Published: February 21, 2026 06:27 PM IST Updated: February 21, 2026 08:40 PM IST
1 minute Read
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം. ഐഎസ്എൽ സീസണിലെ ആദ്യ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ നേരിടാൻ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച കലൂർ സ്റ്റേഡിയത്തിലിറങ്ങും. സ്റ്റേഡിയത്തിന്റെ വാടകയും സെക്യൂരിറ്റി തുകയും സംബന്ധിച്ച് ബ്ലാസ്റ്റേഴ്സും– ജിസിഡിഎ തമ്മിൽ സമവായത്തിലെത്തിയതോടെയാണ് മത്സരം നടക്കുമെന്ന് ഉറപ്പായത്. നൽകേണ്ട തുകയുടെ ഒരു ഭാഗം ബ്ലാസ്റ്റേഴ്സ് ഉടൻ അടയ്ക്കും. ബാക്കി പണമടയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് ഒരാഴ്ചത്തെ സാവകാശം ജിസിഡിഎ നൽകി.
നേരത്തെ, വാടക തുക സംബന്ധിച്ച തർക്കത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ട് കലൂർ സ്റ്റേഡിയത്തിലുള്ള ബ്ലാസ്റ്റേഴ്സിന്റെ ഓഫിസ് ജിസിഡിഎ പൂട്ടിയിരുന്നു. മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഓഫിസിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിന്റെയും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെയും (എഐഎഫ്എഫ്) അധികൃതരെയാണ് ജിസിഡിഎ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പുറത്താക്കിയത്. ഇതിനു ശേഷം ഓഫിസ് മുറി പൂട്ടുകയും ചെയ്തു. തുടർന്ന് മത്സരം മുടങ്ങുമെന്ന ഘട്ടത്തിൽ നടത്തിയ ചർച്ചയിലാണ് പണമടയ്ക്കാൻ ജിസിഡിഎ സാവകാശം നൽകിയത്.
രാവിലെ, സ്റ്റേഡിയത്തിൽ വാർത്താസമ്മേളനം നടത്താൻ എത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെയും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ജിസിഡിഎ ഇറക്കിവിട്ടിരുന്നു. തുടർന്നാണ് ഓൺലൈനായാണ് വാർത്താസമ്മേളനം നടത്തിയത്. സ്റ്റേഡിയത്തിന് വാടക ഇനത്തിൽ നൽകുന്ന തുക കൂട്ടണമെന്നു ജിസിഡിഎ എക്സിക്യൂട്ടിവ് കഴിഞ്ഞദിവസമാണ് ആവശ്യപ്പെട്ടത്. ഈ സീസണിൽ ഒരു മത്സരത്തിന് രണ്ടു ലക്ഷം രൂപ മതിയെന്നായിരുന്നു ജിസിഡിഎ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ അവസാനനിമിഷം, 4.20 ലക്ഷം രൂപ ഒരു മത്സരത്തിനു വേണമെന്ന് ജിസിഡിഎ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക നൽകാനാവില്ലെന്ന് ബ്ലാസ്റ്റേഴ്സ് നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
English Summary:







English (US) ·