരം കാണാനെത്തിയവരിൽ ഒരാൾ ഗാലറിയിൽനിന്നു പകർത്തിയതാണ് ദൃശ്യങ്ങൾ.
പരിശീലനത്തിനായി ഹാർദിക് തന്റെ പ്രാക്ടീസ് കിറ്റുമായി മൈതാനത്തേക്ക് നടക്കുമ്പോൾ, ബ്രോഡ്കാസ്റ്റിങ് ഡ്യൂട്ടിയിലായിരുന്ന മുരളി കാർത്തിക്കിനെ കടന്നുപോകുകയായിരുന്നു. ബൗണ്ടറി ലൈനിന് സമീപം ഇരുവരും പരസ്പരം ഹസ്തദാനം നൽകുന്നതു വിഡിയോയിൽ കാണാം. എന്നാൽ തൊട്ടുപിന്നാലെ മുന്നോട്ടു നടന്നുനീങ്ങിയ ഹാർദിക് പാണ്ഡ്യ പ്രകോപിതനായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാർത്തിക് എന്തോ വിശദീകരിക്കുന്നതും ഹാർദിക്കിനെ ശാന്തനാക്കാൻ ശ്രമിക്കുന്നതും കാണാം. ഇതിന്റെ ഓഡിയോ വ്യക്തമല്ലെങ്കിലും ഇരുവരും വാഗ്വാദത്തിലേർപ്പെട്ടതാണെന്നാണ് ശരീരഭാഷയിൽനിന്നു വ്യക്തമാകുന്നത്.
ഇരുവരും സംസാരിച്ചത് എന്താണെന്നു വ്യക്തമല്ലെങ്കിലും മുൻപ് കമന്‍ററിക്കിടെ ഹാർദിക്കിനെക്കുറിച്ച് മുരളി കാർത്തിക് നടത്തിയ ചില പരാമർശങ്ങളാകാം താരത്തെ പ്രകോപിപ്പിച്ചതെന്നാണ് ആരാധകർ കരുതുന്നത്. ഐപിഎലില്‍ മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പര്‍ ജയന്‍റ്സും തമ്മിലുള്ള മത്സരത്തില്‍ മുംബൈ 12 റണ്‍സിന് തോറ്റപ്പോൾ ഹാര്‍ദ്ദിക്കിന്‍റെ തന്ത്രങ്ങളെ കാര്‍ത്തിക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്തു തന്നെയായാലും സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോയും അതു സംബന്ധിച്ച ചർച്ചകളും സജീവമാണ്.
English Summary:







English (US) ·